തൃശൂർ: ഏങ്ങണ്ടിയൂരിലെ പ്രശസ്ത ചരിത്രകാരൻ വേലായുധൻ പണിക്കശ്ശേരിയുടെ തറവാട്ടിലേക്കുള്ള വഴിക്ക് ടിപ്പുസുൽത്താന്റെ പേര് നൽകിയത് അംഗീകരിക്കാനാവില്ലെന്ന് എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ബി. ഗോപാലകൃഷ്ണൻ. ടിപ്പുസുൽത്താൻ ഈ നാടിനെ സംബന്ധിച്ചിടത്തോളം ഒരു അധിനിവേശക്കാരൻ മാത്രമാണെന്നും പ്രദേശവുമായി അദ്ദേഹത്തിന് മറ്റ് ബന്ധങ്ങളൊന്നുമില്ലെന്നും ഫേസ്ബുക്കിൽ പങ്കുവച്ച് വീഡിയോയിൽ ഗോപാലകൃഷ്ണൻ പറഞ്ഞു.
ടിപ്പുസുൽത്താൻ നാടിന് ആവശ്യമില്ലാത്ത ആളാണ്. കേരളത്തെ ആക്രമിച്ച ആളാണ് ടിപ്പു സുൽത്താൻ. നിരവധി ഹിന്ദുക്കളെ ആക്രമിച്ചു കൊലപ്പെടുത്തി. നിരവധി ക്ഷേത്രങ്ങൾ തകർത്തു. ഗുരുവായൂരിൽ ഉൾപ്പെടെ ഇത്തരം ആക്രമണങ്ങൾ ടിപ്പു നടത്തി. ഈ നാടിന് ടിപ്പുവിനെ ആവശ്യമില്ലെന്നും ബി ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. നിരവധി കൊലപാതകങ്ങൾ നടത്തിയ ആളുടെ പേര് എന്തിനാണ് റോഡിന് ഇട്ടിരിക്കുന്നത്. അതിന് പകരം ഈ നാടിന്റെ ചരിത്രം രചിച്ച വേലായുധൻ പണിക്കശ്ശേരിയുടെ പേര് എന്തു കൊണ്ട് ഇടുന്നില്ല.
കേരളത്തിന്റെ ചരിത്രവും അധിനിവേശവുമെല്ലാം വിവരിക്കുന്ന 66 ഗ്രന്ഥങ്ങളുടെ രചയിതാവാണ് അദ്ദേഹം. എന്താണ് നമ്മുക്ക് സംഭവിക്കുന്നത്. നമ്മുക്ക് ടിപ്പുവിനെ ആവശ്യമില്ല. വേലായുധൻ പണിക്കശ്ശേരിയെ പോലെ നാടിന്റെ മഹത്വം ഉയർത്തിയ ആളുകളുടെ ഓർമയും പേരുമാണ് നിലനിൽക്കേണ്ടതെന്നും ഗോപാലകൃഷ്ണൻ ഓർമിപ്പിച്ചു.
















