കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ, രാഷ്്ട്രീയ ഭൂപടത്തില്‍ ഏറെ മാറ്റങ്ങള്‍ സംഭവിച്ച ഒരു സംസ്ഥാനമാണ് തമിഴ്‌നാട്. അതുകൊണ്ടുതന്നെ ഏപ്രിലില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ഭരണം ആര്‍ക്കെന്ന് പ്രവചിക്കുക അസാധ്യം. രാഷ്‌ട്രീയ കക്ഷികള്‍ വലിയ കണക്കുകൂട്ടലിലാണ്. ഒരു വശത്ത് ജാതിക്കണക്കുകളെക്കുറിച്ചുള്ള ഗ്രഹപാഠം തകൃതിയായി നടക്കുന്നു. മറുവശത്ത് ഓഫറുകളുടെ പെരുമഴയ്‌ക്കുള്ള കൂലംകഷമായ ചര്‍ച്ച. അതേസമയം, സഖ്യങ്ങള്‍ക്കിടയിലെ അസ്വാരസ്യങ്ങളും പിണക്കങ്ങളും ദുരീകരിക്കാനുള്ള അന്തിമവട്ട ശ്രമവും കൂടിയാലോചനകളും നടക്കുന്നുണ്ട്. നടന്‍ വിജയിയുടെ നേതൃത്വത്തിലുള്ള തമിഴ് വെട്രി കഴകത്തിന്റെ കടന്നുവരവാണ് തമിഴ്‌നാട് തെരഞ്ഞെടുപ്പ് ഗോദയിലെ പ്രധാന മാറ്റം. എല്ലാ സീറ്റുകളിലേക്കും ടിവികെ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നുണ്ട്. ഒരു സഖ്യത്തിലും ചേരാതെ മത്സരിക്കുന്ന ടിവികെയ്‌ക്ക് അതുകൊണ്ടുതന്നെ കാര്യങ്ങള്‍ അത്രയെളുപ്പമല്ല.
234 അംഗ തമിഴ്‌നാട് നിയമസഭയിലേക്ക് ഏപ്രില്‍ 23നാണ് തെരഞ്ഞെടുപ്പ്. നിലവില്‍ ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്ക് 133 സീറ്റുകളുണ്ട്. എഐഎഡിഎംകെയും ബിജെപിയും നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്ക് 60 സീറ്റുകളാണുള്ളത്. തമിഴ്‌നാട്ടില്‍ നാമനിര്‍ദേശ പത്രികകളുടെ സ്വീകരണവും തുടങ്ങി.
മാറ്റം കൊതിച്ച് തമിഴ്‌നാട്
ഇത്തവണ തമിഴ്‌നാട് പോളിങ് ബൂത്തിലേക്ക് പോകുമ്പോള്‍ എന്താകും ചിന്തിക്കുക? 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലേതുപോലെ ഡിഎംകെ നേതൃത്വത്തിലുള്ള മുന്നണിക്ക് കാര്യങ്ങള്‍ അത്രയെളുപ്പമല്ല. ഡിഎംകെയ്‌ക്ക് തിരിച്ചടിയാകുന്ന നിരവധി ഘടകങ്ങളുണ്ട്.
ക്രൈം റേറ്റിലുണ്ടായ വര്‍ധനവാണ് അതില്‍ പ്രധാനപ്പെട്ടത്. സ്ത്രീ സുരക്ഷ മുഖ്യ വാഗ്ദാനവുമായി വന്ന സ്റ്റാലിന്‍ ടീം അക്കാര്യത്തില്‍ അമ്പേ പരാജയപ്പെട്ടു. അതില്‍ അവസാനത്തെ ഉദാഹരണമാണ് തൂത്തുക്കുടിയില്‍ ഒരു പതിനേഴുകാരി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവം. ഇക്കഴിഞ്ഞ മാര്‍ച്ച് 10നായിരുന്നു പെണ്‍കുട്ടിയെ കാണാതായത്. അന്നുതന്നെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും അത് സ്വീകരിക്കാന്‍പോലും പോലീസ് തയ്യാറായില്ല. ഡിഎംകെ നേതാക്കള്‍ക്കും അവര്‍ പരാതി നല്‍കി. അത് ഗൗരവമായി എടുക്കാന്‍ അവരും തയ്യാറായില്ല. രണ്ട് ദിവസത്തിനുശേഷം പെണ്‍കുട്ടിയുടെ മൃതദേഹമാണ് ലഭിച്ചത്. സംഭവം വലിയ കോളിളക്കം തമിഴ്‌നാട്ടില്‍ സൃഷ്ടിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനവിടെ, 1461 കൊലപാതകങ്ങളാണ് തമിഴ്‌നാട്ടിലുണ്ടായത്. സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളും വര്‍ധിച്ചു. 401 വനിതകള്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. അങ്ങനെ ക്രമസമാധാനം അമ്പേ പരാജയപ്പെട്ട അഞ്ചുവര്‍ഷമാണ് കടന്നുപോയത്.
