കൊച്ചി: യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി ജനറൽ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. അറസ്റ്റ് നടപടികൾക്ക് മുന്നോടിയായി നടത്തിയ വൈദ്യപരിശോധനയ്‌ക്കിടെ രക്തസമ്മർദ്ദം ഉയരുകയും ഇസിജിയിൽ വ്യതിയാനം കണ്ടെത്തുകയും ചെയ്തതോടെയാണ് ഡോക്ടർമാർ നിരീക്ഷണത്തിലാക്കിയത്.വിദഗ്ധ പരിശോധനകൾ പൂർത്തിയായ ശേഷം മാത്രമേ ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ജനുവരി 9-ന് ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വച്ച് കാരവാനിനുള്ളിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് എറണാകുളം സെൻട്രൽ പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. ബിഎൻഎസ് പ്രകാരമുള്ള അതീവ ഗുരുതരമായ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
മാനഭംഗശ്രമം, ലൈംഗിക അതിക്രമം, അശ്ലീല പ്രദർശനം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് എഫ്ഐആറിലുള്ളത്. അതിക്രമത്തെത്തുടർന്ന് കടുത്ത മാനസികാഘാതം നേരിട്ട നടി കൗൺസിലിംഗിന് ശേഷമാണ് പരാതി നൽകാൻ തയ്യാറായത്. നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ പോലീസ്, പരാതിയിൽ കൃത്യമായ തെളിവുകളുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.















