ഇടതുമുന്നണിയിലെ രണ്ടാംകക്ഷി സിപിഐ ആണ്. എങ്കിലും മുദ്രാവാക്യമുണ്ടാക്കുന്നതില്‍ നാലാം കക്ഷിയാകാനുള്ള യോഗ്യതപോലും സിപിഐക്കില്ല. അക്കാര്യത്തില്‍ അന്നും ഇന്നും എന്നും ഒന്നാം സ്ഥാനം സിപിഎമ്മിനാണ്. അങ്ങനെയാണ് സിപിഎമ്മും സിപിഐയും ചേര്‍ന്നുണ്ടാക്കിയ ആദ്യത്തെ മുന്നണിയില്‍ നിന്ന് സിപിഐ തെറ്റിപ്പിരിഞ്ഞപ്പോള്‍ സിപിഎമ്മിന്റെ ആദ്യ മുദ്രാവാക്യമുയര്‍ന്നത്. ഓര്‍മ്മയില്ലെ 1964 ലെ അവസാന നാളുകളില്‍ കേരളം ഉയര്‍ന്നുകേട്ട മുദ്രാവാക്യം! ‘എമ്മനും തൊമ്മനും കമ്യൂണിസ്റ്റല്ല, ചേലാട്ടച്ചു പണ്ടേ അല്ല. വെക്കെടാ ചെറ്റേ ചൊങ്കൊടി താഴെ, പിടിയെടാ ചെറ്റേ മൂവര്‍ണക്കൊടി.’ എം.എന്‍. ഗോവിന്ദന്‍ നായരും ടി.വി. തോമസ്സും കമ്യൂണിസ്റ്റല്ല. അച്യുതമേനോന്‍ പണ്ടേ അല്ല. അവരൊക്കെയാണല്ലൊ പുതിയ മുന്നണിയുണ്ടാക്കി സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിച്ചത്.
രാജ്യസഭാംഗമായി ദല്‍ഹിയിലെ ശീതളിമയില്‍ മുങ്ങിമയങ്ങിക്കഴിഞ്ഞ ചേലാട്ട് അച്യുതമേനോനെ മുഖ്യമന്ത്രിയാക്കാനാണ് കേരളത്തിലേക്ക് വിളിപ്പിച്ചത്. അതും കോണ്‍ഗ്രസിന്റെ പിന്തുണയോടെ. 1969 നവംബര്‍ ഒന്നിന് അങ്ങനെ മുഖ്യമന്ത്രിയായി മേനോന്‍ സത്യപ്രതിജ്ഞ ചൊല്ലി. സഹിക്കാന്‍ പറ്റുന്നതാണോ കമ്യൂണിസ്റ്റുകാരന്?
ആ പകയും വിദ്വേഷവും വെറുപ്പുമാണ് മേല്‍ ഉദ്ധരിച്ച മുദ്രാവാക്യം. അന്നത്തെ മുദ്രാവാക്യത്തിന്റെ ആശാനും അമരക്കാരനുമായിരുന്നു ഇന്നത്തെ മുഖ്യമന്ത്രി. ആ ഓര്‍മ്മയില്‍ നിന്നും വന്നതാകാം ജി. സുധാകരനോടുള്ള വിദ്വേഷം. കോണ്‍ഗ്രസിന്റെ പിന്തുണയോടെ മത്സരത്തിനിറങ്ങുന്ന സുധാകരനെ ആക്ഷേപിക്കാന്‍ ‘ചെറ്റത്തരം’ എന്ന ആ ചെറ്റത്തരത്തെ ആക്ഷേപിച്ചതിന് സിപിഐക്കാര്‍ക്ക് അമര്‍ഷമേ ഉണ്ടായില്ല. പിന്നെന്തിന് സുധാകരന് മാത്രം കുണ്ഠിതമെന്ന സംശയം സ്വാഭാവികം.
വിശേഷങ്ങളും വിലകുറഞ്ഞ വാക്കുകളും പ്രയോഗിക്കുന്നതില്‍ ഒട്ടും പിശകുകാണിക്കാറില്ല പിണറായി. അത് സുവിശേഷം പറയുന്ന ബിഷപ്പായാല്‍ പിണറായിയുടെ ദൃഷ്ടിയില്‍ നികൃഷ്ടജീവിയാണ്. അത് പാര്‍ലമെന്റംഗമായാല്‍ പരനാറിയാണ്. ഇതുസംബന്ധിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ പരനാറിയായാല്‍ മറ്റെന്ത് വിളിക്കുമെന്ന മറുചോദ്യം.
മാധ്യമപ്രവര്‍ത്തകരാണെങ്കില്‍ കടക്കുപുറത്ത് എന്ന് ആക്രോശിക്കാനും മടിയില്ല. സ്വന്തം പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായം ഉയര്‍ത്തുന്നവരായാല്‍ കുലംകുത്തിയാകും. ഇതെല്ലാം വിട്ടേക്ക്. പ്രസംഗത്തിനിടയില്‍ ഒരു ചോദ്യമുന്നയിക്കാന്‍ ശ്രമിച്ച സഖാവിനോടാണെങ്കില്‍ പോലും ‘അങ്ങ് വീട്ടില്‍ ചെന്ന് ചോദിച്ചാല്‍ മതി’ എന്ന തിട്ടൂരം ചാര്‍ത്തിനല്‍കാനും മടിയില്ല. എല്ലാം മലയാളികള്‍ക്ക് ഇഷ്ടമായമട്ടാണ്.
