”അപകടകരമായ നിങ്ങളുടെ ഈ മൗനമാണ് എന്നെ ഭയപ്പെടുത്തുന്നത്. ശാന്തിയുടെ അവധൂതനായ ശ്രീബുദ്ധന്റെ പ്രതിമ അഫ്ഘാനിസ്ഥാനില്‍ തകര്‍ക്കപ്പെടുന്നു. അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ പ്രതിമ ലക്ഷദ്വീപില്‍ അവഗണിക്കപ്പെട്ടുകിടക്കുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ പുണ്യം തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമയ്‌ക്കും വിലക്ക്. പകരം കലാപകാരികളുടെ സ്മാരകം ഈ മണ്ണില്‍ ഉയരുന്നു. ദൈവമേ ….ഈ നാടിന്റെ പോക്ക് ഇരുട്ടിലേയ്‌ക്കോ…?”
ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ പ്രതിമ രാപ്പകലോളം കഷ്ടപ്പെട്ട് തയ്യാറാക്കിയ ശില്‍പ്പിയുടെ മനോവ്യഥയില്‍ നിന്നാണ് തപസ്യ കലാസാഹിത്യവേദി സുവര്‍ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാസമിതി തയ്യാറാക്കിയ ‘തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍’ എന്ന നാടകത്തിന്റെ ആരംഭം. തുഞ്ചന്റെ ആ ശില്‍പ്പം തിരൂരില്‍ സ്ഥാപിക്കാന്‍ കഴിയാത്ത നിരാശയില്‍ ശില്‍പ്പി തന്റെ തൊഴില്‍ തന്നെ ഉപേക്ഷിച്ച് ഏകാന്ത ജീവിതത്തിലേക്ക് ഒതുങ്ങിക്കൂടാന്‍ ശ്രമിക്കുമ്പോള്‍ ഭാര്യയും ഒരു സഹൃദയനും വന്ന് എഴുത്തച്ഛന്റെ ജീവിതത്തിലൂടെ ഒരു സഞ്ചാരം നടത്താന്‍ പ്രേരിപ്പിക്കുന്നു. എഴുത്തച്ഛനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ സമ്മാനിക്കുന്നു. അവ വായിച്ച് ശില്‍പ്പി വരയ്‌ക്കുന്ന എഴുത്തച്ഛന്റെ ജീവിത ചരിത്രമാണ് ഈ നാടകത്തിന്റെ ഇതിവൃത്തം.
തന്റെ കാലത്ത് നിലനിന്നിരുന്ന പല അനാചാരങ്ങള്‍ക്കെതിരേയും ശബ്ദമുയര്‍ത്തി അധികാരിവര്‍ഗ്ഗത്തിന്റെ കണ്ണിലെ കരടായി മാറിയ എഴുത്തച്ഛന്‍ മലയാള മണ്ണില്‍ നവോത്ഥാനം സൃഷ്ടിച്ച പ്രഥമ നായകനാണെന്ന് നിസ്സംശയം പറയാം. ഒരിക്കല്‍ എഴുത്തച്ഛന്‍ ബ്രാഹ്‌മണ സമൂഹത്തോട് ഇങ്ങനെ ചോദിച്ചു.
”വേദശാസ്ത്രങ്ങളെ മുന്‍നിര്‍ത്തി ഞാനീ ലോകത്തെ വെല്ലുവിളിക്കുന്നു. ഭാരതത്തിലെവിടെയെങ്കിലും ബ്രാഹ്‌മണനെന്ന ഒരു ജാതിയെ കാണിച്ചു തരാമോ? ബ്രാഹ്‌മണ്യം! അത് ഓരോ ജനതയും തന്റെ കര്‍മ്മത്താല്‍ കരതലമാക്കേണ്ട ഗുണത്തിന്റെ നാമം മാത്രമാണ്.”
