കറാച്ചി: പാക് ഭരണകൂടത്തിന്റെ പിന്തുണയോടെ കശ്മീരിൽ പ്രവർത്തിക്കുന്ന തീവ്രവാദികൾ സ്ത്രീകളെ വ്യവസ്ഥാപിതമായി ദുരുപയോഗം ചെയ്യുന്നതായി പാകിസ്ഥാനിലെ പ്രമുഖ മതപണ്ഡിതൻ വെളിപ്പെടുത്തി. പാകിസ്ഥാനിലെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അടുത്ത അനുയായിയും പ്രമുഖ ദേവ്ബന്ദി പണ്ഡിതനുമായ മുഫ്തി സയീദ് ഖാൻ ആണ് ‘കശ്മീരും നമ്മുടെ കാപട്യവും’ എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിനിടെ ഈ വെളിപ്പെടുത്തൽ നടത്തിയത്.
പുണ്യയുദ്ധത്തിന് ഇറങ്ങിയവർ (മുജാഹിദീൻ) എന്ന് സ്വയം വിശേഷിപ്പിക്കുന്ന തീവ്രവാദികൾ, അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന നിസ്സഹായരായ സ്ത്രീകളെയും പെൺകുട്ടികളെയും അടിസ്ഥാന ഭക്ഷണത്തിനുവേണ്ടിപോലും ലൈംഗികമായി ചൂഷണം ചെയ്യുന്ന ദാരുണമായ അവസ്ഥ അദ്ദേഹം വിവരിച്ചു. ഒരു റൊട്ടിക്കായി കശ്മീരി മുസ്ലിം സ്ത്രീകൾ സ്വന്തം ശരീരം വിൽക്കാൻ നിർബന്ധിതരാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം നൽകുന്ന വിവരമനുസരിച്ച്, പാകിസ്ഥാനിലെ മത-രാഷ്‌ട്രീയ മേഖലയിൽ നിന്നുള്ള ഒരാൾ ഇത്തരമൊരു തുറന്നുപറച്ചിൽ നടത്തുന്നത് അത്യപൂർവമാണ്. ഇത് പാകിസ്ഥാൻ ഇത്രയും കാലം പ്രചരിപ്പിച്ചിരുന്ന “വിശുദ്ധ യുദ്ധം” എന്ന വാദത്തിന്റെ മുനയൊടിക്കുന്നതാണ്.
ഐഎസ്ഐ ആയുധവും പണവും നൽകി വളർത്തുന്ന ഭീകരർ എങ്ങനെയാണ് പ്രാദേശിക ജനതയെ ഇരയാക്കുന്നത് എന്നതിന്റെ തെളിവാണ് ഈ പ്രസ്താവനയെന്ന് ഇന്ത്യൻ ഇന്റലിജൻസ് വൃത്തങ്ങൾ . ഭീകരർക്ക് പാകിസ്ഥാൻ നൽകുന്ന പിന്തുണയെക്കുറിച്ച് ഇന്ത്യ കാലങ്ങളായി ഉന്നയിക്കുന്ന ആരോപണങ്ങൾക്കുള്ള പാക് ആഭ്യന്തര സ്ഥിരീകരണമായാണ് ഇതിനെ കാണുന്നത്.
അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനകൾ മുൻപ് റിപ്പോർട്ട് ചെയ്തിട്ടുള്ള ലൈംഗികാതിക്രമങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയും ഈ വെളിപ്പെടുത്തൽ ശരിവെക്കുന്നു. കശ്മീരികളുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് പോരാടുന്നത് എന്ന് അവകാശപ്പെടുന്ന ഗ്രൂപ്പുകൾ തന്നെ അവിടുത്തെ ദുർബലരായ ജനങ്ങളെ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് ഇതിലൂടെ വ്യക്തമാകുന്നു.
















