ന്യൂഡൽഹി : ശത്രുരാജ്യങ്ങളുടെ അത്യാധുനിക പ്രതിരോധ കവചങ്ങളെപ്പോലും ഭേദിക്കാൻ ശേഷിയുള്ള ‘ശൗര്യ എൻജി’ ഹൈപ്പർ സോണിക് മിസൈൽ വികസിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ ആണ് കരയിൽനിന്ന് തൊടുക്കാവുന്ന ശൗര്യ മിസൈലിന്റെ പുതിയ പതിപ്പ് വികസിപ്പിക്കുന്നത്. ശബ്ദത്തേക്കാൾ ഏഴിരട്ടിയിലധികം വേഗതയിൽ സഞ്ചരിക്കുന്ന ഈ മിസൈലിന് 700 മുതൽ 1,000 കിലോ മീറ്റർ വരെ ദൂരപരിധി ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്.
അന്തർവാഹിനികളിൽനിന്ന് തൊടുക്കുന്ന K-15 സാഗരിക മിസൈലിന്റെ കരയിൽനിന്ന് ഉപയോഗിക്കാവുന്ന പതിപ്പാണ് ശൗര്യ മിസൈൽ.ഇതിന്റെ പരിഷ്‌കരിച്ച, ഭാരം കുറഞ്ഞതും കൃത്യത വർധിപ്പിച്ചതുമായ പതിപ്പാണ് ശൗര്യ എൻജി. ഏത് പ്രതികൂല സാഹചര്യത്തിലും കൃത്യമായി ലക്ഷ്യം ഭേദിക്കാൻ ശൗര്യ എൻജി മിസൈലിന് സാധിക്കും. ബാലിസ്റ്റിക് മിസൈലിനെപ്പോലെ കുതിച്ചുയരുകയും എന്നാൽ, ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് ഒരു ക്രൂസ് മിസൈലിനെപ്പോലെ ദിശ മാറി സഞ്ചരിക്കുകയും ചെയ്യും
ഹൈപ്പർ സോണിക് വേഗതയിൽ സഞ്ചരിക്കുമ്പോൾ മിസൈലിന് ചുറ്റുമുണ്ടാകുന്ന പ്ലാസ്മ ഷീത്ത് റേഡിയോ സിഗ്‌നലുകളെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. എന്നാൽ, ഈ പ്രതിസന്ധിയെ മറികടന്ന് ലക്ഷ്യസ്ഥാനം കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന ഇമേജിംഗ് ഇൻഫ്രാറെഡ് (IIR), ആക്റ്റീവ് റഡാർ എന്നിവ സംയോജിപ്പിച്ച ‘മൾട്ടി-മോഡ് സീക്കർ’ സംവിധാനമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
സെക്കൻഡിൽ ഏകദേശം 2.4 മുതൽ 2.5 കിലോ മീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുമ്പോൾ ഇത്തരം നീക്കങ്ങൾ നടത്തുന്നത് ശത്രുക്കളുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്ക് ഇതിനെ തടയുക അസാധ്യമാവും. ഏത് സാഹചര്യത്തിലും ട്രാൻസ്‌പോർട്ടർ ഇറക്റ്റർ ലോഞ്ചർ (TEL) വാഹനങ്ങൾ ഉപയോഗിച്ച് വെറും അഞ്ച് മിനിറ്റിനുള്ളിൽ മിസൈൽ വിക്ഷേപിക്കാൻ സാധിക്കും എന്നത് ഇതിന്റെ പ്രത്യേകതയാണ്.
















