”സമയം കഴിഞ്ഞു. അതുകൊണ്ടാണ് ഞാന്‍ അവസാനിപ്പിക്കുന്നത്.” പാര്‍ട്ടിവിലാസം തൊമ്മിമാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനായി കൊല്ലത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളന പ്രഹസനത്തിനൊടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞുനിര്‍ത്തിയതിങ്ങനെയാണ്. കണ്ടവരും കേട്ടവരുമൊക്കെ അത് ശരിവയ്‌ക്കുകയും ചെയ്യുന്നു.
സമയം കഴിഞ്ഞു എന്ന തിരിച്ചറിവ് എല്ലാം അവസാനിപ്പിക്കാന്‍ സഹായിക്കും. രാവിലെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വിളിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ വരുന്നു. പാര്‍ട്ടിത്തൊമ്മിമാരായി എട്ടോളം പേര്‍. അവര്‍ പട്ടേലര്‍ക്ക് മുന്നില്‍ വിധേയരായി ചോദ്യങ്ങള്‍ ചോദിക്കുന്നു. മറ്റൊരു ചോദ്യവും അദ്ദേഹം കേള്‍ക്കുന്നില്ല. എസ്ഡിപിഐ ബന്ധവും സംവാദ കോലാഹലവുമെല്ലാം പല വഴിക്ക് ചോദ്യങ്ങളായി ഉയരുന്നു. ഓരോ ചോദ്യത്തിനും മീതെ കിണര്‍ഗോലു ശിഷ്യരുടെ പാര്‍ട്ടിച്ചോദ്യം ഉയരുന്നു. മുഖ്യന്‍ മറ്റൊന്നും കേള്‍ക്കാതെ അത് മാത്രം കേള്‍ക്കുന്നു. അതിന് മാത്രം മറുപടി പറയുന്നു.
എന്റെ മുഖം എന്റെ ഫുള്‍ ഫിഗര്‍…. ഞാനല്ലാതെ മറ്റാര് എന്ന മോഡലില്‍ തള്ളിമറിച്ച് മുഖ്യന്‍ എഴുന്നേറ്റ് പോകുന്നതിനിടയിലാണ് ചോദ്യം ചോദിച്ച് വായിലെ വെള്ളം വറ്റിയ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഇത് മോശമാണ് സിഎമ്മേ എന്ന് വിളിച്ചു പറഞ്ഞത്. സ്വന്തക്കാരുടെ ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരം പറയാനാണെങ്കില്‍ ഞങ്ങളെ വിളിച്ചുവരുത്തിയതെന്തിനാണെന്നായിരുന്നു ആ ചെറുപ്പക്കാന്റെ ചോദ്യം. മുഖ്യന്റെ മൂടിന് തീപിടിപ്പിച്ച ആ ചോദ്യം ഉയര്‍ന്നതോടെയാണ് സമയം കഴിഞ്ഞെന്ന വിവരം ഓര്‍മ്മിപ്പിക്കാന്‍ ഇറങ്ങിപ്പോയ വഴിയേ പിണറായി തിരികെ വന്നിരുന്നത്. പൊതുവേ ചിറഞ്ഞാണ് ശീലമെങ്കിലും തെരഞ്ഞെടുപ്പല്ലേ എന്ന് ഓര്‍ത്തിട്ടാവും വിശദീകരിക്കാനെന്ന മട്ടില്‍ മടങ്ങിവന്നിരുന്നതെന്ന് ധരിക്കണം.
കോന്നിയില്‍ ചോദ്യമുന്നയിക്കാനെഴുന്നേറ്റ അണിയോട് വീട്ടില്‍ പോയി ചോദിച്ചാ മതിയെന്ന് തട്ടിക്കയറിയ പിണറായി വിജയന് പാര്‍ട്ടി ഒരുക്കിയ പിആര്‍ വെളുപ്പിക്കല്‍ വല്ലാതെ ബോറടിച്ചു തുടങ്ങിയെന്ന് തോന്നുന്നു. എത്രയെന്ന് വച്ചാണ് ആളുകളോട് ചിരിക്കുന്നത്. മുഖ്യമന്ത്രിയെ ചിരിപ്പിക്കാന്‍ മാത്രം എത്ര ചെലവിട്ടിരിക്കും ആ പാര്‍ട്ടിയെന്ന് ഇപ്പോള്‍ മലയാളിക്ക് ഊഹിക്കാന്‍ പറ്റുന്നുണ്ട്.
