ആലപ്പുഴ: വോട്ടെടുപ്പ് ദിവസം അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകൾ സിപിഎമ്മിന്റെ സഹായത്തോടെ കലാപം ഉണ്ടാക്കാൻ ആസൂത്രണം നടക്കുന്നുവെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരൻ. സിപിഎം, എസ്ഡിപിഐ ജില്ലാ സെക്രട്ടറിമാർക്കെതിരെ പേരെടുത്താണ് പരാതി നൽകിയിരിക്കുന്നത്.
തന്നെ തോൽപ്പിക്കണമെന്ന് ഇരുകൂട്ടരും ആവശ്യപ്പെടുന്നു. വോട്ടർമാരെ ബൂത്തിലെത്തിക്കാതിരിക്കാൻ ശ്രമിക്കുന്നു. അതിനാൽ അമ്പലപ്പുഴയിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു. സിപിഎം, ഏരിയ സെക്രട്ടറി, ഏരിയാ കമ്മിറ്റിയംഗം, ലോക്കൽ കമ്മിറ്റിയംഗം, എസ്ഡിപിഐ ജില്ലാ സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കിയാണ് സുധാകരൻ ഹർജി നൽകിയത്. ഇവരെല്ലാവരും ചേർന്ന് വോട്ടർമാർ ബൂത്തിലെത്തുന്നത് തടയാൻ ശ്രമിക്കുന്നുവെന്നാണ് സുധാകരൻ ആരോപിക്കുന്നത്.
ഇതേ ആവശ്യമുയർത്തി സുധാകരൻ നേരത്തേ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരേയും ജില്ലാ പോലീസ് മേധാവിയേയും ജില്ലാ കളക്ടറേയും സമീപിച്ചിരുന്നു. എന്നാൽ, ഇവരിൽനിന്നൊന്നും അനുകൂല സമീപനമുണ്ടാവാതെവന്നതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
സിപിഎം എസ്ഡിപിഐ നേതാക്കൾ തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുകയാണെന്നും തന്നെ ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും തന്റെ ഡ്രൈവർ പ്രദീപിന് വധ ഭീഷണിയുണ്ടെന്നും പറയുന്നു. ഇതുസംബന്ധിച്ച് അമ്പലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നൽകി. ചീഫ് ഇലക്ഷൻ കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്.
















