തിരുവനന്തപുരം: ഒരു കാലത്ത് പാലക്കാട് ജില്ലയില്‍ വിഎസ് പക്ഷത്തെ വെട്ടിനിരത്താന്‍ രാപകലില്ലാതെ പ്രവര്‍ത്തിച്ച സിപിഎം നേതാവായിരുന്നു പി.കെ. ശശി എന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷെ ഇപ്പോള്‍ രാജിവെച്ച് കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന പി.കെ. ശശിയെ വഞ്ചകനെന്ന് വിളിച്ച് പിണറായി.
പി കെ ശശി വഞ്ചകനാണെന്നും വഞ്ചകൻമാർക്ക് ചരിത്രം ഒരു കാലത്തും ജയം കൊടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഒറ്റപ്പാലത്തെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വേദിയിലായിരുന്നു പിണറായി വിജയന്റെ പരാമര്‍ശം.
പി.കെ. ശശി എല്ലാക്കാലത്തും പിണറായിയുടെ വിശ്വസ്തനായിരുന്നു. പക്ഷെ പാര്‍ട്ടിയിലെ ഒരു സംഘം ശശിയെ പിണറായിക്കെതിരെ തിരിക്കുകയായിരുന്നു. സ്ത്രീപീഢനവിഷയങ്ങള്‍ ശശിയെ വേട്ടയാടാന്‍ കാരണവുമായി. എങ്കിലും രണ്ടാം പിണറായി സര്‍ക്കാരില്‍ കെടിഡിസി അധ്യക്ഷസ്ഥാനത്ത് പി.കെ.ശശിയ്‌ക്ക് തുടരാനായത് പിണറായിയുടെ വിശ്വസ്തനായത് കൊണ്ട് മാത്രമാണ്. പക്ഷെ ദീര്‍ഘകാലമായി പാര്‍ട്ടിസ്ഥാനങ്ങളില്‍ നിന്നും ഒഴിച്ചുനിര്‍ത്തപ്പെട്ട ശശി കളം മാറ്റിച്ചവട്ടുകയായിരുന്നു.
ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് വഴി ആത്മഹത്യാപരമായ രാഷ്‌ട്രീയനിലപാടാണ് പി.കെ. ശശി കൈക്കൊണ്ടതെന്ന വിമര്‍ശനം ഇടത് ക്യാമ്പില്‍ ഉയരുന്നു. സ്ഥാനമാനങ്ങള്‍ നല്കിയിട്ടും പിണറായിയുടെ താല‍്പര്യത്തിന് വിരുദ്ധമായി മത്സരിച്ചതില്‍ വലിയ എതിര്‍പ്പാണ് ശശിയ്‌ക്കെതിരെ സിപിഎം ക്യാമ്പുകളില്‍ ഉയരുന്നത്.
















