രണ്ടു പതിറ്റാണ്ടുകൾക്ക് മുൻപ് ഉണ്ടായിരുന്ന വേനൽക്കാലമോ മഴക്കാലമോ അല്ല ഇന്ന് രാജ്യം നേരിടുന്നത്. രാജ്യത്തിന്റെ ശരാശരി താപനില പോലും ചുരുങ്ങിയ വർഷങ്ങൾകൊണ്ട് മാറിമറിഞ്ഞു കഴിഞ്ഞു. 2015 മുതൽ 2014 വരെയുള്ള കണക്കെടുത്താൽ ഇന്ത്യയുടെ ശരാശരി താപനില ഏകദേശം 0.9 സെൽഷ്യസ് വർധിച്ചിട്ടുണ്ട് എന്നാണ് ഒടുവിലത്തെ കണ്ടെത്തൽ.
കാലാവസ്ഥ ശാസ്ത്രജ്ഞരുടെ ഒരു സംഘം നടത്തിയ വിശദമായ പഠനത്തിലാണ് താപനിലയിലെ ഈ മാറ്റം വ്യക്തമായിരിക്കുന്നത്.താപനില വർധനവ് രേഖപ്പെടുത്തിയതായി പഠനം കണ്ടെത്തി. പ്രകൃതിയിലെ മാറുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് ജീവിക്കാനാവുന്ന വിധത്തിൽ തയ്യാറെടുപ്പുകൾ നടത്തേണ്ടതിന്റെ അടിയന്തര ആവശ്യകതയിലേക്കാണ് ഈ കണ്ടെത്തലുകൾ വിരൽ ചൂണ്ടുന്നത്.
രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ചൂടുള്ള ദിവസങ്ങളുടെ എണ്ണം വർധിക്കുകയും ചെയ്തിട്ടുണ്ട്. 1950 കൾക്ക് ശേഷം ഇന്ത്യയുടെ പടിഞ്ഞാറൻ, വടക്കുകിഴക്കൻ ഭാഗങ്ങളിൽ വർഷത്തിലെ ഏറ്റവും ചൂടേറിയ ദിവസത്തിൽ 1.5 മുതൽ 2 ഡിഗ്രി സെൽഷ്യസ് താപനില വർധനവ് രേഖപ്പെടുത്തിയതായി പഠനം കണ്ടെത്തി.
മേഖല തിരിച്ച് കണക്കാക്കിയാൽ ഹിന്ദുകുഷ് ഹിമാലയത്തിൽ താപന നിരക്ക് വർധിക്കുന്നതും ഹിമാനികൾ കൂടുതൽ വേഗതയിൽ ഉരുകുന്നതും നിരീക്ഷിക്കപ്പെട്ടു. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലാകട്ടെ ചൂടുള്ള പകലുകളും രാത്രികളും വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയുടെ പടിഞ്ഞാറൻ മേഖലയിൽ ഇവയ്‌ക്കൊപ്പം അതിശക്തമായ മഴകളും നിത്യസംഭവമായി.
പടിഞ്ഞാറൻ തീരദേശത്ത് കടുത്ത ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ കൂടുതലായി ഉണ്ടാകുന്നതായും സമുദ്രനിരപ്പ് അപകടകരമാംവിധം വർധിക്കുന്നതായും പഠനം പറയുന്നു, തെക്കു കിഴക്കൻ ഇന്ത്യയിലും കൂടുതൽ ചൂടുള്ള രാത്രികളും പകലുകളും അനുഭവപ്പെട്ടു. ഒരേ സമയത്ത് തന്നെ അതിശക്തമായ താപ തരംഗങ്ങളും വരൾച്ചയും ഉണ്ടാകുന്നത് എത്രത്തോളം അപകടസാധ്യതയുള്ള കാര്യമാണെന്നും പഠനം വെളിപ്പെടുത്തുന്നുണ്ട്. ഇവയോട് സ്വാഭാവികമായി പ്രതികരിച്ചു നിൽക്കാൻ സാധിക്കില്ല എന്നതാണ് പ്രധാന പ്രശ്നം
ആഗോള താപനില വർധിച്ചുകൊണ്ടിരിക്കുമ്പോൾ ഇന്ത്യയിൽ ഇത്തരം പ്രകൃതിദുരന്തങ്ങളുടെ തീവ്രത വർധിക്കാനും അടിക്കടി അവ ഉണ്ടാകാനുമുള്ള സാധ്യത ഏറെയാണ്. അറബിക്കടൽ തീവ്രമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ ഒരു ഹോട്ട്‌സ്‌പോട്ടായി മാറിയിട്ടുണ്ടെന്നും കഴിഞ്ഞ ദശകങ്ങളിൽ പ്രീ-മൺസൂൺ ചുഴലിക്കാറ്റുകളുടെ പരമാവധി തീവ്രത 40 ശതമാനം വർദ്ധിച്ചിട്ടുണ്ടെന്നും പഠനം നിരീക്ഷിച്ചിട്ടുണ്ട്. സമുദ്രനിരപ്പ് ഉയരുന്നതിനൊപ്പം ഇത് തീരദേശ മേഖലകളിൽ ശക്തമായ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകാനും കൊടുങ്കാറ്റിനുമുള്ള സാധ്യത വർധിപ്പിക്കുന്നു.












