എല്‍ഡിഎഫ് പരാജയപ്പെട്ടാല്‍ യുഡിഎഫ്. യുഡിഎഫ് തോറ്റാല്‍ എല്‍ഡിഎഫ്. ഇതായിരുന്നു പതിറ്റാണ്ടുകളായി കേരളത്തിന്റെ രാഷ്‌ട്രീയാനുഭവം. അപൂര്‍വമായി മാത്രമേ ഇതിന് മാറ്റം സംഭവിച്ചിട്ടുള്ളൂ. എന്നാല്‍ അധികാരം നിലനിര്‍ത്താന്‍ എല്‍ഡിഎഫിന്റെയും, ഭരണത്തില്‍ തിരിച്ചെത്താന്‍ യുഡിഎഫിന്റെയും മോഹത്തിന് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മങ്ങലേറ്റിരിക്കുന്നു. ആര്‍ക്കും ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയില്‍, തൂക്കു നിയമസഭ നിലവില്‍വരുമോയെന്ന ഭീതി ഇരു മുന്നണികളെയും വിടാതെ പിടികൂടിയിട്ടുണ്ട്. യുഡിഎഫ് അധികാരത്തിലേറിയില്ലെങ്കില്‍ രാഷ്‌ട്രീയ വനവാസത്തിന് പോകുമെന്ന് വീരവാദം മുഴക്കിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞതില്‍ നിന്ന് പിന്നോട്ടു പോയിരിക്കുന്നത് ഇതിന് തെളിവാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ബാധ്യതയാണെന്നും, തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയില്ലെന്നും എല്‍ഡിഎഫിലെ പലരും കരുതുന്നു. മുന്നണിയെ നയിക്കുന്ന സിപിഎം പൊട്ടിത്തെറിയുടെ വക്കിലാണ്. പതിറ്റാണ്ടുകളായി പാര്‍ട്ടി നേതാക്കളായിരുന്ന പലരും രാജിവച്ച് പുറത്തുപോയത് കനത്ത പരാജയം മുന്നില്‍ കണ്ടാണ്.
ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കാന്‍ പോകുന്ന മുന്നേറ്റവും വിജയവും മുന്‍നിര്‍ത്തി ജനങ്ങളെ കബളിപ്പിക്കാനുള്ള തീവ്രശ്രമങ്ങളാണ് സിപിഎമ്മും കോണ്‍ഗ്രസും നടത്തുന്നത്. എല്‍ഡിഎഫും യുഡിഎഫും രണ്ടല്ല, ഒന്നാണെന്ന ബിജെപിയുടെ മുദ്രാവാക്യം ജനങ്ങളില്‍ വലിയൊരു വിഭാഗം ഏറ്റെടുത്തിരിക്കുന്നു. ഇത് മാറ്റത്തിന്റെ തുടക്കമാണ്. ഏഴ് പതിറ്റാണ്ടുകാലം എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച സംസ്ഥാനമാണ് കേരളം. പക്ഷേ അടിസ്ഥാനപരമായ ഒരു മാറ്റവും ഉണ്ടാക്കാന്‍ ഇരു മുന്നണികള്‍ക്കും കഴിഞ്ഞിട്ടില്ല. സ്വജനപക്ഷപാതവും പാര്‍ട്ടിവല്‍ക്കരണവും അഴിമതിയും വികസന വിരോധവും ഈ സര്‍ക്കാരുകളുടെയെല്ലാം മുഖമുദ്രയായിരുന്നു. തൊഴിലില്ലായ്‌മയ്‌ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞില്ല. വിദ്യാസമ്പന്നരായ യുവതീയുവാക്കള്‍ തൊഴില്‍ തേടി അന്യരാജ്യങ്ങളിലേക്ക് ഒഴുകുകയാണ്. ഓരോ തെരഞ്ഞെടുപ്പിലും കപട വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിക്കുകയാണ് എല്‍ഡിഎഫും യുഡിഎഫും ചെയ്തത്. ഇതിനൊരു മാറ്റം വരുത്താന്‍ ബിജെപിക്കു മാത്രമേ കഴിയൂ എന്ന തിരിച്ചറിവിലേക്ക് ജനങ്ങള്‍, പ്രത്യേകിച്ച് യുവതലമുറ എത്തിയിരിക്കുകയാണ്.
