ന്യൂദല്‍ഹി: അഴിമതിയും അക്രമവും നടമാടുന്ന ആപ് ഭരണത്തില്‍ നിന്ന് പഞ്ചാബിനെ രക്ഷിക്കാന്‍ ബിജെപിക്കേ കഴിയൂ എന്ന് മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ എച്ച്.എസ്. ഫൂല്‍ക്ക. ബിജെപി അംഗത്വം സ്വീകരിച്ചശേഷം ദേശീയ ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചാബിനോടും സിഖ് സമൂഹത്തോടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക വാത്സല്യമുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ ബിജെപി സര്‍ക്കാര്‍ ഉറപ്പാക്കാന്‍ പൂര്‍ണ സമര്‍പ്പണത്തോടെ പ്രവര്‍ത്തിക്കും. പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് നിതിന്‍ നബിന്‍ എന്നിവര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
1984ല്‍ നടന്ന സിഖ് കൂട്ടക്കൊലയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 1984 നവംബര്‍ രണ്ട് തന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ദിവസമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു സിഖ് ആയതുകൊണ്ട് മാത്രമാണ് കോണ്‍ഗ്രസുകാര്‍ തന്നെയും ഗര്‍ഭിണിയായ ഭാര്യയെയും വേട്ടയാടിയത്. തന്റെ വീട്ടുടമ പഞ്ചാബി ഹിന്ദു കുടുംബത്തില്‍ പെട്ടയാളും ഉറച്ച ബിജെപി പ്രവര്‍ത്തകനുമായിരുന്നു. അദ്ദേഹമാണ് തന്നെ സഹായിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും മരുമകളുമാണ് ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത്.
സിഖ് കൂട്ടക്കൊല കോണ്‍ഗ്രസും ഇന്ദിരാഗാന്ധിയും ചേര്‍ന്ന് നടത്തിയ ഒരു ആസൂത്രിത വംശഹത്യയായിരുന്നു, പിന്നീട് അവര്‍ അതിനെ ഹിന്ദു – സിഖ് സംഘര്‍ഷമാക്കി തെറ്റായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. കൂട്ടക്കൊലയില്‍ 650 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ കൊല്ലപ്പെട്ട 2,700 സിഖുകാരുടെ പട്ടിക പുറത്തിറക്കിയത് അടല്‍ ബിഹാരി വാജ്പേയിയാണ്. ഇതിന്റെ പേരില്‍ കോണ്‍ഗ്രസുകാര്‍ അദ്ദേഹത്തെ ദേശവിരുദ്ധനെന്ന് വിളിച്ചു. തെരഞ്ഞെടുപ്പുകളേക്കാള്‍ താന്‍ രാഷ്‌ട്രത്തിനാണ് പ്രധാന്യം നല്‍കുന്നതെന്നായിരുന്നു അതിന് വാജ്പേയി നല്‍കിയ മറുപടിയെന്നും ഫൂല്‍ക്ക കൂട്ടിച്ചേര്‍ത്തു.
2017ല്‍ ആം ആദ്മി പ്രതിനിധിയായി പഞ്ചാബ് നിയമസഭയില്‍ എത്തിയ ഫൂല്‍ക്ക 2018 ഒക്ടോബറില്‍ രാജിവെച്ചു. ഗുരു ഗ്രന്ഥ സാഹിബിനെ അപമാനിച്ചതിനെക്കുറിച്ചുള്ള രഞ്ജിത് സിങ് കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു രാജി. 2019ല്‍ അദ്ദേഹം ആപ് വിടുകയും ചെയ്തു.
















