ന്യൂദല്‍ഹി: പറ്റ്‌ന-ടാറ്റാനഗർ വന്ദേ ഭാരത് എക്സ്പ്രസിൽ യാത്രക്കാർക്ക് മോശം ഭക്ഷണം നൽകിയ സംഭവത്തിൽ ഐആർസിടിസിക്ക് റെയിൽവേ 10 ലക്ഷം രൂപ പിഴ ചുമത്തി. ഈ മാസം 15-ന് ട്രെയിനിൽ വിതരണം ചെയ്ത അത്താഴത്തിൽ പുഴുവരിച്ച തൈര് കണ്ടെത്തിയതിനെത്തുടർന്ന് യാത്രക്കാരൻ നൽകിയ പരാതിയിലാണ് നടപടി. ഭക്ഷണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തതോടെയാണ് റെയിൽവേ കർശന നടപടിയുമായി രംഗത്തെത്തിയത്.
സംഭവത്തിൽ ഭക്ഷണ വിതരണത്തിന് കരാറെടുത്ത സ്വകാര്യ കാറ്ററിംഗ് കമ്പനിക്ക് 50 ലക്ഷം രൂപ പിഴ ചുമത്തുകയും അവരുടെ കരാർ ഉടനടി റദ്ദാക്കുകയും ചെയ്തു. യാത്രക്കാരുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള അനാസ്ഥകൾ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
അതേ സമയം യാത്രക്കാരുടെ സുരക്ഷക്കും സേവനങ്ങളുടെ ഗുണനിലവാരത്തിനുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് ഇന്ത്യൻ റെയിൽവേ വക്താവ് അറിയിച്ചു. പ്രതിവർഷം ഏകദേശം 58 കോടി ഭക്ഷണപൊതികളാണ് ഇന്ത്യൻ റെയിൽവേ വിതരണം ചെയ്യുന്നതെന്നും ഇതിൽ അമിതവില ഈടാക്കുന്നത് അടക്കമുള്ള പരാതികൾ വെറും 0.0008 ശതമാനം മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ലഭിച്ച പരാതികളിൽ നടത്തിയ അന്വേഷണത്തെത്തുടർന്ന് 2.6 കോടി രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. 2025 ൽ പാന്ററി കാർ ജീവനക്കാർ യാത്രക്കാരെ മർദിച്ച സംഭവങ്ങളിൽ ബന്ധപ്പെട്ട റെയിൽവേ പോലീസ് ജീവനക്കാർക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു.
2026ൽ നടപ്പിലാക്കുന്ന നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ച് പുതിയ പദ്ധതികൾ കൂടി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇതോടെ ഈ വർഷം അംഗീകരിച്ച ആകെ നവീകരണപ്രവർത്തനങ്ങളുടെ എണ്ണം ഒമ്പതായി. നിലവിലുള്ള ‘റിഫോം എക്സ്പ്രസ്’ പദ്ധതിക്ക് കീഴിൽ നേരത്തെ നാല് നവീകരണ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. പുതുതായി പ്രഖ്യാപിച്ച അഞ്ചെണ്ണത്തിൽ രണ്ടെണ്ണം ചരക്ക് നീക്കവുമായും ഒരെണ്ണം നിർമാണ പ്രവർത്തനങ്ങളുമായും രണ്ടെണ്ണം യാത്രക്കാരുടെ സൗകര്യങ്ങളുമായും ബന്ധപ്പെട്ടതാണ്.
അതേസമയം ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് ഉത്പാദകരും കയറ്റുമതിക്കാരും ഉള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാൻ എന്നിവയാണ് പ്രധാന ഉത്പാദക സംസ്ഥാനങ്ങൾ. ഇന്ത്യയിൽ പ്രതിവർഷം ഉത്പാദിപ്പിക്കുന്ന 3.5 കോടി ടൺ ഉപ്പിൽ ഏകദേശം 92 ലക്ഷം ടൺ മാത്രമാണ് നിലവിൽ റെയിൽവേ വഴി കൊണ്ടുപോകുന്നത്. ഈ മേഖലയിൽ റെയിൽവേക്ക് വലിയ സാധ്യതകളുണ്ടെന്ന് ഉപ്പ് ഗതാഗതത്തെ കേന്ദ്രീകരിച്ചുള്ള അഞ്ചാമത്തെ നവീകരണത്തെക്കുറിച്ച് സംസാരിക്കവെ മന്ത്രി അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.














