ന്യൂദല്‍ഹി: വെട്ടുകിളിക്കൂട്ടം പോലെ കൂട്ടത്തോടെ പറന്ന് ചെന്ന് ശത്രുപാളയത്തില്‍ നാശം വിതയ്‌ക്കുന്ന ഡ്രോണുകളെ സ്വാം ഡ്രോണുകള്‍ (Swarm drones) എന്ന് പറയുന്നു. കൂട്ടത്തോടെ ഈര്‍ച്ചയാര്‍ക്കുന്നതുപോലെ വരുന്നതിനാലാണ് അവയ്‌ക്ക് ഈ പേര് വന്നത്. ഇക്കൂട്ടത്തില്‍പ്പെടുത്താവുന്ന ഒരു ഡ്രോണ്‍ തദ്ദേശീയമായി ഇന്ത്യ നിര്‍മ്മിച്ചു കഴിഞ്ഞു- ഇതാണ് ശേഷനാഗ് 150 (Sheshanag 150). 2026ല്‍ സൗദി അറേബ്യയിലെ റിയാദിലെ വേൾഡ് ഡിഫൻസ് ഷോയില്‍ ആണ് ആദ്യമായി ശേഷനാഗ് പ്രദര്‍ശിപ്പിച്ചത്. ഇന്ത്യന്‍ സ്വകാര്യകമ്പനിയായ ന്യൂ സ്പേസ് റിസർച്ച് ആൻഡ് ടെക്നോളജീസ് (NewSpace Research and Technologies) ആണ് നിര്‍മ്മാതാക്കള്‍.
ഇപ്പോള്‍ ശേഷനാഗിന്റെ വേഗത ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ഇവയ്‌ക്ക് സൂപ്പര്‍സോണിക് വേഗതയില്‍ കുതിയ്‌ക്കാന്‍ കഴിയുമെന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതായത് മണിക്കൂറില്‍ 1236 കിലോമീറ്റര്‍ മുതല്‍ 6000 കിലോമീറ്റര്‍ വരെ വേഗതയില്‍ കുതിയ്‌ക്കാന്‍ കഴിയുമെന്നര്‍ത്ഥം. ശബ്ദത്തേക്കാള്‍ അഞ്ച് മടങ്ങ് വരെ വേഗതയില്‍ പോകുന്നതിനെ സൂപ്പര്‍സോണിക് വേഗത എന്ന് വിശേഷിപ്പിക്കാം. നമ്മുടെ ബ്രഹ്മോസ് കുതിയ്‌ക്കുന്നത് സൂപ്പര്‍സോണിക് വേഗതയിലാണ്. അതായത് ശത്രുവിന് പിടി കിട്ടും മുമ്പ് ശേഷനാഗ് ലക്ഷ്യത്തിലെത്തിക്കഴിഞ്ഞിരിക്കും.
ഡ്രോണുകളുടെ വേഗത കൂട്ടി യുദ്ധക്കളത്തില്‍ ആധിപത്യം സ്ഥാപിക്കാനുള്ള തന്ത്രമാണ് ഇന്ത്യ ശേഷനാഗിലൂടെ പരീക്ഷിക്കുന്നത്. ഇതിന്റെ സാങ്കേതികവിദ്യ നല്‍കാന്‍ ഐഐടി മദ്രാസ് പോലുള്ള സ്ഥാപനങ്ങള്‍ സഹകരിക്കുന്നു. ഐഐടി മദ്രാസ് ഈ ലക്ഷ്യം മുന്നില്‍ വെച്ച് റാംജെറ്റ്, സ്ക്രാം ജെറ്റ് തുടങ്ങിയ വേഗതയില്‍ കുതിയ്‌ക്കാനാകുന്ന എഞ്ചിനുകള്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്. അന്തരീക്ഷത്തിലെ ഓക്സിജന്‍ തന്നെ ഇന്ധനമായി ഉപയോഗിച്ച് കുതിയ്‌ക്കുന്നവരാണ് ഈ എഞ്ചിനുകള്‍. ഭാരം കുറവാണ്. അതിനാല്‍ വേഗത്തില്‍ കൂതിയ്‌ക്കാനാകും.