വിഷയം അതല്ല. കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കമിട്ട അച്യുതമേനോന്‍ മന്ത്രിസഭയുടെ തുടക്കത്തില്‍ തന്നെ മാടായി ഉപതെരഞ്ഞെടുപ്പുവന്നു. കെഎസ്പി നേതാവായിരുന്ന മത്തായി മാഞ്ഞൂരാന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു അത്. അദ്ദേഹത്തിന്റെ സഹോദരന്‍ ജോണ്‍ മാഞ്ഞൂരാന്‍ 4002 വോട്ടിന് ജയിച്ചു. തുടര്‍ന്നായിരുന്നു അച്യുതമേനോന്‍ നിയമസഭാംഗമാകാന്‍ കൊട്ടാരക്കരയില്‍ ഉപതെരഞ്ഞെടുപ്പ്. ഇ. ചന്ദ്രശേഖരന്‍ നായര്‍ ഇതിനായി രാജി നല്‍കുകയായിരുന്നു. സിപിഎമ്മിലെ കുഞ്ഞാലിയുടെ മരണത്തെ തുടര്‍ന്ന് അവിടെയും തെരഞ്ഞെടുപ്പ് നടന്നു. എം.പി. ഗംഗാധരന്‍ ലീഗിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജയിച്ചു.
ഇതിനിടയിലാണ് 1970 ല്‍ നിയമസഭാ തെരഞ്ഞെടുപ്പുണ്ടായത്. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 30 സീറ്റും സിപിഎം 29 സീറ്റും നേടി. പിന്നീടാണ് കെ. കരുണാകരന്‍ ആഭ്യന്തരമന്ത്രിയാകുന്നത്. തുടക്കത്തില്‍ സി.എച്ച്. മുഹമ്മദ് കോയയായിരുന്നു ആഭ്യന്തരമന്ത്രി. സിപിഐയ്‌ക്ക് 16 സീറ്റേ ഉണ്ടായിരുന്നുള്ളുവെങ്കിലും അച്യുതമേനോന്‍ ആറരക്കൊല്ലത്തിലധികം മുഖ്യമന്ത്രിക്കസേരയിലിരുന്നു. അച്യുതമേനോന് ഭരണത്തിന് തുണയായത് അടിയന്തരാവസ്ഥയാണ്. 1975 ല്‍ നടക്കേണ്ട തെരഞ്ഞെടുപ്പ് 1977 ലാണ് നടന്നത്. ഇതിനിടയില്‍ പലതവണ മന്ത്രിസഭാ വികസനം നടന്നു. 23 പേര്‍ അക്കാലത്ത് മന്ത്രിമാരായി.
ആദ്യം പുറത്തുനിന്ന് പിന്തുണ നല്‍കിയ കോണ്‍ഗ്രസ് ഒടുവില്‍ മന്ത്രിസഭയില്‍ ചേരുകയായിരുന്നു. അന്ന് സിപിഐക്ക് പുരോഗമന പട്ടം ചാര്‍ത്തിയ കോണ്‍ഗ്രസ് ഇന്ന് കേരളത്തിന് പുറത്ത് ഒരുമിച്ചാണ്. മെയ്യോട് മെയ്യ്, കൈയോട് കൈ എന്ന മട്ടിലാണവരുടെ പെരുമാറ്റം. പശ്ചിമബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പരസ്യമായ ധാരണയാണ്. കേരളത്തില്‍ ‘കയ്യും വെട്ടും കാലും വെട്ടും വേണ്ടിവന്നാല്‍ തലയും വെട്ടും’ എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നവര്‍ ഇന്ന് ഒരുമിച്ച് ചേര്‍ന്ന് ബിജെപിയെ വെട്ടാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസും ബിജെപിയും ഡീലെന്ന് ഇടതുപക്ഷം. മാര്‍ക്‌സിസ്റ്റ്-ബിജെപി ഡീലെന്ന് കോണ്‍ഗ്രസ്. ഇതിനിടയില്‍ ലീഗ് നേതാവിന്റെ വിമര്‍ശനത്തില്‍ കണ്ണീര്‍വാര്‍ത്ത സിപിഎം നേതാവ് പ്രതിഭയുടെ പ്രതിഭയാണ് വര്‍ധിച്ചത്. ഇനിയെങ്ങാനും അബദ്ധവശാല്‍ പി
ണറായിക്ക് നറുക്കുവീണാല്‍ രക്ഷപ്പെടാന്‍ പ്രതിഭയ്‌ക്ക് ചാന്‍സുണ്ട് കേട്ടോ!
















