വാഷിംഗ്ടൺ: ഇറാാനിലെ യുഎസ് സൈനിക നീക്കങ്ങൾ വളരെ വേഗം അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. രണ്ടാഴ്ചയോ അല്ലെങ്കിൽ അതിൽ കുറഞ്ഞ ദിവസങ്ങൾക്കോ ഉള്ളിൽ ലക്ഷ്യം പൂർത്തിയാക്കി മടങ്ങാനാണ് ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തെത്തുടർന്ന് ലോകമെമ്പാടും ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ നിർണ്ണായക വെളിപ്പെടുത്തൽ.
ഇറാനുമായുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴും വ്യോമാക്രമണം തുടരുകയാണ്. എന്നാൽ സൈനിക പിന്മാറ്റത്തിന് ഇറാനുമായുള്ള കരാർ നിർബന്ധമല്ലെന്ന് ട്രംപ് പറഞ്ഞു. “ഇറാനെ ശിലായുഗത്തിലേക്ക് തള്ളിയിട്ടെന്നും ഇനി അവർക്ക് ആണവായുധങ്ങൾ നിർമ്മിക്കാൻ കഴിയില്ലെന്നും ഉറപ്പായാൽ ഞങ്ങൾ മടങ്ങും,” ട്രംപ് വ്യക്തമാക്കി. അമേരിക്കൻ സൈന്യം പിന്മാറുന്നതോടെ ആഗോള വിപണിയിൽ ഇന്ധനവില കുത്തനെ കുറയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഹോർമുസ് കടലിടുക്കിലെ എണ്ണക്കപ്പലുകളുടെ സുരക്ഷ ഇനി അമേരിക്കയുടെ ഉത്തരവാദിത്തമല്ലെന്ന കർശന നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. ചൈനയും ഫ്രാൻസും ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വന്തം കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കാൻ സ്വയം തയ്യാറാകണം. “ഇറാൻ തകർക്കപ്പെട്ടു കഴിഞ്ഞു, കഠിനമായ പണികൾ ഞങ്ങൾ തീർത്തു. ഇനി നിങ്ങളുടെ എണ്ണ നിങ്ങൾ തന്നെ പോയി എടുക്കുക,” എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ഈ നിലപാടിനെ പിന്തുണച്ചു. വരും ദിവസങ്ങൾ ഇറാാൻ യുദ്ധത്തിൽ നിർണ്ണായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















