തൃശൂര്‍: പൂരപ്പറമ്പുകളിലെ മെഗാസ്റ്റാർ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ഇത്തവണയും തൃശൂർ പൂരത്തിനെത്തും. ചെമ്പൂക്കാവ് ശ്രീകാര്‍ത്ത്യായനി ഭഗവതിയുടെ തിടമ്പാകും ഇത്തവണയും രാജരാജാവ് ഏറ്റുക. രാമനെത്തുമെന്ന് ഉറപ്പായതോടെ ആനപ്രേമികളും പൂരപ്രേമികളും ആവേശത്തിലാണ്. കഴിഞ്ഞ തവണയും രാമന്‍ ചെമ്പൂക്കാവ് ശ്രീകാര്‍ത്ത്യായനി ഭഗവതിയുടെ തിടമ്പ് തന്നെയാണ് ഏറ്റിയത്.
പൂരപ്രേമികളുടെ നവമാധ്യമ ഗ്രൂപ്പുകളിൽ തെച്ചിക്കോട്ട് രാമചന്ദ്രനെ വരവിനെ വാനോളം പുകഴ്‌ത്തുകയാണ് ആരാധകർ. നേരത്തേ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പാണ് രാമൻ ഏറ്റിയിരുന്നത്. തെക്കേ ഗോപുരനട തുറക്കാന്‍ രാമന്‍ എത്താത്തത്ത് ഏറെ കാലങ്ങളായി പൂരപ്രേമികളെ സംബന്ധിച്ച് ഒരു നോവാണ്. ഇത്തവണയും എറണാകുളം ശിവകുമാര്‍ തന്നെയാണ് തെക്കേ ഗോപുരനട തള്ളിത്തുറക്കുക.
ഓരോ വര്‍ഷവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോര്‍ഡ് ഏക്കത്തുക നിശ്ചയിക്കുന്നതും വലിയ വാര്‍ത്തയാകാറുണ്ട്. കേരളത്തിലെ നാട്ടാനകളില്‍ സൂപ്പര്‍ സ്റ്റാറായ രാമചന്ദ്രന് ആരാധകര്‍ ഏറെയാണ്. തലപ്പൊക്കത്തിന്റെ പേരില്‍ പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ള ഗജവീരനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും ഉയരമുള്ള ആനയെന്നാണ് ഈ കൊമ്പന്‍ അറിയപ്പെടുന്നത്. ബിഹാറില്‍ നിന്നെത്തിച്ച ഈ ആനയ്‌ക്ക് 326 സെന്റിമീറ്ററാണ് ഇരിക്കസ്ഥാനത്തുനിന്നുള്ള ഉയരം. ഉടല്‍ നീളം 340 സെന്റീമീറ്ററോളവും വരും.
















