ന്യൂദൽഹി: ഇന്ത്യയിലെ പെട്രോളിയം, എൽപിജി വിതരണ സാഹചര്യം പൂർണ്ണമായും സുരക്ഷിതവും നിയന്ത്രണത്തിലുമാണെന്ന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം. എല്ലാ റീട്ടെയിൽ ഇന്ധന ഔട്ട്‌ലെറ്റുകളിലും ആവശ്യത്തിന് സാധനങ്ങൾ ലഭ്യമാണ്. രാജ്യത്ത് എവിടെയും പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ക്ഷാമമില്ല. അന്യായമായ പരിഭ്രാന്തി പരത്തുന്നതിനായി നടത്തുന്ന തെറ്റായ വിവരങ്ങളുടെ മനഃപൂർവ്വം, ഏകോപിപ്പിച്ച പ്രചാരണത്തിൽ തെറ്റിദ്ധരിക്കപ്പെടരുതെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
എല്ലാ പെട്രോൾ പമ്പുകളും സാധാരണ രീതിയിൽ പ്രവർത്തിക്കുന്നു. മറ്റ് രാജ്യങ്ങളിലേത് പോലെ റേഷൻ സംവിധാനം ഒന്നും നിലവിലില്ല. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന “ഇന്ധന ക്ഷാമം” എന്ന വാർത്തകൾ തെറ്റായ പ്രചാരണമാണെന്നും മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. ലോകമെമ്പാടുമുള്ള 41-ലധികം വിതരണക്കാരിൽ നിന്ന് ഇന്ത്യ ഇന്ന് കൂടുതൽ അസംസ്കൃത എണ്ണ സ്വീകരിക്കുന്നുണ്ട്. മുമ്പ് ഹോർമുസ് കടലിടുക്ക് വഴി എത്തിയിരുന്നതിനേക്കാൾ കൂടുതലാണിത്. അടുത്ത 60 ദിവസത്തേക്കുള്ള ക്രൂഡ് സപ്ലൈ രാജ്യം ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ റിഫൈനറികളും 100% കപ്പാസിറ്റിയിൽ പ്രവർത്തിക്കുന്നു.
ഇന്ത്യ ലോകത്തിലെ നാലാമത് വലിയ റിഫൈനറും അഞ്ചാമത്തെ വലിയ കയറ്റുമതി രാജ്യവും ആണ്. 150ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യ ഇന്ധനം കയറ്റുമതി ചെയ്യുന്നു
അതിനാൽ ആഭ്യന്തരമായി ഇന്ധന ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇന്ത്യയ്‌ക്ക് മൊത്തത്തിൽ 74 ദിവസത്തെ ആകെ റിസർവ് ശേഷി ഉണ്ട്. നിലവിൽ ഏകദേശം 60 ദിവസത്തെ സ്റ്റോക്ക് നമുക്ക് ലഭ്യമാണ്. 6 ദിവസത്തെ സ്റ്റോക്ക് മാത്രം എന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണ് . നമ്മുടെ സ്‌ട്രേറ്റജിക് റിസർവ്വ് കപ്പാസിറ്റി ഫുൾ ആണ്. അത് മാത്രം 9 ദിവസത്തേക്ക് ആണ് ഉള്ളത് (SRC) എന്നും മന്ത്രാലയം വ്യക്തമാക്കി.
എൽ പി ജിയുടെ ആഭ്യന്തര ഉത്പാദനം 40% വർധിപ്പിച്ചു. ദിനംപ്രതി 50 TMT ഉത്പാദനം ഉണ്ട്. (ആവശ്യത്തിന്റെ 60%+ അധികം). 800 TMT LPG കപ്പലുകൾ വിദേശത്തു നിന്നും വരുന്നുണ്ട്. പ്രതിദിനം രാജ്യത്ത് 50 ലക്ഷം സിലിണ്ടറുകൾ വിതരണം നടക്കുന്നു. PNG പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് LPG തീരുന്നു എന്ന പ്രചരണം തെറ്റാണ്. സോഷ്യൽ മീഡിയയിൽ വ്യാജ വീഡിയോകൾ ഉപയോഗിച്ച് ചിലർ പരിഭ്രാന്ത്രി സൃഷ്ടിക്കുന്നുണ്ട്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമപരമായി ശിക്ഷാർഹമാണ്. അതിനാൽ ഔദ്യോഗിക അറിയിപ്പുകൾക്ക് മാത്രം ചെവി കൊടുക്കുക, അധികൃതരുടെ വിവരങ്ങൾ മാത്രം വിശ്വസിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.
















