പശ്ചിമ ബംഗാളിലെ മുർഷിദാബാദിലും പുരുലിയയിലും രാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ശോഭായാത്രകൾക്കിടെ ഇസ്ലാമിസ്റ്റുകളുടെ കല്ലേറും വ്യാപകമായ സംഘർഷവും. ഇസ്ലാമിസ്റ്റുകളുടെ കല്ലേറും വാഹനങ്ങൾ തകർക്കലും നടന്നതോടെ മറുഭാഗവും പ്രതിരോധിച്ചു. ഇതോടെ, പ്രദേശം യുദ്ധക്കളമായി മാറി. ശോഭായാത്രയ്‌ക്ക് നേരെ ഒരു വിഭാഗം കല്ലെറിഞ്ഞതായി ആരോപണമുയർന്നു. ശ്രീരാമ മന്ത്രം ഉയർന്നതാണ് ഇസ്ലാമിസ്റ്റുകളെ ചൊടിപ്പിച്ചത്.
സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ വൻ പോലീസ് സന്നാഹവും കേന്ദ്ര സേനയും സ്ഥലത്തെത്തി. നിലവിൽ പോലീസ് പ്രദേശത്ത് റൂട്ട് മാർച്ച് നടത്തുകയും ക്രമസമാധാനം ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അക്രമത്തിൽ ഏർപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.സമാനമായ രീതിയിൽ പുരുലിയയിലെ പാരാ മേഖലയിലും രാമനവമി ആഘോഷങ്ങൾക്കിടെ സംഘർഷമുണ്ടായി. ശോഭായാത്രയിൽ പങ്കെടുക്കാൻ വാഹനത്തിൽ പോവുകയായിരുന്ന സംഘത്തെ ഒരു വിഭാഗം തടയുകയും വാഹനം തകർക്കുകയും ചെയ്തതായി പുരുലിയ സൂപ്രണ്ട് വൈഭവ് തിവാരി പറഞ്ഞു.
അക്രമത്തിൽ വാഹനത്തിന്റെ ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിനെത്തുടർന്ന് രണ്ട് വിഭാഗങ്ങൾ തമ്മിൽ കല്ലേറ് ആരംഭിച്ചതോടെ പ്രദേശം അതീവ ജാഗ്രതയിലായി. സംസ്ഥാന പോലീസും കേന്ദ്ര സേനയും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് ഇവിടെ സ്ഥിതിഗതികൾ ശാന്തമായത്.
മുർഷിദാബാദിലും പുരുലിയയിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഉത്സവകാലങ്ങളിൽ സമാധാനം നിലനിർത്താൻ ജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പശ്ചിമ ബംഗാളിൽ മുൻ വർഷങ്ങളിലും സമാനമായ രീതിയിൽ ആഘോഷങ്ങൾക്കിടെ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ അതീവ ജാഗ്രത തുടരാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം.
