എന്തൊക്കെയായിരുന്നു… ചാനലുകള്‍ക്കും ഓണ്‍ലൈന്‍ മീഡിയയ്‌ക്കുമടക്കം അഭിമുഖം വാരിക്കോരി കൊടുക്കുന്നു, ചൊറിഞ്ഞുവരുന്നുണ്ടെങ്കിലും അത് മറച്ചുപിടിക്കാന്‍ മുഖത്ത് ചിരി വാശി പൂശുന്നു, ഉത്തരം മുട്ടുന്ന ചോദ്യങ്ങള്‍ കേള്‍ക്കുമ്പോഴുള്ള അസ്വസ്ഥത മറയ്‌ക്കാന്‍ അട്ടഹസിക്കുന്നു… എന്തായാലും ആട്ടിന്‍ തോലണിഞ്ഞവരെല്ലാം ആടായി മാറില്ലല്ലോ.
മാറാത്തത് മാറിത്തുടങ്ങിയ ലക്ഷണം മുഖ്യന്റെ രീതിക്ക് മാത്രമല്ല, മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളുടെയെങ്കിലും ശരീരഭാഷയില്‍ പ്രകടമായിരിക്കുന്നു. അങ്ങനെ തിരികെച്ചോദിക്കാന്‍ ഒരുമ്പെടുന്നവര്‍ക്ക് സ്വന്തം സ്ഥാപനം പോലും പിന്തുണ നല്കാനിടയില്ലാത്ത വിധമാണ് പിആര്‍ ഫണ്ടിങ്ങിന്റെ ഒഴുക്കെന്ന് അറിയാതെയല്ല. ”ഇത് പാര്‍ട്ടി വേറെയാണെന്ന് ഓര്‍ത്തോണം, ഈ പാര്‍ട്ടിയെക്കുറിച്ച് ചുക്കും ചുണ്ണാമ്പും നിങ്ങള്‍ക്കറിയില്ല, കടക്ക് പുറത്ത്” തുടങ്ങി എത്രയെത്ര ആട്ടും തുപ്പുമാണ് ഇത്ര കാലം വാക്കൈ പൊത്തിനിന്ന് ഏറ്റുവാങ്ങിയതെന്നതിന് കൈയും കണക്കുമുണ്ടോ?
മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമല്ല കൈയിലെ കാശും ചെലവാക്കി പാര്‍ട്ടി സമ്മേളനത്തിന് വന്ന് മുദ്രാവാക്യം വിളിച്ച അണികളെ മദ്യപന്മാരുടെ കൂട്ടമെന്ന് അധിക്ഷേപിച്ചതും ഇതേ മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോഴാണ്. കുലം കുത്തി, പരനാറി, വര്‍ഗവഞ്ചകന്‍, ചെറ്റ, നികൃഷ്ടജീവി, തടിയന്‍ തുടങ്ങി ചാരുതയേറിയ പിണറായിയന്‍ മലയാള വാങ്മയം പിന്നെയും ഏറെയുണ്ട്.
പിണറായിയുടെ നാക്കില്‍കുരുങ്ങി വീഴാനാണ് എന്തായാലും എല്‍ഡിഎഫിന്റെ വിധിയെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. മുഖ്യന്റെ പത്രസമ്മേളനങ്ങളും പ്രസംഗങ്ങളും എല്‍ഡിഎഫിന്റെ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ഒരു പ്രതീക്ഷയാണ്. ചോദ്യം എന്ന് എഴുതിക്കാണിച്ചാല്‍ ആ മുഖം വികൃതമാകും എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. അപ്പോള്‍പ്പിന്നെ ഇത്രനാള്‍ കാട്ടിയ കന്നം തിരിവുകളെക്കുറിച്ച് പിന്നെയും പിന്നെയും ചോദ്യമുയര്‍ന്നാലോ…