അഴിമതിയാണ് എപ്പോഴും ഡിഎംകെയ്‌ക്കു മേലുയരാറുള്ള പ്രധാന ആരോപണം. അതിന് ഇത്തവണയും കുറവൊന്നുമില്ല. എഐഎഡിഎംകെ ഗവര്‍ണര്‍ക്കു കൊടുത്ത പരാതിയില്‍ 2021 മുതല്‍ 20 സര്‍ക്കാര്‍ വകുപ്പുകളിലായി നാല് ലക്ഷം കോടിയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. വളരെ സിസ്റ്റമാറ്റിക്കും ശാസ്ത്രീയവുമായ അഴിമതികളാണ് സര്‍ക്കാരില്‍ നടന്നിട്ടുള്ളതെന്നാണ് ഈയിടെ രൂപീകൃതമായ ടിവികെ നേതാവും നടനുമായ വിജയിയുടെ ആരോപണം. അഴിമതിക്കെതിരേ എന്‍ഡിഎ നേതാക്കള്‍ നടത്തിയ വലിയ പ്രക്ഷോഭം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
തമിഴ്‌നാടിന്റെ രാഷ്്ട്രീയ ശീലമാണ് ഓരോ തെരഞ്ഞെടുപ്പിനു മുമ്പും വിവിധ സാമൂഹ്യക്ഷേമ പദ്ധതികളും ഓഫറുകളും പ്രഖ്യാപിക്കുക എന്നത്. എല്ലാ വീടുകളിലും ടെലിവിഷന്‍, വനിതകള്‍ക്ക് സൗജന്യയാത്ര തുടങ്ങി നിരവധി പദ്ധതികള്‍ എല്ലാ പാര്‍ട്ടികളും പ്രഖ്യാപിക്കാറുണ്ട്. വനിതകള്‍ക്കായുള്ള പ്രഖ്യാപനങ്ങളാണ് കൂടുതലും. കുടുംബം നയിക്കുന്ന സ്ത്രീകള്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുമെന്നായിരുന്നു ഡിഎംകെ കഴിഞ്ഞ തവണ നല്‍കിയ പ്രധാന വാഗ്ദാനം. എന്നാല്‍, ഈ പദ്ധതി തുടക്കത്തില്‍ത്തന്നെ പാളി. 505 വാഗ്ദാനങ്ങളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ഡിഎംകെ ജനങ്ങള്‍ക്ക് നല്‍കിയത്. ഇതില്‍ 15 ശതമാനം പോലും നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല എന്ന് എന്‍ഡിഎ ആരോപിക്കുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ കടക്കെണിയിലാക്കിയതുപോലെ ഡിഎംകെ മുന്നണി തമിഴ്‌നാടിനെ കടക്കെണിയിലാക്കിയിരിക്കുകയാണ്. 2021ല്‍ തമിഴ്‌നാടിന്റെ പൊതുകടം 4.85 ലക്ഷം കോടിയായിരുന്നുവെങ്കില്‍ 2026 എത്തുമ്പോള്‍ അത് പത്ത് ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇത്തരത്തില്‍ വളരെ പ്രതിലോമകരമായ നടപടികളിലൂടെ ജനങ്ങളെ ബുദ്ധിമുട്ടിച്ച ഡിഎംകെയ്‌ക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ അത്രയെളുപ്പമാകില്ല.
(തുടരും..)
















