ഓപ്പറേഷൻ സിന്ദൂരിൽ ബ്രഹ്മോസ് മിസൈലിന്റെ ശക്തി ലോകം മുഴുവൻ കണ്ടു. ഈ മിസൈൽ റാവൽപിണ്ടിയിലെ നൂർഖാൻ വ്യോമതാവളം പോലും നശിപ്പിച്ചു. . എന്നാലിപ്പോൾ ഏത് വിമാനത്തിൽ നിന്നും തൊടുക്കാവുന്ന ബ്രഹ്മോസാണ് ഇന്ത്യ ലക്ഷ്യം വയ്‌ക്കുന്നതെന്നാണ് ഡി ആർ ഡി ഒ വ്യക്തമാക്കുന്നത് .
‘ നിലവിൽ, ബ്രഹ്മോസ് വിക്ഷേപിക്കാനുള്ള ശേഷി ഞങ്ങൾക്കുണ്ട്, പക്ഷേ അത് സുഖോയിയിൽ മാത്രമേ ലഭ്യമാകൂ. അതിനാൽ, ഇന്നത്തെ ബ്രഹ്മോസിനേക്കാൾ ഭാരം കുറഞ്ഞതും ചെറുതുമായ ഒരു പുതിയ തലമുറ ബ്രഹ്മോസ് ഞങ്ങൾ വികസിപ്പിക്കും. അതിനുശേഷം, ഏത് വിമാനത്തിലും ഇത് സ്ഥാപിക്കാൻ കഴിയും.‘ എന്നാണ് ഡി ആർ ഡി ഒ മേധാവി സമീർ കാമത്ത് പറയുന്നത് .
അതേസമയം ബ്രഹ്‌മോസ് മിസൈലുകൾ അടക്കമുള്ളവ സജ്ജീകരിച്ച ഇന്ത്യൻ നാവികസേനയുടെ പുതിയ യുദ്ധക്കപ്പലായ ഐ.എൻ.എസ്. താരഗിരി അടുത്ത മാസം കമ്മിഷൻ ചെയ്യും. ശത്രുക്കളുടെ റഡാറുകളിൽ പെടാതെ സഞ്ചരിക്കാൻ കഴിവുള്ള താരഗിരിയുടെ ആയുധശേഷി ലോകോത്തരമാണ്. ദീർഘദൂര ഉപരിതലത്തിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന ബ്രഹ്‌മോസ് മിസൈലുകളും ഭാരം കുറഞ്ഞ അന്തർവാഹിനി വിരുദ്ധ ടോർപ്പിഡോകളും തദ്ദേശീയ റോക്കറ്റ് ലോഞ്ചറുമെല്ലാം താരഗിരിയിൽ സജ്ജമാക്കിയിട്ടുണ്ട്.
