മറ്റൊരിക്കല്‍ വളരെ ശക്തമായ താക്കീത് നല്‍കിയും പ്രതിജ്ഞയെടുത്തും സവര്‍ണ മേധാവിത്വത്തെ നേരിട്ട വാചകങ്ങള്‍ ഇങ്ങനെയാണ്:
”തലയറുത്തോളൂ…പക്ഷെ, പ്രകൃതിയും ഈശ്വരനും അഖിലചരാചരങ്ങളും ഒന്നെന്ന സനാതനസത്യം ആരും അറിയാതിരിക്കാന്‍ വേണ്ടിയാണ് നിങ്ങള്‍ ശൂദ്രന് അക്ഷരം നിഷേധിച്ചതെങ്കില്‍, അവരുടെ കര്‍ണ്ണപുടങ്ങളില്‍ ഞാന്‍ വേദമന്ത്രത്തിന്റെ അമൃതേത്ത് നടത്തും. അവരുടെ കണ്ഠനാളങ്ങളില്‍ ഞാന്‍ ഉപനിഷത്തിന്റെ പെരുമ്പറ കൊട്ടും. അധികാരിവര്‍ഗ്ഗം താഴിട്ടുപൂട്ടിയ അവരുടെ ഹൃദയത്തിന്റെ ശ്രീകോവിലില്‍ ഞാന്‍ അറിവിന്റെ അഗ്‌നിഹോത്രം നടത്തും. ഈ നാട് ഉയിര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും.”
ഇതായിരുന്നു എഴുത്തച്ഛന്‍ നടത്തിയ വിപ്ലവം. സനാതനധര്‍മ്മത്തെ സംരക്ഷിക്കാന്‍ കാണിച്ച ധീരവിപ്ലവം!
”കുഞ്ഞേ, ആയുധത്തേക്കാള്‍ മൂര്‍ച്ചയുണ്ട് അക്ഷരങ്ങള്‍ക്ക്. അത് അഗ്‌നിയാണ്. അക്ഷരങ്ങളില്‍ നിന്നും ആയുധത്തിലേക്കല്ല, ആയുധങ്ങളില്‍ നിന്നും അക്ഷരത്തിലേക്ക് ലോകത്തെ നയിച്ചവരാണ് നമ്മുടെ ഗുരുപരമ്പരകള്‍.” ഇതായിരിക്കണം ഓരോ മലയാളിയും പ്രാര്‍ത്ഥനയായി കൊണ്ടുനടക്കേണ്ടത്. അതില്‍ ജാതിമതഭേദമില്ല. അങ്ങനെ വന്നാല്‍ ഒരു മനസ്സും തീവ്രവാദത്തിനടിമപ്പെടില്ല. ദുഷ്ടജനങ്ങളുണ്ടാവുകയുമില്ല.
നാടകത്തില്‍ പലയിടങ്ങളിലും ജാതിചിന്തകള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശബ്ദിക്കുന്ന കഥാപത്രങ്ങളുണ്ട്. ഇല്ലത്ത് പ്രസവമെടുക്കാന്‍ വന്ന കീഴ്ജാതിക്കാരിയായ ചിരുതയോട് അവിടുത്തെ പുരോഗമനവാദിയായ തമ്പുരാന്‍ പറയുന്നു.
”അവതാരങ്ങള്‍ക്കില്ലാത്ത അശുദ്ധി നമുക്കെന്തിനാ ചിരുതേ! വേദത്തിന് നിരക്കാത്ത ജാതി എന്റെ മനസ്സിലുമില്ല, മനയിലുമില്ല.”
തുഞ്ചത്തെഴുത്തച്ഛന്‍ പിറന്നുവീണ നിമിഷത്തില്‍ തൊട്ടുകൂടായ്‌മയെ കുറിച്ചും പുല-വാലായ്‌മകളെക്കുറിച്ചും ആവലാതിപ്പെട്ട അന്തര്‍ജനത്തിന് തമ്പുരാന്‍ നല്‍കുന്ന വളരെ സ്പഷ്ടമായൊരു മറുപടിയുണ്ട്:
”ഒന്നു കുളിച്ചാ തീരണ അശുദ്ധിയല്ലെയൊള്ളൂ. ആചാരാനുഷ്ഠാനങ്ങളൊക്കെ നല്ലതാ. മനുഷ്യന് നല്ലതിനിച്ചാല്‍, അല്ലാച്ചാല്‍ അങ്ങട്ട് മാറ്റിവെക്കാ. പെറ്റുവീണതേ ഒരു പുലയ പെണ്ണിന്റെ കയ്യില്‍. ജന്മം കൊണ്ടുതന്നെ പരിവര്‍ത്തനം സൃഷ്ടിച്ചവന്‍.”
