ചെന്നൈ : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചതോടെ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്‌യുടെ ആസ്തി വിവരങ്ങൾ പുറത്തുവന്നു. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 183.53 കോടി രൂപയാണ് അദ്ദേഹത്തിന്റെ വരുമാനം. സത്യവാങ്മൂലം പ്രകാരം ഏകദേശം 404.58 കോടി രൂപയുടെ ജംഗമ ആസ്തിയും 115.13 കോടി രൂപ വിപണി മൂല്യമുള്ള സ്ഥിര ആസ്തിയും വിജയ്‌ക്കുണ്ട്. ഇതോടെ നടന്റെ ആകെ ആസ്തി 500 കോടി രൂപയ്‌ക്ക് മുകളിലാണെന്ന് വ്യക്തമായി.
ബാങ്കുകളിലോ മറ്റ് ധനകാര്യ സ്ഥാപനങ്ങളിലോ അദ്ദേഹത്തിന് യാതൊരുവിധ കടബാധ്യതകളുമില്ല എന്നതും ശ്രദ്ധേയമാണ്, വിജയ്‌യുടെ ഭാര്യ സംഗീതയുടെ പേരിൽ 15.51 കോടി രൂപയുടെ ജംഗമ ആസ്തിയാണുള്ളത്. ഇതിൽ വിവിധ ബാങ്ക് നിക്ഷേപങ്ങളും ഏകദേശം രണ്ട് കോടിയിലധികം രൂപ മൂല്യം വരുന്ന സ്വർണാഭരണങ്ങളും രണ്ട് കിലോയിലധികം വെള്ളിയും ഉൾപ്പെടുന്നു. വാഹനപ്രേമിയായ വിജയ്‌യുടെ പക്കൽ ബിഎംഡബ്ല്യു 530, ടൊയോട്ട ലക്സസ് 350, ടൊയോട്ട വെൽഫയർ, ബിഎംഡബ്ല്യു ഐ7 തുടങ്ങിയ വിലപിടിപ്പുള്ള കാറുകളുടെ വൻ ശേഖരമുണ്ട്.
ആഡംബര വാഹനങ്ങൾക്കൊപ്പം ഒരു മാരുതി സ്വിഫ്റ്റും ടിവിഎസ് എക്സ് എൽ വാഹനവും തന്റെ പക്കലുണ്ടെന്ന് വിജയ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള വിവരങ്ങളും സത്യവാങ്മൂലത്തിലുണ്ട്. ചെന്നൈ ലൊയോള കോളേജിൽ ബിഎസ്‌സി ബിരുദത്തിന് ചേർന്നുവെങ്കിലും 1992-ൽ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പത്താം ക്ലാസും പ്ലസ് ടുവും പ്രൈവറ്റ് സ്റ്റഡിയിലൂടെയാണ് അദ്ദേഹം പൂർത്തിയാക്കിയത്.
സിനിമാലോകത്തെ റെക്കോർഡ് പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളായ വിജയ്, രാഷ്‌ട്രീയത്തിലേക്ക് ചുവടുവെക്കുമ്പോൾ തന്റെ സമ്പാദ്യവും സുതാര്യമായി വെളിപ്പെടുത്തിയത് തമിഴ് രാഷ്‌ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
















