ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണക്കൊള്ള അടക്കമുള്ള പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ ഇടത്, വലത് മുന്നണികള്‍ ബോധപൂര്‍വം ശ്രമിക്കുന്നു. ഇരുമുന്നണികളുടേയും എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി ബന്ധമാണ് തുടര്‍ച്ചയായി ചര്‍ച്ചചെയ്യപ്പെടുന്നത്. മതഭീകരരുമായുള്ള ബന്ധത്തിന്റെ പേരില്‍ പരസ്പരം ആരോപണ പ്രത്യോരോപണങ്ങള്‍ ഉന്നയിച്ച് വോട്ടര്‍മാരില്‍ നിന്ന് മറ്റ് പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ മറച്ചുപിടിക്കുക എന്ന തന്ത്രമാണ് ഇരുപക്ഷവും പയറ്റുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് കനത്ത തിരിച്ചടി നേരിടാനുള്ള പ്രധാന വിഷയം ശബരിമല സ്വര്‍ണകവര്‍ച്ചയാണ്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ വിഷയം ഉയര്‍ന്നുവരാതിരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇടത്- വലത് മുന്നണികള്‍ പയറ്റുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കിയിട്ടും യുഡിഎഫ് ഈ വിഷയം ഏറ്റെടുക്കാത്തതില്‍ ദുരൂഹതയുണ്ട്. സിപിഎമ്മിനേയും ഇടതുപക്ഷത്തേയും പ്രതിക്കൂട്ടിലാക്കുന്ന നിരവധി വിഷയങ്ങളാണ് തമസ്‌കരിക്കപ്പെടുന്നത്. ഇതില്‍ പ്രധാനപ്പെട്ട വിഷയമാണ് സിഎംആര്‍എല്‍ മാസപ്പടി വിവാദം. യാതൊരു സേവനവും നല്‍കാതെ മുഖ്യമന്ത്രിയുടെ മകള്‍ക്ക് 1.73 കോടി രൂപ നല്‍കിയെന്നാണ് ആരോപണം. ഇടതുപക്ഷത്തെ നയിക്കുന്ന പിണറായി വിജയനെ നേരിടാനുള്ള ഏറ്റവും വലിയ ആയൂധമാണ് ഇത്, എന്നിട്ടും ഈ വിഷയം ചര്‍ച്ചയാകുന്നില്ല. സ്വര്‍ണക്കടത്ത്. എഐ ക്യാമറ, കെ ഫോണ്‍, ലൈഫ് മിഷന്‍ തുടങ്ങിയ നിരവധി അഴിമിതി ആരോപണങ്ങള്‍, ആഭ്യന്തര വകുപ്പിന്റെ വീഴ്ചകള്‍, കുത്തഴിഞ്ഞ പോലീസ് സംവിധാനം തുടങ്ങിയ നിരവധി വിഷയങ്ങള്‍ ബോധപൂര്‍വം ചര്‍ച്ചചെയ്യപ്പെടാതെ പോകുന്നു.
കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉയര്‍ന്ന് വന്ന വന്‍ അഴിമതി ആരോപണങ്ങള്‍ പലതും തുടര്‍ന്ന് പത്തുവര്‍ഷക്കാലം അധികാരത്തിലിരുന്ന പിണറായി സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാതെ സഹായിച്ചതിന്റെ പ്രത്യുപകാരമാണോ യുഡിഎഫിന്റെ ഒത്തുകളിയെന്നും ആരോപണം ഉയരുന്നു.
യുഡിഎഫിന്റെ പ്രമുഖ നേതാക്കള്‍ക്ക് എതിരെ ഉയര്‍ന്ന ഒരു ആരോപണത്തിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. യുഡിഎഫ് സര്‍ക്കാര്‍ കാലത്തെ സോളാര്‍ അഴിമതി, ബാര്‍ കോഴ അഴിമതി, പാലാരിവട്ടം പാലം അഴിമതി തുടങ്ങിയ നിരവധി കേസുകള്‍ എങ്ങുമെത്തിയില്ല. രമേശ് ചെന്നിത്തലയ്‌ക്കും അദ്ദേഹത്തിന്റെ ഓഫീസിനും എതിരെ ഉയര്‍ന്ന പോലീസ് നിയമന തട്ടിപ്പ് കേസ്, ഹരിപ്പാട് മെഡിക്കല്‍ കോളജിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണം തുടങ്ങിയവയും വിസ്മരിക്കപ്പെട്ടു. ഹരിപ്പാട് മെഡിക്കല്‍ കോളജ് ഭൂമിയേറ്റെടുക്കലില്‍ ക്രമക്കേട് ആരോപണം ഏറ്റവും ശക്തമായി ഉയര്‍ത്തിയത് ശാസ്ത്രസാഹിത്യ പരിഷത്തായിരുന്നു.
പിണറായി സര്‍ക്കാരിന്റെ കാലത്തെ തൊഴിലില്ലായ്‌മ, വ്യവസായ മേഖലയുടെ തകര്‍ച്ച, ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരമില്ലായ്‌മ, ആറ് ലക്ഷം കോടിയുടെ കടബാധ്യത തുടങ്ങിയവയൊന്നും ചര്‍ച്ച ചെയ്യാതെ യുഡിഎഫും ഒരു വിഭാഗം മാധ്യമങ്ങളും ഇടതിന് ഗുണകരമായ അജണ്ട സെറ്റ് ചെയ്യുകയാണെന്ന് ആക്ഷേപമുണ്ട്. എസ്ഡിപി
ഐ, വെല്‍ഫയര്‍പാര്‍ട്ടി, പിഡിപി എന്നീ മത തീവ്രവാദ സംഘടനകളുമായി ഇടത്- വലത് മുന്നണികള്‍ കാലങ്ങളായി തരാതരം പോലും കൂട്ടുകെട്ടുണ്ടാക്കി നേട്ടമുണ്ടാക്കുന്നു. വെല്‍ഫയര്‍ പാര്‍ട്ടി പൂര്‍ണമായും യുഡിഎഫിനൊപ്പവും. പിഡിപി
പൂര്‍ണമായി എല്‍ഡിഎഫിനൊപ്പവുമാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
എന്നാല്‍ പിഎഫ്ഐയുടെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐ ഇരുമുന്നണികളേയും ഇത്തവണ നിയന്ത്രിക്കുന്ന സ്ഥിതിയാണുള്ളത്. മഞ്ചേശ്വരം. ഹരിപ്പാട്, തലശ്ശേരി തുടങ്ങിയ നിരവധി മണ്ഡലങ്ങളില്‍ അവരുടെ പിന്തുണ യുഡി
എഫിനാണെങ്കില്‍ ഭൂരിപക്ഷം മണ്ഡലങ്ങളിലും ഇടതുപക്ഷത്തിനൊപ്പമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും, പാലക്കാട് ഉപതെരഞ്ഞെടുപ്പിലും എസ്ഡിപിഐ യുഡിഎഫിനൊപ്പമായിരുന്നു. അടുത്ത സര്‍ക്കാര്‍, ഇരു മുന്നണികളില്‍ ആര്‍ക്കാണെങ്കിലും തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുക എന്ന നയമാണ് എസ്ഡിപിഐയുടേത്. താത്കാലിക നേട്ടങ്ങള്‍ക്കായി ഇരുമുന്നണികള്‍ക്കും എസ്ഡിപിയുമായി ഡീല്‍ ഉണ്ട് എന്നാണ് ആക്ഷേപം.