ഒരു ചാവേര്‍ ഡ്രോണായി ഒതുങ്ങില്ല ശേഷനാഗ്
ശേഷനാഗ് 150 ഒരു ചാവേര്‍ ഡ്രോണ്‍ ആണ്. ശത്രുപാളയത്തിലേക്ക് അയച്ചുകഴിഞ്ഞാല്‍ പിന്നെ മടങ്ങി വരില്ല. മുന്‍കൂട്ടി നിശ്ചയിച്ച ലക്ഷ്യങ്ങളില്‍ പറന്നിറങ്ങി അത് സ്ഫോടനം നടത്തിയ ശേഷം മരിച്ചുവീഴും. അതുകൊണ്ടാണ് ഇതിനെ ചാവേര്‍ ഡ്രോണ്‍ എന്ന് വിളിക്കുന്നത്. പക്ഷെ ചാവേര്‍ ശേഷിയുള്ള കാമികാസെ ഡ്രോണുകള്‍ക്ക് സൂപ്പര്‍സോണിക് വേഗത നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇതാണ് ശേഷനാഗ് ഡ്രോണില്‍ കാണാന്‍ സാധിക്കുക. ചാവേര്‍ ഡ്രോണുകളായി അറിയപ്പെടുന്ന കമികാസെ ഡ്രോണുകളെ ശത്രൂവിനെ ഭയപ്പെടുത്തുന്ന ആയുധമാക്കി മാറ്റുകയാണ് ലക്ഷ്യം.
രണ്ട് കാര്യങ്ങളാണ് ശേഷനാഗ് ഡ്രോണില്‍ സംയോജിപ്പിക്കുക. ഒന്ന് ആകാശത്ത് റഡാറുകള്‍ക്ക് പിടികൊടുക്കാതെ വട്ടമിട്ട് പറന്ന് രഹസ്യവിവരങ്ങള്‍ ശേഖരിക്കല്‍. ഇത്തരം ഡ്രോണുകളെ ലോയിറ്ററിംഗ മ്യൂണിഷന്‍ എന്നാണ് വിളിക്കുക. എന്നാല്‍ ഇതില്‍ ഒതുങ്ങാതെ രണ്ടാമത്തെ ദൗത്യമായ ഒരു മിസൈലിനെപ്പോലെ അതിവേഗം കുതിച്ച് ലക്ഷ്യസ്ഥാനത്തില്‍ പതിച്ച് സ്ഫോടനം നടത്താനുള്ള കഴിവ്. ഇത് രണ്ടും ചേരുമ്പോള്‍ ശേഷനാഗ് തീര്‍ത്തും അപകടകാരിയാകും.
ആയിരം തലകളുള്ള ഉഗ്രസര്‍പ്പമായ ശേഷനാഗ്
വെട്ടുകിളിക്കൂട്ടം പോലെ കൂട്ടത്തോടെ ആക്രമിക്കാനെത്തുന്ന ഇന്ത്യയുടെ ഈ ഡ്രോണിന് ശേഷനാഗ് എന്ന പേര് നല്‍കിയതും ഉചിതമായി. പുരാണത്തില്‍ ആയിരം തലകളുളള ഉഗ്രവിഷമുള്ള വിശുദ്ധ സര്‍പ്പമാണ് ശേഷനാഗ്. ക്ഷീരസാഗരത്തില്‍ മഹാവിഷ്ണു ശയിക്കുന്ന സര്‍പ്പമാണ് ശേഷനാഗ് എന്നും വിളിപ്പേരുള്ള അനന്തനെന്ന സര്‍പ്പം. അതായത് ഒരു തലയല്ല, ആയിരം തലകള്‍ ഒരേ സമയം ശത്രുവിനെതിരെ പ്രവര്‍ത്തിക്കുകയാണ് ശേഷനാഗ് 150 എന്ന കൂട്ടത്തോടെ ശത്രുപാളയത്തില്‍ പറന്നെത്തുന്ന സ്വാം ഡ്രോണിലൂടെ.
