വിവാഹമോചിതയായ മകളെ ആഘോഷപൂർവ്വം സ്വീകരിച്ച് സ്വന്തം കുടുംബം . മീററ്റിലെ ശാസ്ത്രി നഗർ പ്രദേശത്ത് താമസിക്കുന്ന വിരമിച്ച ജഡ്ജിയുടെ മകളായ പ്രതീകയ്‌ക്കാണ് മാതാപിതാക്കൾ ചേർന്ന് വൻ വരവേൽപ്പ് നൽകിയത് .
2018 ലാണ് പ്രതീക ഷാജഹാൻപൂർ നിവാസിയായ മേജർ ഗൗരവ് അഗ്നിഹോത്രിയെ വിവാഹം കഴിച്ചത്. വി ഐപികളടക്കം പങ്കെടുത്ത ആഢംബര വിവാഹമായിരുന്നു അത്. ആദ്യനാളുകളിൽ സന്തുഷ്ട കുടുംബ ജീവിതമായിരുന്നുവെങ്കിലും ഇരുവർക്കും കുഞ്ഞ് ജനിച്ചതിനു പിന്നാലെ കലഹവും പതിവായി . ഭർതൃവീട്ടിലെ പീഡനവും പൊരുത്തപ്പെടാനാവാത്ത അഭിപ്രായവ്യത്യാസങ്ങളും ഒടുവിൽ കേസ് കോടതിയിൽ വരെ എത്തുന്ന തരത്തിൽ സ്ഥിതി വഷളായി.
വർഷങ്ങളോളം നീണ്ടുനിന്ന നിയമനടപടികൾക്കും പോരാട്ടങ്ങൾക്കും ശേഷം, 2026 ഏപ്രിൽ 4 ന് കോടതി ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ചു. മകളെ ദുഃഖത്തിന്റെയോ പരാജയത്തിന്റെയോ പ്രതീകമായി കാണുന്നതിനുപകരം, ബഹുമാനത്തോടും അന്തസ്സോടും കൂടി തിരികെ സ്വാഗതം ചെയ്യാനാണ് പിതാവ് തീരുമാനിച്ചത്.
സംഗീത വാദ്യോപകരണങ്ങളും, നൃത്തപരിപാടികളുമടക്കം മകളെ വരവേൽക്കാൻ ഒരുക്കി. യുവതി കാറിൽ നിന്ന് ഇറങ്ങിയ നിമിഷം, പുഷ്പവൃഷ്ടി ഉണ്ടായി . ബന്ധുക്കൾ പാട്ടും നൃത്തവുമായി യുവതിയെ സ്വീകരിച്ചു, “ഐ ലവ് മൈ ബിതിയ” (ഐ ലവ് മൈ മകൾ) എന്ന് ആലേഖനം ചെയ്ത വെളുത്ത ടീ-ഷർട്ട് ധരിച്ചാണ് പിതാവ് മകളെ സ്വീകരിക്കാൻ എത്തിയത്.
‘ ഒരു മകൾ ഒരു മകനു തുല്യമാണ്. വിവാഹത്തിൽ അവൾ അസന്തുഷ്ടയാണെങ്കിൽ, അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി അവളെ അവിടെ തുടരാൻ നിർബന്ധിക്കരുത്. ആറ് വർഷത്തോളം, അവൾ ഒരുപാട് സഹിച്ചു, പക്ഷേ ഇപ്പോൾ അവൾ സ്വതന്ത്രയാണ്, അവളുടെ ജീവിതത്തിലെ ഈ പുതിയ അധ്യായത്തിന്റെ തുടക്കം ഞങ്ങൾ ആഘോഷിക്കുകയാണ്.
മകൾ ദുരിതത്തിൽ കഴിയുന്നത് കാണാൻ എനിക്ക് കഴിയില്ല. അവൾ മാനസികമായും വൈകാരികമായും തകർന്നപ്പോൾ, അവൾക്ക് പിന്തുണ നൽകേണ്ടതും അവളുടെ വീട് – അവളുടെ കുടുംബം – എപ്പോഴും അവൾക്കൊപ്പം നിൽക്കുമെന്ന് ഉറപ്പുനൽകേണ്ടതും എന്റെ കടമയാണെന്ന് തോന്നി. എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം നിൽക്കുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു‘ – എന്നും യുവതിയുടെ പിതാവ് പറയുന്നു.
















