തിരുവനന്തപുരം: നവോത്ഥാന കേരളത്തിന് ശില പാകിയ ചട്ടമ്പി സ്വാമിയും ശ്രീനാരായണ ഗുരുദേവനും, മഹാത്മാ അയ്യന്‍കാളിയുമൊക്കെ കര്‍മ്മഭൂമിയാക്കിയ മണ്ണ്. അനന്തപുരിയില്‍ തെരഞ്ഞെടുപ്പിന് ചൂടേറുന്നു. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സമ്പത്തിന്റെ വില നിര്‍ണയിക്കാന്‍ പറ്റാത്തതുപോലെ തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പും പലപ്പോഴും മുന്‍വിധിക്കാന്‍ പറ്റാത്തതാകും. കോര്‍പറേഷന്‍ ഭരണം ബിജെപി നേടിയശേഷമുള്ള തെരഞ്ഞെടുപ്പായതിനാല്‍ ഇരുകൂട്ടരുടെയും ചങ്കിടിപ്പ് കൂടിയിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ ക്ലാസിക് പോരാട്ടം നടക്കുന്ന ജില്ലയാണ് അനന്തപുരി. വിഐപി മണ്ഡലങ്ങള്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, മുന്‍ എംഎല്‍മാര്‍ പോലീസ് സേനയുടെ തലപ്പത്തിരുന്നവര്‍, സിനിമാ മേഖലയിലുള്ളവര്‍… പോരാട്ട ഗോദയില്‍ ഇവരെല്ലാമുണ്ട്. തെരഞ്ഞെടുപ്പ് രാഷ്‌ട്രീയചരിത്രം തലസ്ഥാനം പിടിച്ചാല്‍ കേരളം പിടിക്കാമെന്നാണ്. ഇതുവരെയുള്ള കണക്കു നോക്കിയാല്‍ അത് ഏറെക്കുറെ ശരിയുമാണ്. ഇത്തവണ ഈസി വാക്കോവര്‍ എന്ന് പറഞ്ഞായിരുന്നു ഇടതും വലതും കളത്തിലിറങ്ങിയത്. ആ മോഹം ഇപ്പോള്‍ ഇരുകൂട്ടര്‍ക്കും ഇല്ല. എന്‍ഡിഎയുടെ കടുത്ത പോരാട്ടവും കടന്നുകയറ്റവും ഇടതിനെയും വലതിനെയും അനന്തപുരിയില്‍ വട്ടംകറക്കുന്നു.
നേമം നിയോജക മണ്ഡലത്തിലാണ് കേരള രാഷ്‌ട്രീയം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ്. തലസ്ഥാനത്തെ പൊരിഞ്ഞ പോരാട്ടം നടക്കുന്ന മണ്ഡലമെന്നാണ് വിശേഷണം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈവിട്ടു പോയ മണ്ഡലം തിരികെ പിടിക്കാന്‍ ബിജെപി രംഗത്തിറക്കിയത് സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെ. മറുഭാഗത്ത് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും.
കഴക്കൂട്ടം മണ്ഡലത്തിലെ മത്സരം മുന്‍ കേന്ദ്രമന്ത്രിയും മുന്‍ സംസ്ഥാന മന്ത്രിയും തമ്മില്‍. മുന്‍ കേന്ദ്രമന്ത്രി, ബിജെപിയിലെ വി. മുരളീധന്‍ സിപിഎമ്മിലെ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ നേരിടുന്നു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കനത്ത ആരോപണവിധേയനായ കടകംപള്ളി വോട്ടര്‍മാരുടെ ചൂടുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ വിയര്‍ക്കുന്നു. 2016ലെ തെരഞ്ഞെടുപ്പില്‍ വി. മുരളീധരന്‍ ചെറിയ വോട്ടിനാണ് തോറ്റതും രണ്ടാമതെത്തിയതും. കഴിഞ്ഞ തവണ ബിജെപിയിലെ ശോഭാ സുരേന്ദ്രന്‍ ഇവിടെ രണ്ടാം സ്ഥാനത്തെത്തി.
