കോഴിക്കോട്: കുന്നമംഗലത്തെ വാടകവീട്ടിൽ പടക്ക നിർമ്മാണം നടക്കുന്നതായി അറിയില്ലായിരുന്നെന്ന് നാട്ടുകാർ. ജനവാസ മേഖലയിൽ പാലിക്കേണ്ട നിയമങ്ങൾ കാറ്റിൽപ്പറത്തിയാണ് ഇവിടെ പടക്കനിർമാണം പുരോഗമിച്ചു വന്നത്. സ്ഫോടനത്തിൽ രണ്ടു പേരാണ് മരിച്ചത്. വീടുകൾ ഏറെയുളള ഇവിടെ പടക്കനിർമാണം നടക്കുന്നത് അറിയില്ലായിരുന്നുവെന്നും ഇതിനായുള്ള ലൈസൻസ് നൽകിയിരുന്നില്ലെന്നും സംഭവസ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പെട്ടികളിലും ചാക്കുകളിലും മറ്റും വിതരണത്തിനായി ഒരുക്കിയ ഓലപ്പടക്കങ്ങളും കമ്പിത്തിരി തുടങ്ങിയ വസ്തുക്കളും വീടിനുള്ളിലും പരിസരത്തും കണ്ടെത്തി. പടക്കനിർമാണത്തിനായി വൻതോതിൽ ശേഖരിച്ച ഓലകളും മറ്റും വീട്ടുപരിസരത്തുണ്ട്. പിന്നിട്ട ദിവസങ്ങളിൽ ചില സ്ത്രീകളും മറ്റും ഓല കീറുന്നതിനും മറ്റും ഇവിടെ എത്തിയിരുന്നതായും ചില നാട്ടുകാർ പറയുന്നു.
വീടിന്റെ അടുക്കളഭാഗത്താണ് സ്ഫോടനം ഉണ്ടായത്. ആ ഭാഗത്ത് ചുവരിന്റെ തേപ്പും മറ്റും ഇളകിവീണ നിലയിലാണ്. തൊട്ടടുത്ത് നിരവധി വീടുകൾ ഉള്ള പ്രദേശമാണിത്. നാട്ടുകാർക്ക് അറിയില്ലെങ്കിലും അയൽക്കാർക്കും മറ്റും ഇവിടെ പടക്കനിർമാണം നടക്കുന്നതായി അറിവുണ്ടായിരുന്നുവെന്നാണ് നിഗമനം. സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ്, ഉത്തര മേഖല ഐജി ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഫോടനം ഉണ്ടായ വീട്ടിലും പരിസരത്തും പരിശോധന നടത്തി.
കോഴിക്കോട് രാമനാട്ടുകര പാറമ്മൽ മഠത്തിൽപറമ്പിൽ രവിയുടെ മകൻ രാഹുൽ (26), മുണ്ടിക്കൽതാഴം പുതിയോട്ട്‌മേത്തൽ രവിയുടെ മകൻ രാഹുൽ (27) എന്നിവരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് എടക്കണ്ട പറമ്പത്ത് മുരളിയുടെ മകൻ ഹിജിത്ത് (36), ദമ്പതികളായ മുണ്ടിക്കൽതാഴം പുതിയോട്ട് മേത്തൽ വിഷ്ണു, ഭാര്യ കോട്ടയം പാലാ ഉഴവൂർ സ്വദേശി സിമി (27) എന്നിവർക്കാണ് സ്ഫോടനത്തിൽ പരുക്കേറ്റത്. വിഷ്ണുവിനും ഭാര്യ സിമിക്കും സാരമായ പരുക്കുള്ളപ്പോൾ സ്ഫോടനവും തുടർന്നു കണ്ട കാഴ്ചകളുടെ പാനിക് അറ്റാക്കാണ് ഹിജിത്തിനുണ്ടായത് എന്നാണ് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.