പ്രതീക്ഷിക്കുന്നതിലും വലിയ വിജയം ബിജെപിയും എന്‍ഡിഎയും കേരളത്തില്‍ ഇക്കുറി നേടുമെന്ന് ഉറപ്പായിട്ടുണ്ട്. വര്‍ഗീയ പ്രീണനവും മതപരമായ ധ്രുവീകരണവും സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് ജയിക്കാനുള്ള എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പതിവുതന്ത്രം ജനങ്ങള്‍ കൂടുതല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. വികസനത്തിനും ജനക്ഷേമത്തിനും വേണ്ടി വോട്ടുനല്‍കേണ്ടത് ബിജെപിക്കാണെന്ന് ജനങ്ങള്‍ കരുതുന്നു. വികസനവും ജനക്ഷേമവും മുഖമുദ്രയാക്കി പത്തുവര്‍ഷത്തിലേറെയായി കേന്ദ്രത്തില്‍ അധികാരത്തില്‍ തുടരുന്ന നരേന്ദ്ര മോദിയുടെ സര്‍ക്കാരാണ് ജനങ്ങള്‍ക്ക് മാതൃക. രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലെയുംപോലെ കേരളത്തിലും ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ നിലവില്‍ വന്നുകാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു. അതിന് വോട്ടുനല്‍കേണ്ടത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎക്കാണ്.
ഈയൊരു സാധ്യതയെ അട്ടിമറിക്കാനാവുമോയെന്നാണ് സിപിഎമ്മും കോണ്‍ഗ്രസും നോക്കുന്നത്. ഇതിന് ഇക്കൂട്ടര്‍ നടത്തുന്ന കള്ള പ്രചാരണമാണ് ബിജെപിയുമായി ഡീലെന്ന ആരോപണം. സിപിഎമ്മും ബിജെപിയുമായാണ് ഡീല്‍ ഉണ്ടാക്കിയിട്ടുള്ളതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കോണ്‍ഗ്രസും ബിജെപിയുമായാണ് ഡീലെന്ന് സിപിഎം പറയുന്നു. ഇതില്‍ നിന്നുതന്നെ ഈ ആരോപണത്തിന്റെ പരിഹാസ്യത വ്യക്തമാണല്ലോ. ബിജെപിയുടെ ജയസാധ്യത ഇല്ലാതാക്കാന്‍ യാതൊരു തത്വദീക്ഷയും ഇല്ലാതെ സിപിഎമ്മും കോണ്‍ഗ്രസ്സും ഒത്തുകളിക്കുന്നതിന്റെ ചിത്രമാണ് ഇവിടെ തെളിയുന്നത്. മുന്‍കാലത്തെപ്പോലെ ബിജെപിക്കെതിരെ ഡീലുണ്ടാക്കിയിരിക്കുന്നത് സിപിഎമ്മും കോണ്‍ഗ്രസുമാണ്. പല മണ്ഡലങ്ങളിലെയും ഇക്കൂട്ടരുടെ സ്ഥാനാര്‍ഥി നിര്‍ണയം ഇത് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.
ദേശീയതലത്തില്‍ 27 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഒരൊറ്റ മുന്നണിയായി മത്സരിക്കുന്നവരാണ് സിപിഎമ്മും കോണ്‍ഗ്രസും. ഇപ്പോള്‍ കേരളത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന പശ്ചിമബംഗാളിലും അസമിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും സിപിഎമ്മും കോണ്‍ഗ്രസും ഒരുമിച്ചാണ് മത്സരിക്കുന്നത്. കേരളത്തിലെ പല മണ്ഡലങ്ങളിലും മുന്‍കാലത്ത് ബിജെപി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സും സിപിഎമ്മും മുസ്ലിം ലീഗും കൈകോര്‍ത്ത ചരിത്രമുണ്ട്. ബിജെപിക്കെതിരെ ഡീല്‍ ആരോപിക്കുന്നവര്‍ക്ക് ഇതിനെക്കുറിച്ച് ഒന്നും പറയാനില്ല. ഈ കള്ളപ്രചാരണം ഫലം കാണില്ല. ജനങ്ങള്‍ അത് തള്ളിക്കളയും. ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുനല്‍കി വിജയിപ്പിച്ച് വലിയ മാറ്റത്തിന് തുടക്കമിടുകയും ചെയ്യും.















