അഹമ്മദാബാദ്: കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശ ഉണ്ടാക്കി കഴിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. മൂന്ന് മാസം പ്രായമുള്ള റാഹ, മിശ്രി (നാല്) എന്നിവരാണ് മരിച്ചത്. കുട്ടികളുടെ മാതാപിതാക്കളായ വിമൽ പ്രജാപതിയും ഭാവന പ്രജാപതിയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
വീടിന് സമീപത്തെ കടയിൽ നിന്നുമാണ് റെഡിമെയ്ഡ് മാവ് വാങ്ങിയത്. ഏപ്രിൽ ഒന്നിനാണ് ഘനേശ്യാം ഡയറിയിൽ നിന്ന് വിമൽ ദോശമാവ് വാങ്ങിയത്. അന്ന് തന്നെ വിമൽ ദോശയുണ്ടാക്കി കഴിച്ചു. പിറ്റേന്ന് രാവിലെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട വിമൽ ചികിത്സ തേടിയിരുന്നു. എന്നാൽ വിമലിന് അസ്വസ്ഥതയ്‌ക്ക് കാരണമായത് ദോശമാവാണെന്ന് തിരിച്ചറിയാതെ ഭാവന ഇതേ മാവുകൊണ്ട് ദോശയുണ്ടാക്കി കഴിക്കുകയും കുട്ടികൾക്ക് നൽകുകയും ചെയ്തു. പിന്നാലെ ഇവരും ഛർദ്ദിക്കാൻ തുടങ്ങി. തുടർന്ന് ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏപ്രിൽ നാലിന് മൂന്ന് മാസം പ്രായമുള്ള കുട്ടിയാണ് ആദ്യം മരിച്ചത്. ഏപ്രിൽ അഞ്ചിന് നാല് വയസുള്ള കുട്ടിയും മരിച്ചു. മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനായി കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സാധാരണയായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് കട്ടിയുള്ള ആഹാരം നൽകാറില്ല. എന്നാൽ ഭക്ഷഷ്യവിഷബാധയേറ്റ അമ്മ മുലയുട്ടിയിട്ടുണ്ടെങ്കിൽ കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
കടയിൽ നിന്ന് വാങ്ങിയ ദോശമാവ് പഴകിയതാണോ അതോ അതിൽ വിഷാംശം കലർന്നിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
















