Kerala

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തുതീര്‍പ്പ് രാഷ്ട്രീയം അവസാനിപ്പിച്ച് കേരളത്തെ വികസിത സംസ്ഥാനമാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നും ഇതാണ് അതിനുപറ്റിയ സമയമെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍.തിരുവനന്തപുരത്ത് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് മാര്‍ഗരേഖ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യം കേരളത്തിലെ എല്‍ഡിഎഫിനും യുഡിഎഫിനും മികച്ച ബദലാണ്. എന്‍ഡിഎയുടെ വോട്ട് വിഹിതം 2 ശതമാനത്തില്‍ നിന്ന് 20 ശതമാനം ആയി വര്‍ധിച്ചത് ഇതിന്റെ തെളിവാണ്. ‘സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്ന നയത്തില്‍ അധിഷ്ഠിതമായ ഭരണമാണ് എന്‍ഡിഎ വാഗ്ദാനം ചെയ്യുന്നത്.

അഴിമതിരഹിത ഭരണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ സുതാര്യമായ സേവനങ്ങള്‍, ഭക്ഷ്യസുരക്ഷ എന്നിവ എന്‍ഡിഎയുടെ പ്രധാന വാഗ്ദാനങ്ങളാണ്. സുരക്ഷിതവും അഴിമതിമുക്തവുമായ ഒരു കേരളം കെട്ടിപ്പടുക്കുമെന്നും, 3.5 കോടി ജനങ്ങള്‍ക്കും തുല്യനീതിയും അവസരവും ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.ശബരിമലയിലെ സ്വര്‍ണ മോഷണക്കേസില്‍ കൃത്യമായ സമയപരിധിക്കുള്ളില്‍ സിബിഐ അന്വേഷണം നടത്തി പ്രതികളായവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരും. കഴിഞ്ഞ 30 വര്‍ഷത്തെ ക്ഷേത്ര ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കും. ദേവസ്വം ബോര്‍ഡുകളില്‍ ഭക്തരുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് സമഗ്രമായ പരിഷ്‌കാരം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം അവസാനിപ്പിച്ച് കേരളത്തെ വികസിത സംസ്ഥാനമാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. പൗരന്മാര്‍ക്ക് മുന്‍ഗണന നല്‍കുന്ന ഒരു ഭരണമാതൃകയാണ് ബിജെപി മുന്നോട്ടുവയ്‌ക്കുന്നത്. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം സമ്പന്നമാണ്. പ്രകൃതിഭംഗിയാല്‍ അനുഗ്രഹീതമായതും കഠിനാധ്വാനികളായ ജനങ്ങളുമുള്ള നാടാണ് കേരളം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശപ്രകാരം കേരളത്തില്‍ വരാന്‍ കഴിഞ്ഞതില്‍ അതീവ സന്തോഷവാനെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങളായി കേരളം ഭരിച്ച എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു. ഇരുമുന്നണികളും അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിയിരിക്കുകയാണ്. ഇവര്‍ കേരളത്തിന്റെ വികസനം തടസപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക, ആരോഗ്യ സൂചികയില്‍ കേരളം പിന്നിലാണ്. നിലവിലെ ഭരണകൂടം സുസ്ഥിര സാമ്പത്തിക വളര്‍ച്ച ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും നിതിന്‍ നബിന്‍ പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ദേശീയ അധ്യക്ഷന് ആറന്മുള കണ്ണാടി സമ്മാനിച്ചു. എന്‍ഡിഎ ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി, ട്വന്റി ട്വന്റി ചെയര്‍മാന്‍ സാബു ജേക്കബ്, മേയര്‍ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയര്‍ ആശാനാഥ്, ശിവസേന സംസ്ഥാന പ്രസിഡന്റ് പേരൂര്‍ക്കട ഹരികുമാര്‍, കെകെസി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖര്‍, കുരുവിള മാത്യൂസ്, അരുണ്‍ വേലായുധന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Recent Posts