Kerala

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ഇരുമുന്നണികളുടെയും രാഷ്‌ട്രീയ വഞ്ചനയ്‌ക്കും ചതിക്കുമെതിരെ വിധിയെഴുതാന്‍ കാത്തിരിക്കുകയാണ് നേമത്തെയും വട്ടിയൂര്‍ക്കാവിലേയും വോട്ടര്‍മാര്‍. നേമത്തും വട്ടിയൂര്‍ക്കാവിലും ജനവിധിയെ അവഹേളിച്ച് അവജ്ഞയോടെ തള്ളിക്കളഞ്ഞ അച്ഛനും മകനുമാണ് വഞ്ചകര്‍. 1982 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാളയിലും നേമത്തും മത്സരിച്ച കെ. കരുണാകരന്‍ മാളയിലെ വിജയം നിലനിര്‍ത്തി നേമത്തെ ജനവിധിയെ അവഗണിക്കുകയായിരുന്നു. മാളയിലെ വിജയത്തില്‍ സംശയമുള്ളതിനാലാണ് നേമത്തും മത്സരിച്ചത്. രണ്ടിടത്തും വിജയിച്ചു. പക്ഷേ മാളയെ കെട്ടിപ്പുണര്‍ന്ന് നേമത്തെ ജനവിധിയെ തള്ളിക്കളഞ്ഞതാണ് ആദ്യചതി. കരുണാകരന്‍ മൂന്നാമതും മുഖ്യമന്ത്രിയായത് ആ ജനവിധിയോടെയാണ്.

2016 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മകന്‍ കെ. മുരളീധരന്‍ 7622 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വട്ടിയൂര്‍ക്കാവില്‍ നിന്നും വിജയിച്ചത്. അത് കെ. മുരളീധരന്‍ ഉപേക്ഷിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ്. അച്ഛന്റെ വഴിയേ സഞ്ചരിച്ച മുരളീധരന്‍ 2021 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നേമത്തെത്തി. അവിടെ കിട്ടിയത് ദയനീയ തോല്‍വിയാണ്. മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിച്ചത് താനാണെന്ന് അവകാശപ്പെടുമ്പോള്‍ വിജയിച്ചത് വി. ശിവന്‍കുട്ടിയാണ്.
വട്ടിയൂര്‍ക്കാവ് തന്റെ തറവാടാണെന്ന് അവകാശപ്പെടുകയാണ് ഇന്ന് മുരളീധരന്‍. തറവാട്ടില്‍ കാഷ്ടിച്ചപമാനിച്ച മുരളീധരന്‍ ഇപ്പോള്‍ നേമത്ത് രംഗത്തിറക്കിയിരിക്കുന്നത് ശബരീനാഥിനെയാണ്. അരുവിക്കരയില്‍ വിജയിച്ച ശബരി കഴിഞ്ഞ തെരഞ്ഞെടുപ്പ് തോറ്റശേഷം ആ മണ്ഡലം ഉപേക്ഷിച്ചാണ് നേമത്തെത്തിയത്

ഏതായാലും വട്ടിയൂര്‍ക്കാവില്‍ എതിരാളി ബിജെപിയുടെ ശക്തിയായ ശ്രീലേഖയാണ്. അവര്‍ മുരളിയെക്കൊണ്ട് ‘ക്ഷ’ ‘മ്മ’ വരപ്പിച്ചിരിക്കുകയാണ്. എതിര്‍സ്ഥാനാര്‍ത്ഥി പ്രശാന്ത് തിരുവനന്തപുരത്ത് മേയറായിരുന്നു. സിപിഎമ്മിന്റെ നോമിനിയായിരുന്ന് ഒരു ചുക്കും ചുണ്ണാമ്പും ചെയ്യാത്ത മേയര്‍ എംഎല്‍എ എന്ന നിലയിലും ദയനീയ പരാജയമായിരുന്നു.
10 വര്‍ഷമായി നേമത്തെ പ്രതിനിധീകരിക്കുന്ന ശിവന്‍കുട്ടിയും മേയര്‍ പദവി വഹിച്ചാണ് എംഎല്‍എ പദവിയിലെത്തിയത്. ഒരു എംഎല്‍എ എങ്ങിനെയാകാന്‍ പാടില്ല എന്ന് തെളിയിച്ച ശിവന്‍കുട്ടിയുടെ അഭ്യാസപ്രകടനങ്ങള്‍ സഭയില്‍ കണ്ടവരാണ് ജനങ്ങള്‍. ഉടുതുണിപോ
ലുമില്ലാതെ സഭയില്‍ കോമാളിവേഷമാടിയ ശിവന്‍കുട്ടി ബിജെപിയുടെ അക്കൗണ്ട് പൂട്ടിയേ എന്ന് അഹങ്കരിച്ചാണ് രംഗത്തിറിങ്ങിയത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശതെരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ മേല്‍ക്കൈ നേടിയ ബിജെപിയുടെ തേരോട്ടം കണ്ട്മുട്ടുകാലിട്ടടിക്കുകയാണ് ശിവന്‍കുട്ടി.

ഏതായാലും കെ. കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ ബിജെപിക്കൊപ്പം നില്‍ക്കുമായിരുന്നു. കെ. കരുണാകരന്റെ മകള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി തൃശൂരില്‍ മത്സരിക്കുന്നു. തൃശൂരിലും പദ്മജ വേണുഗോപല്‍ ജയിക്കുമെന്നുറപ്പാണ്. എനിക്കിങ്ങനെയൊരച്ഛനില്ലെന്ന് പറഞ്ഞ മകനൊപ്പം അച്ഛന്റെ മനസ്സാക്ഷിപോലും ഉണ്ടാകില്ലെന്നുറപ്പ്. എ.കെ. ആന്റണിയുടെ മകന്‍ അനൂപ് ബിജെപി നേതാവാണ്. ആന്റണിയും തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫില്‍ ഉണ്ടാകുമെന്ന് ഒരുറപ്പുമില്ല.

Recent Posts