വട്ടിയൂര്‍ക്കാവില്‍ ഇടത് വലത് സ്ഥാനാര്‍ത്ഥികളെ വട്ടംകറക്കി എന്‍ഡിഎയുടെ മിന്നുന്ന പോരാട്ടം. മുന്‍ ഡിജിപിയും കൗണ്‍സിലറുമായ ആര്‍. ശ്രീലേഖയുടെ രംഗപ്രവേശം ഇടതിനെയും വലതിനെയും വല്ലാതെ കുഴക്കുന്നു. കഴിഞ്ഞ തവണ ഇവിടെ മത്സരിച്ച മേയര്‍ വി.വി. രാജേഷ് രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു.
തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ ബിജെപിക്കു വേണ്ടി രംഗത്ത് ഇറങ്ങിയപ്പോള്‍ തലസ്ഥാന നഗരത്തിലെ തെരഞ്ഞെടുപ്പ് പ്രവചനാതീതമാകുന്നു. കാട്ടാക്കട മണ്ഡലത്തില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി.കെ. കൃഷ്ണദാസ് നിലവിലെ എംഎല്‍എ ഐ.ബി. സതീഷിനോട് മത്സരിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാട്ടാക്കടയില്‍ ബിജെപി ഒന്നാമതെത്തി.
വര്‍ക്കല മണ്ഡലത്തില്‍ നടന്ന വന്‍ ട്വിസ്റ്റിലെ ഹാങ്ഓവര്‍ മാറാതെ സിപിഎം. കഴിഞ്ഞ ദിവസം വരെ സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയും എംഎല്‍യുമായ വി. ജോയിയുടെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചിരുന്ന അഡ്വ. സ്മിതാ സുന്ദരേശന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍ മണിക്കൂറുകള്‍ അവശേഷിക്കെ ബിജെപിയില്‍ ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയായി. എന്‍ഡിഎക്ക് താരതമ്യേന വോട്ട് വിഹിതം കുറവായിരുന്ന ആറ്റിങ്ങലില്‍ കഴിഞ്ഞ തവണ അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപിയെ രണ്ടാം സ്ഥാനത്ത് എത്തിച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. സുധീറും ചിറയിന്‍കീഴില്‍ ബി. അനൂപും രംഗത്തിറങ്ങി.
വാമനപുരത്ത് എന്‍ഡിഎക്കു വേണ്ടി ബിഡിജെഎസില്‍ നിന്ന് വേണു കാരണവര്‍ മത്സരിക്കുന്നു. ഇവിടെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി സുധീര്‍ഷാ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം തന്നെ പറയുന്നു. നെയ്യാറ്റിന്‍കരയില്‍ പ്രമുഖ വ്യവസായി, കഴിഞ്ഞ തെരഞ്ഞെടുപ്പിലും ബിജെപിക്കു വേണ്ടി ജനവിധി തേടിയ ചെങ്കല്‍ രാജശേഖരന്‍ മത്സരത്തിനിറങ്ങി. നെടുമങ്ങാട് ബിജെപിയുടെ യുവ നേതൃത്വം യുവരാജ് ഗോകുലും അരുവിക്കരയില്‍ നടന്‍ വിവേക് ഗോപനും മത്സരത്തിനെത്തിയപ്പോള്‍ കേരളത്തിലെ തെക്കെ അറ്റത്തെ അതിര്‍ത്തി മണ്ഡലം പാറശ്ശാലയില്‍ യുവ നേതൃത്വം അഡ്വ. ഗിരീഷ് നെയ്യാറും മത്സരിക്കുന്നു. കോവളത്ത് അടുത്തയിടെ ബിജെപിയിലേക്ക് വന്ന ടി.എന്‍. സുരേഷ് തലസ്ഥാന ജില്ലയിലെ യുഡിഎഫിന്റെ ഏക എംഎല്‍എ വിന്‍സെന്റിനെ നേരിടുന്നു.
















