ബെംഗളൂരു: കുടകില്‍ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിയായ ശരണ്യയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്ന് തെരച്ചില്‍ സംഘത്തിലുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ.
ശരണ്യയുടെ കയ്യിലുണ്ടായിരുന്ന വസ്ത്രത്തെ കുറിച്ചോ, ഭക്ഷണമോ അത്തരത്തിലുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ല. ശരണ്യയുടെ മൊബൈല്‍ ഫോണ്‍ റേയ്ഞ്ചിനെ കുറിച്ച് വിവരമില്ല. നിലവില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്‌ക്ക് രണ്ടരയോടെ തനിക്ക് വഴിതെറ്റിയെന്ന് ശരണ്യ ഹോംസ്റ്റേയിൽ വിളിച്ചറിയിച്ചിരുന്നു. എന്നാൽ പിന്നീട് മൊബൈൽ ഫോൺ സ്വിച്ച് ഓഫായതോടെ ആശയവിനിമയം പൂർണ്ണമായും നിലച്ചു. വൈകുന്നേരം നാല് മണിയോടെ ട്രക്കിങ് സംഘം തിരിച്ചെത്തിയപ്പോഴാണ് ശരണ്യ ഒപ്പമില്ലെന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഉടൻ തന്നെ വനംവകുപ്പും പോലീസും തിരച്ചിൽ ആരംഭിച്ചെങ്കിലും നാല് ദിവസം പിന്നിടുമ്പോഴും യുവതിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കനത്ത കാടും പ്രതികൂലമായ കാലാവസ്ഥയും തിരച്ചിൽ സംഘത്തിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
നിലവിൽ അഞ്ച് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് വനത്തിനുള്ളിൽ പരിശോധന നടക്കുന്നത്. ഡ്രോണുകളും സ്നിഫർ നായ്‌ക്കളും തിരച്ചിലിനായി രംഗത്തുണ്ട്. വനമേഖലയായതിനാൽ നക്സൽ വിരുദ്ധ സേനയും പോലീസിനൊപ്പമുണ്ട്. വടകര താലൂക്ക് കാർഷിക വികസന ബാങ്കിൽ നിന്ന് വിരമിച്ച ഗോപിയുടെയും ഷൈലജയുടെയും മകളാണ് ശരണ്യ. മകൾ മുമ്പും തനിച്ച് ട്രക്കിങ്ങിന് പോയിട്ടുണ്ടെന്നും എന്നാൽ ഇത്തരമൊരു സാഹചര്യം ആദ്യമാണെന്നും പിതാവ് ഗോപി പറഞ്ഞു. ബംഗളൂരുവിൽ എൻജിനീയറായ സഹോദരൻ ശ്യാം ഉൾപ്പെടെയുള്ള ബന്ധുക്കൾ നിലവിൽ കുടകിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
സാധാരണഗതിയിൽ ഈ പാതയിൽ വഴിതെറ്റുന്നവർ മണിക്കൂറുകൾക്കുള്ളിൽ പ്രധാന റോഡിലോ പാതയിലോ എത്താറുള്ളതാണെന്ന് പോലീസ് പറയുന്നു. എന്നാൽ ശരണ്യയെ ഇതുവരെ കണ്ടെത്താൻ കഴിയാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. യുവതിക്ക് എന്തെങ്കിലും അപകടം സംഭവിച്ചതാണോ അതോ കൂടുതൽ ഉൾവനത്തിലേക്ക് വഴിമാറിപ്പോയതാണോ എന്ന കാര്യമാണ് അധികൃതർ പ്രധാനമായും പരിശോധിക്കുന്നത്.















