മോസ്കോ: ബുധനാഴ്ച ക്രിമിയയിൽ ഒരു റഷ്യൻ സൈനിക ഗതാഗത വിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 29 പേരും മരിച്ചു. ആന്റണോവ് ഡിസൈൻ ബ്യൂറോയുടെ എഎൻ-26 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഒരു പർവതപ്രദേശത്ത് തകർന്നുവീഴുന്നതിന് മുമ്പ് കൺട്രോളറുകളുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെനാണ് റിപ്പോർട്ട്. മാർച്ച് 31 ന് വൈകുന്നേരം വിമാനം ക്രിമിയൻ ഉപദ്വീപിന് മുകളിലൂടെ പറക്കുമ്പോൾ ആശയവിനിമയം പെട്ടെന്ന് തകരാറിലായതായി റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
വൈകുന്നേരം 6 മണിയോടെ എഎൻ-26 സൈനിക ഗതാഗത വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായതായി ഉദ്യോഗസ്ഥർ പറഞ്ഞു. വിമാനം ഒരു പാറക്കെട്ടിൽ ഇടിച്ചതായി ടാസ് ഉദ്ധരിച്ച ഒരു സ്രോതസ്സ് പറഞ്ഞു. പിന്നീട് രക്ഷാപ്രവർത്തകർ അപകടസ്ഥലം കണ്ടെത്തി. എന്നാൽ യാത്രക്കാരോ ജീവനക്കാരോ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ചു.
ക്രാഷ് സൈറ്റിൽ നിന്നുള്ള പ്രാഥമിക വിലയിരുത്തലുകൾ സൂചിപ്പിക്കുന്നത് ബാഹ്യ ആക്രമണത്തിന്റെ ലക്ഷണങ്ങളോ ബാഹ്യശക്തികളിൽ നിന്നുള്ള നാശനഷ്ടങ്ങളോ ഇല്ല എന്നാണ്. ടാസ് റിപ്പോർട്ട് പ്രകാരം സാങ്കേതിക തകരാറാണ് ദുരന്തത്തിന് ഏറ്റവും സാധ്യതയുള്ള കാരണമായി കണക്കാക്കുന്നത്. ദുരന്തത്തിലേക്ക് നയിച്ച സംഭവങ്ങളുടെ കൃത്യമായ കാരണം നിർണ്ണയിക്കാൻ പ്രതിരോധ മന്ത്രാലയത്തിലെ ഒരു പ്രത്യേക അന്വേഷണ സമിതി സ്ഥലത്തെത്തി അവശിഷ്ടങ്ങൾ പരിശോധിച്ചുവരികയാണ്.
















