കൊൽക്കൊത്ത: കേരളത്തിലെ സിപിഎമ്മിലുള്ളതിനേക്കാൾ കടുത്ത ആഭ്യന്തര പ്രശ്‌നം ‘കത്തിത്തീരാറായ’ പശ്ചിമ ബംഗാളിലും. 35 വർഷത്തെ തുടർഭരണത്തിനു ശേഷം പുറത്തുപോയ സിപിഎം 15 വർഷത്തിനു ശേഷം തിരിച്ചുവരാൻ ലക്ഷ്യമിട്ട് മത്സരിക്കുമ്പോൾ പാർട്ടി ക്കുള്ളിൽ കടുത്ത ആഭ്യന്തരപ്രശ്‌നം. പാർട്ടിക്ക് സ്വാധീനം തിരിച്ചുപിടിക്കാൻ യുവ മുഖമായി അവതരിപ്പിച്ച പ്രതികൂർ റഹ്മാൻ സിപിഎം വിട്ട് മമതാ ബാനർജിയുടെ ടിഎംസിയിൽ ചേർന്നു. സിപിഎമ്മിലെ മുതിർന്ന നേതാക്കൾ കാണിക്കുന്ന വിവേചനവും സ്വാർത്ഥ താൽപര്യവും രാഷ്‌ട്രീയ കള്ളക്കളികളും വ്യാജ ഇടപാടുകളുമാണ് പ്രതികൂർ റഹ്മാൻ ആരോപിക്കുന്നത്.
പാർട്ടി നയനടപടികൾക്കെതിരേ കേരളത്തിൽ കണ്ണൂരിൽ വി. കുഞ്ഞിക്കൃഷ്ണനും ടി.വി. ഗോവിന്ദനും ഉന്നയിക്കുന്ന അതേ ആരോപണങ്ങളാണ് ബംഗാളിൽ പ്രതികൂർ വിളിച്ചുപറയുന്നത്.
രാഷ്‌ട്രീയ നേട്ടങ്ങൾക്കായി പ്രത്യയശാസ്ത്രങ്ങളും നിലപാടുകളും നിരന്തരം ബലികഴിക്കപ്പെടുന്ന പശ്ചിമ ബംഗാളിലെ രാഷ്‌ട്രീയ അവസ്ഥയിലെ വലിയ അസ്വാസ്ഥ്യമാണ് പ്രതികൂറിന്റെ സിപിഎമ്മിൽനിന്നുള്ള രാജിയോടെ പുറത്തുവരുന്നത്.
തൃണമൂലിൽ ചേരുന്നതിന് പ്രതികുർ നൽകിയ കാരണങ്ങൾ കൂടുതൽ പലതാണ്. സിപിഎമ്മിൽ പാർട്ടി നേതൃത്വത്തോട് ‘ചോദ്യങ്ങൾ ചോദിച്ചതിന്’ തന്നെ മാറ്റിനിർത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ‘നിങ്ങൾക്ക് വായ തുറക്കാൻ കഴിയില്ല. നിങ്ങൾ ചോദ്യം ചെയ്താൽ സിപിഎമ്മിലെ നിങ്ങളുടെ സ്ഥാനം നഷ്ടപ്പെടും; എന്നാൽ നിങ്ങൾ ‘അതെ സർ’ എന്ന് പറഞ്ഞാൽ, നിങ്ങൾ ഒരു നേതാവാകുകയും സ്ഥാനക്കയറ്റം നൽകുകയും ചെയ്യും,’ അദ്ദേഹം പറഞ്ഞു, രണ്ട് വർഷത്തേക്ക് അദ്ദേഹത്തെ എല്ലാ പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും മാറ്റി നിർത്തിയതായി ആരോപിച്ചു.
പ്രതികൂറിന്റെ പ്രധാന പരാതി സിപിഎം ബംഗാൾ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ മുഹമ്മദ് സലീമിനും അദ്ദേഹത്തിന്റെ ‘ലോബി’ യ്‌ക്കും എതിരെയാണ്. കേരളത്തിൽ വി. കുഞ്ഞിക്കൃഷ്ണനും ടി.വി. ഗോവിന്ദനും പറയുന്ന അതേ കാര്യങ്ങൾ. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കാതിരിക്കാൻ വേണ്ടിയാണ് താൻ മമതയുടെ പാർട്ടിയിൽ ചേർന്നതെന്ന് പ്രതികൂർ പറഞ്ഞു.
















