ന്യൂയോർക്ക്: ചന്ദ്രന്റെ ആകർഷണ വലയത്തിൽ പ്രവേശിച്ച് ഒറിയോൺ പേടകം. ഇന്ത്യൻ സമയം രാവിലെ 10.11ന് ആണ് ആർട്ടെമിസ് 2 എന്ന് പേരിട്ട ദൗത്യത്തിലൂടെ പേടകം ചന്ദ്രന്റെ ആകർഷണ വലയത്തിൽ പ്രവേശിച്ചത്. 1972ന് ശേഷം ആദ്യമായാണ് മനുഷ്യൻ ചന്ദ്രന്റെ ആകർഷണ വലയത്തിൽ പ്രവേശിക്കുന്നത്. ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ, റീഡ് വീസ്മാൻ, ജെറമി ഹാൻസൺ എന്നിവരാണ് പേടകത്തിലെ യാത്രക്കാർ.
56 ലക്ഷം മനുഷ്യരുടെ പേരടങ്ങിയ മെമ്മറി കാർഡ് ഘടിപ്പിച്ച റൈസ് എന്ന ചെറുപാവയും സംഘത്തോടൊപ്പമുണ്ട്. 54 വർഷങ്ങൾക്ക് മുമ്പ് അപ്പോളോ 17ലാണ് മനുഷ്യൻ അവസാനമായി ചന്ദ്രന്റെ ആകർഷണ വലയത്തിൽ പ്രവേശിച്ചത്. നാസ മുൻകൂട്ടി നിശ്ചയിച്ച സമയത്ത് തന്നെയാണ് ഇത്തവണ ആകർഷണ വലയത്തിൽ പ്രവേശിച്ചത്.
നാസയുടെ സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിൽ ഏപ്രിൽ രണ്ടിന് ഇന്ത്യൻസമയം പുലർച്ചെ 4.04ന് കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം. എട്ടു മിനിറ്റിനുള്ളിൽ ഒറിയോൺ പേടകം റോക്കറ്റിൽ നിന്ന് വേർപെട്ടു. ചന്ദ്രനെ വലംവച്ചുകൊണ്ടുള്ള പരീക്ഷണങ്ങൾക്കശേഷം പത്താം ദിവസം സാൻഫ്രാസിസ്‌കോ തീരത്തോട്ചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും.
ആർട്ടെമിസ് 2 ദൗത്യത്തിൽ ലഭിക്കുന്ന വിവരങ്ങൾ ഉപയോഗപ്പെടുത്തിയായിരിക്കും 2027ൽ ഓറിയോൺ പേടകത്തെ ഭൂമിയുടെ ലോഏർത്ത് ഓർബിറ്റിൽ വച്ച് ലൂണാർ ലാൻഡറുമായി ബന്ധിപ്പിക്കുന്ന പരീക്ഷണം നടത്തുക. പിന്നീട് ഈ ലാൻഡറിന്റെ സഹായത്തോടെയാണ് പേടകം ചന്ദ്രനിലേക്ക് ഇറങ്ങുക. 2028ൽ ആർട്ടെമിസ് 4 എന്ന ദൗത്യത്തിലൂടെയായിരിക്കും ചന്ദ്രനിൽ താവളം സ്ഥാപിക്കാൻ യാത്രികർ അവിടെ ഇറങ്ങുക.