മിസൈലിനേക്കാള്‍ 100ല്‍ ഒന്ന് മാത്രം ചെലവ്, എന്നാല്‍ മിസൈല്‍ ചെയ്യുന്നതെല്ലാം ചെയ്യും ശേഷനാഗ്
മിസൈല്‍ ചെയ്യുന്നതെല്ലാം ചെയ്യുന്ന സ്വാം ഡ്രോണ്‍; മിസൈലിനേക്കാള്‍ നൂറിലൊന്ന് ചെലവേ വരൂ എന്നതാണ് ഇതിന്റെ മെച്ചം. ഒരു സ്വാം ഡ്രോണ്‍ ആയ ശേഷനാഗ് 150 ഒറ്റയ്‌ക്കല്ല, കൂട്ടത്തോടെയാണ് ശത്രുപാളയം ലക്ഷ്യമാക്കി പറക്കുക. . 1000 കിലോമീറ്ററിൽ അധികം ദൂരത്തുള്ള ശത്രുലക്ഷ്യങ്ങളെ കൃത്യതയോടെ തകർക്കാൻ ശേഷിയുള്ളതാണ് ശേഷ്‌നാഗ് 150. മിസൈലുകള്‍ ചെയ്യുന്ന ജോലികളെല്ലാം ചെയ്യുമെന്നതിനാല്‍ മിസൈല്‍ നിര്‍മ്മിക്കുന്നതിനേക്കാള്‍ വിലക്കുറവില്‍ നിര്‍മ്മിക്കാവുന്ന ഡ്രോണുകള്‍ക്ക് വന്‍ ഡിമാന്‍റാണ് ഇപ്പോള്‍.
വെട്ടുകിളിക്കൂട്ടം പോലെ പറന്ന് ചെന്ന് ശേഷനാഗ് എങ്ങിനെയെല്ലാം ശത്രുപാളയത്തെ തകര്‍ക്കും?
ഒരു മിസൈലിന്റെ വില ഡ്രോണിന്റെ വിലയേക്കാള്‍ 40 മുതല്‍ 100 മടങ്ങ് വരെ അധികമാണ്.
എങ്ങിനെയാണ് സ്വാം ഡ്രോണുകള്‍ ശത്രുവിന്റെ പല കേന്ദ്രങ്ങള്‍ ആക്രമിക്കുന്നത്?
ശേഷ് നാഗ് 150 എന്ന സ്വാം ഡ്രോണ്‍ കൂട്ടത്തോടെയാണ് പറന്നുചെല്ലുക. ഒരേ സമയം വിവിധ ലക്ഷ്യങ്ങൾ തകര്‍ക്കുന്നത് എങ്ങിനെ എന്ന് നോക്കാം. സംഘത്തില്‍ പെട്ട ചില ഡ്രോണുകള്‍ ശത്രുവിന്റെ റഡാറുകളെ നിര്‍വ്വീര്യമാക്കും. അതേ സമയം മറ്റ് ചിലവ കൃത്യമായ വിവരങ്ങൾ ശേഖരിക്കും. ഇനി വേറെ ചിലവ കൃത്യമായ ലക്ഷ്യസ്ഥാനങ്ങളില്‍ ചെന്ന് സ്ഫോടനമുണ്ടാക്കും. 25 മുതൽ 40 കിലോ വരെ ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാൻ ശേഷിയുണ്ട് ശേഷനാഗിന്. അഞ്ച് മണിക്കൂർ തുടർച്ചയായി പറക്കും. പട്ടാളക്കാര്‍ക്ക് ആക്രമണതന്ത്രങ്ങള്‍ അപ്പപ്പോള്‍ പറഞ്ഞുകൊടുക്കുന്ന ശത്രുവിന്റെ കമാൻഡ് സെന്‍ററുകൾ, എയർഫീൽഡുകൾ, ആയുധപ്പുരകൾ എന്നിവ മിസൈലുകൾ ഉപയോഗിക്കാതെ തന്നെ തകർക്കാൻ ശേഷ്‌നാഗ് 150 ക്ക് കഴിയും.
