നാടകത്തിന്റെ കഥ പറഞ്ഞു തീരുമ്പോഴേക്കും മലയാള മണ്ണിലെ പ്രഥമ സനാതനധര്‍മ്മ സംരക്ഷകനും നവോത്ഥാന ശില്‍പ്പിയുമായി എഴുത്തച്ഛന്‍ മാറിയത് നമുക്ക് കാണാം. എഴുത്തച്ഛന്റെ ജീവിതത്തിലൂടെ വളരെ സൂഷ്മമായി യാത്ര ചെയ്ത ശില്‍പ്പി കണ്ടെത്തുന്നത് ഇതൊക്കെയാണ്.
”ഈ ബ്രഹ്‌മസത്യത്തെ അറിയാന്‍ ഇതുവരെ ഞാനെന്ന അഹന്ത എന്നെ അനുവദിച്ചില്ല. പക്ഷേ, എഴുത്തച്ഛന്റെ കൃതികളിലൂടെ യാത്ര ചെയ്തപ്പോള്‍ ഞാനറിഞ്ഞു. ഇന്നോളം ഞാന്‍ കണ്ടതും കേട്ടതുമല്ല യഥാര്‍ത്ഥ സനാതനധര്‍മ്മമെന്ന്. ഈശ്വരന്‍ ഒരു വ്യക്തിയല്ല. അഖിലചരാചരങ്ങളിലുമുള്ള ശക്തിചൈതന്യമാണെന്ന്. അഖിലജീവജാലങ്ങളും ഈ വിശ്വപ്രകൃതിയും എന്റെ ആത്മാവിന്റെ അംശമെന്ന്, ഈ സ്‌നേഹ സിദ്ധാന്തമാണ് ലോകത്തിന്റെ നിലനില്‍പ്പിന് ആധാരശിലയെന്ന്. ആകയാല്‍, ഞാനീ സമത്വസുന്ദര സനാതനധര്‍മ്മത്തെ സ്വീകരിക്കുന്നു.”
ശില്‍പ്പിയുടെ ഇങ്ങനെയൊരു ആത്മീയമാറ്റത്തിനപ്പുറം പ്രതികരണശേഷി നഷ്ടപ്പെട്ട മലയാളി സമൂഹത്തോട് എഴുത്തച്ഛന്റെ പ്രതിമയെ ചൂണ്ടിക്കാട്ടി കടുത്ത ഭാഷയിലൊരു ആഹ്വാനം നടത്തുന്നുണ്ട്.
”മനസാക്ഷി മരവിക്കാത്ത മലയാള സമൂഹമേ; ഇത് നിങ്ങള്‍ക്ക് പറയുവാന്‍ വാക്കുകള്‍ നല്‍കിയ, എഴുതുവാന്‍ അക്ഷരങ്ങള്‍ നല്‍കിയ ആചാര്യഗുരുവല്ലേ…? അനീതിയോട് അടരാടി ജയിച്ച നവോത്ഥാനത്തിന്റെ നാഥനല്ലേ…? മാലിന്യം പോലെ ചാക്കില്‍ കെട്ടിവലിച്ചെറിയപ്പെടേണ്ടവനാണോ എഴുത്തച്ഛന്‍… ആണോ? അധികാരികളാല്‍ അപമാനിക്കപ്പെട്ട ഈ വിഗ്രഹം ഞാനിതാ മലയാള സമൂഹത്തിന്റെ മനസാക്ഷിക്കു മുന്‍പില്‍ സമര്‍പ്പിക്കുന്നു. നിങ്ങള്‍ക്ക് ചങ്കൂറ്റമുണ്ടെങ്കില്‍ ഈ വിഗ്രഹം തുഞ്ചന്റെ മണ്ണില്‍ പ്രതിഷ്ഠിക്കൂ…”
”തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്റെ പ്രതിമയുടെ വിലക്ക് ഞങ്ങള്‍ ലംഘിക്കുന്നു. ആചാര്യരൂപം മലയാള മനസ്സിന്റെ ശ്രീലകത്ത് ഞങ്ങള്‍ പ്രതിഷ്ഠിക്കുന്നു” എന്ന മുദ്രാവാക്യം ഞങ്ങള്‍ മുഖമുദ്രയാക്കുന്നു. അനുഗ്രഹിച്ചാലും! ഇതാണ് നാടകത്തിന്റെ അണിയറശില്‍പ്പികളായ തപസ്യ മലപ്പുറം ജില്ലാ സമിതിക്ക് പറയാനുള്ളത്.
