ടെഹ്‌റാന്‍: ഇറാനെതിരെയുള്ള ആക്രമണം ശക്തമാക്കുന്നതിനായി ഇസ്രയേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായി സഖ്യത്തിനൊരുങ്ങുന്നു. യുഎസ് – ഇസ്രയേല്‍ സൈനിക നീക്കങ്ങളെ നേരിടുന്നതിനൊപ്പം ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് വ്യോമതാവളേയും ലക്ഷ്യമിട്ടിരുന്നു. ഇതോടെ പശ്ചിമേഷ്യയിലെ രാജ്യങ്ങളെ കൂടി ഇറാനെതിരെ അണിനിരത്താന്‍ ഇസ്രയേല്‍ തീരുമാനിക്കുകയായിരുന്നു. ഇറാന്റെ സൈനിക, ആണവ മോഹങ്ങളെ തടയുന്നതിന് ഗള്‍ഫ് മേഖലയിലെ സുപ്രധാന രാജ്യങ്ങളുമായി സഹകരണം വര്‍ദ്ധിപ്പിക്കുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപനവും നടത്തി. ഏതൊക്കെ രാജ്യങ്ങളുമായാണ് സഖ്യത്തില്‍ ഏര്‍പ്പെടുന്നതെന്ന് വെളിപ്പെടുത്തിയില്ല. ഇറാന്റെ ആണവശേഷി ഇല്ലാതാക്കുന്നതിന് ഈ രാജ്യങ്ങളുടെ സഹകരണത്തോടെ പോരാടും, നെതന്യാഹു അറിയിച്ചു.
ഹോര്‍മൂസ് കടലിടുക്ക് സുരക്ഷിതമാക്കാന്‍ യുഎസിനും സഖ്യകക്ഷിക്കും സഹായം നല്‍കുമെന്ന് യുഎഇയും വെളിപ്പെടുത്തി. ഇറാന്‍ യുഎഇയിലെ യുഎസ് വ്യോമതാവളം ലക്ഷ്യമിടുന്നതില്‍ രാജ്യം അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് ഇസ്രയേല്‍ സഖ്യത്തിന് പിന്തുണ അറിയിച്ചത്. നിലനില്‍പ്പിനായുള്ള പോരാട്ടമാണ് ഇറാന്‍ നടത്തുന്നതെന്നാണ് യുഎഇ വിശ്വസിക്കുന്നത്. എന്നാല്‍ ലോകത്തിലെ ചരക്കുഗതാഗതത്തെ ശ്വാസംമുട്ടിക്കുന്ന വിധത്തില്‍ ഹോര്‍മൂസ് കടലിടുക്ക് അടച്ചിടുന്നത് അനുവദിക്കില്ല. ആഗോള സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ പ്രതികരിക്കുമെന്നും യുഎഇ അറിയിച്ചു.
അതിനിടെ ഇറാനിയന്‍ പൗരന്മാര്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതില്‍ യുഎഇ വിലക്ക് ഏര്‍പ്പെടുത്തി. യുദ്ധം രൂക്ഷമായ സാഹചര്യത്തിലാണ് ഈ നടപടി. എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബായ് എന്നീ വിമാനക്കമ്പനികള്‍ അവരുടെ വെബ്‌സൈറ്റുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ഗോള്‍ഡന്‍ വിസയുള്ള ഇറാനിയന്‍ പൗരന്മാര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്. ബാക്കിയുള്ളവരെ തിരിച്ചയക്കുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം യുഎഇ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം ഇറാനെതിരെയുള്ള യുദ്ധത്തില്‍ പങ്ക് ചേരില്ലെന്ന് യുകെ ആവര്‍ത്തിച്ചു. എന്നാല്‍ ഹോര്‍മൂസ് തുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിനുള്ള ആഗോള ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാന്‍ തയാറാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍ അറിയിച്ചു. ഇറാനിലെ യുദ്ധം യുകെയെ സാരമായി ബാധിക്കുന്നുണ്ട്. നിലവിലെ പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ തയാറാണെന്നും സ്റ്റാമര്‍ പറഞ്ഞു.
അതിനിടെ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനിലുണ്ടായ വ്യോമാക്രമണത്തില്‍ യുഎസിന്റെ മുന്‍ എംബസി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെ രാവിലെയോടെയാണ് വ്യോമാക്രമണമുണ്ടായത്. 1979ലെ ഇറാനിയന്‍ ബന്ദി പ്രതിസന്ധിക്ക് പിന്നാലെ റെവല്യൂഷണറി ഗാര്‍ഡുകളാണ് ഈ കെട്ടിടം സംരക്ഷിച്ചിരുന്നത്. ഐആര്‍ജിസിയുടെ ബസീജ് വിഭാഗത്തിനായിരുന്നു സംരക്ഷണ ചുമതല. തലെഘാനി തെരുവിലുള്ള ഈ കെട്ടിടത്തിനുള്ളില്‍ യുഎസ് വിരുദ്ധ മ്യൂസിയവും പ്രവര്‍ത്തിച്ചിരുന്നു. അതേസമയം കെട്ടിടവളപ്പിലേക്ക് മിസൈല്‍ ആക്രമണം ഉണ്ടായിട്ടില്ലെന്നാണ് ഇറാന്‍ അധികൃതര്‍ പറയുന്നത്.
