തപസ്യ കലാസാഹിത്യവേദിയുടെ പ്രവര്‍ത്തകരായ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കലാകാരന്മാരാണ് ഈ നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നത്. നാടകത്തിലെ ഓരോ അഭിനേതാക്കളും അവരവരുടെ കഥാപാത്രങ്ങളെ വളരെ തന്മയത്തത്തോടുകൂടി അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇതിലെ ഗാനങ്ങളും സംഗീതവും ആലാപനവും കാണികളുടെ മനസ്സിനെ കീഴടക്കുന്ന സൃഷ്ടികളാണ്. തപസ്യ മലപ്പുറം ജില്ലാസമിതി അംഗവും നാടക പ്രവര്‍ത്തകനുമായ എം.എസ്.കണ്ണമംഗലം (അദ്വൈതബോധി) എന്ന മഹാപ്രതിഭയുടെ വളരെക്കാലത്തെ നിരീക്ഷണത്തിന്റേയും കഠിനപ്രയത്‌നത്തിന്റേയും ഫലമായാണ് ഈ നാടകം കേരള സമൂഹത്തിന് കിട്ടിയത്. നാടകരചനയില്‍ അദ്ദേഹം നടത്തിയ കൈവഴക്കം വളരെ ശ്ലാഘനീയമാണ്. ഒപ്പം അദ്ദേഹം സംവിധാനത്തിലും മികവു തെളിയിച്ച സൃഷ്ടിയാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ എന്ന നാടകം.
അണിയറയില്‍
ഗാനങ്ങള്‍: എം.എസ്. കണ്ണമംഗലം, എം.സി. കെ. കടവത്ത്, സംഗീതം: സതീഷ് ഭദ്ര, എം.സി.കെ. കടവത്ത്, ആലാപനം: വിനോദ് വെള്ളാളൂര്‍, മുരളി പെരിങ്ങാവ്, എം.സി.കെ. കടവത്ത്, കോറസ്: മണികണ്ഠന്‍ തവനൂര്‍, സൗമ്യ തവനൂര്‍,
കൃഷ്ണപ്രിയ. പശ്ചാത്തല സംഗീതം: സതീഷ് ഭദ്ര, ശബ്ദം നല്‍കിയവര്‍: ശ്രീകേഷ് കക്കോടി, ദിവ്യ ഇന്ദീവരം, റിക്കോര്‍ഡിങ്: ഹാര്‍മോണിക് സ്റ്റുഡിയോ, അയങ്കലം, ദീപവിതാനം: എം.സി.കെ.കടവത്ത്, രംഗപടം: ഉണ്ണി കലാസംവിധാനം, സഹസംവിധാനം: സുനില്‍ കെ. തിലക്.
അഭിനേതാക്കള്‍
രാജന്‍ മൂളിയാര്‍ (എഴുത്തച്ഛന്‍), ബിജു കണ്ണൂര്‍ (സൂര്യനാരായണന്‍, മന്ത്രി, ജോണ്‍), എം.സി. രാജീവ്കുമാര്‍ (ദണ്ഡപാണി, നമ്പി), ബാബുരാജ് മ്യൂറല്‍ (ശില്‍പ്പി, പണ്ഡിതന്‍), കാര്‍ത്തികേയന്‍ മഞ്ചേരി (രാമന്‍, രാജാവ്), കുട്ടന്‍ ചേറൂര്‍ (ചാത്തന്‍, പണ്ഡിതന്‍), പ്രകാശന്‍ ചെമ്മത്തൂര്‍ (കേളു, ഭട്ടതിരി, പണ്ഡിതന്‍), ദിനേശന്‍ വേങ്ങര (പോറ്റി, പണ്ഡിതന്‍), സുബ്രഹ്‌മണ്യന്‍ എടശ്ശേരി (അങ്ങൂന്ന്), സുനില്‍ കെ. തിലക് (മണ്ടമടക്കന്‍, മുനിയാണ്ടി), പി.രമാദേവി ടീച്ചര്‍ (ആര്യ അന്തര്‍ജനം, സഭാപതി, പൂമന), ഡോ.പ്രസീദ മാദേഷ് (വേദ, ശ്രീദേവി), ഗായത്രി (ലക്ഷ്മി), ജിഷ കണ്ണമംഗലം (എഴുത്തച്ഛന്റെ അമ്മ), രമ്യ അനില്‍ (പൊന്നി), സ്‌നേഹകൃഷ്ണ എം. (ചിരുതേയി), മാസ്റ്റര്‍ ആദിത്യന്‍ (രാമന്റേയും എഴുത്തച്ഛന്റേയും ബാല്യകാലം).
















