പത്തനംതിട്ട: സിപിഎം ഭരിക്കുന്ന അടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി. ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ ഗുരുതരമായ 16 ന്യൂനതകള്‍ ഉള്‍പ്പെടെ 24 പിഴവുകളാണ് കണ്ടെത്തിയത്. 75 ലക്ഷം രൂപയുടെ തിരിമറി നടന്നതായും പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. 1997ലാണ് സിപിഎം നിയന്ത്രണത്തില്‍ സഹകരണസംഘം പ്രവര്‍ത്തനം തുടങ്ങിയത്. 29 വര്‍ഷത്തിനിടെ ബാങ്കില്‍ നടന്നത് കോടികളുടെ ക്രമക്കേടുകളാണെന്ന് വ്യക്തമായതോടെ കടുത്ത ആശങ്കയിലാണ് സഹകാരികള്‍.
അടൂരിലെ സിപിഎം പ്രാദേശിക നേതാവ് പി. രവീന്ദ്രനാണ് കൂടുതല്‍ കാലം ബാങ്ക് പ്രസിഡന്റായിരുന്നത്. വായ്‌പ എടുക്കുന്ന വ്യക്തി ബാങ്കില്‍ സമര്‍പ്പിക്കുന്ന ഭൂമി രേഖകള്‍ ഉപയോഗിച്ച്, വായ്‌പക്കാരന്‍ അറിയാതെ കൂടുതല്‍ തുക കടമെടുത്താണ് വന്‍ തട്ടിപ്പു നടന്നിരിക്കുന്നത്. ഇങ്ങനെ അനുവദിച്ച അധികവായ്‌പ ആര്‍ക്കാണ് ലഭിച്ചതെന്നതിന് രേഖയില്ല. മുന്‍ പ്രസിഡന്റ് രവീന്ദ്രന്‍ അറിഞ്ഞു കൊണ്ടാണ് ഈ തട്ടിപ്പ് നടന്നതെന്നാണ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച പൊന്‍താമര പിള്ള പറയുന്നത്. ഇത്തരത്തില്‍ എത്ര തുക അനധികൃതമായി തട്ടിയെടുത്തെന്നത് വ്യക്തമല്ല.
നിക്ഷേപകര്‍ അറിയാതെ അക്കൗണ്ടില്‍ നിന്നും തുക പിന്‍വലിച്ചും ബാങ്കില്‍ വന്‍ തട്ടിപ്പ് നടന്നതായി ഓഡിറ്റില്‍ കണ്ടെത്തിയിട്ടുണ്ട്. മുന്‍ ഭരണസമിതിയുടെ കാലത്ത് അടൂര്‍ കരുവാറ്റാ സ്വദേശിയായ നിക്ഷേപകയുടെ സ്ഥിരനിക്ഷേപത്തില്‍ നിന്നും 30 ലക്ഷം രൂപയാണ് ഇങ്ങനെ അപഹരിച്ചത്. 2019ല്‍ നിക്ഷേപിച്ച പണം പിന്‍വലിക്കാനായി നിക്ഷേപക എത്തിയപ്പോഴാണ് അക്കൗണ്ടില്‍ നിന്നു പണം പിന്‍വലിച്ചതറിയുന്നത്. ഇവര്‍ക്ക് ഈ ബാങ്കില്‍ തന്നെ ഒന്നിലധികം നിക്ഷേപങ്ങളുണ്ട്. സമാനരീതിയില്‍ എത്ര പേരുടെ നിക്ഷേപങ്ങളില്‍ നിന്നു പണം അടിച്ചുമാറ്റിയെന്നതിലും ആശങ്ക നിലനില്‍ക്കുന്നു.
വായ്‌പക്കായി ഈടു നല്‍കുന്ന ഭൂമിയുടെ യഥാര്‍ത്ഥ മൂല്യം നിര്‍ണയിക്കാതെ ബാങ്ക് നിയമം മറികടന്ന് പരിധിയില്‍ കൂടുതല്‍ വായ്‌പ നല്‍കിയും തട്ടിപ്പ് നടന്നിട്ടുണ്ട്. എത്ര പേര്‍ക്ക് ഇങ്ങനെ കണക്കില്‍ കവിഞ്ഞ് പണം നല്‍കിയെന്നറിയാന്‍ വിശദ പരിശോധന ആവശ്യമാണ്. മറ്റ് സഹ. ബാങ്കുകളില്‍ നടന്നതുപോലെ വായ്‌പ അടച്ച് പൂര്‍ത്തിയാക്കിയ ശേഷം ഈടായി നല്‍കിയ ആധാരം തിരികെ നല്‍കാതെ അതിന്മേല്‍ വീണ്ടും വായ്‌പ എടുത്തിട്ടുണ്ടൊ എന്നതില്‍ പരിശോധന വേണമെന്ന ആവശ്യവുമായി സഹകാരികള്‍ രംഗത്തെത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം ഭരിക്കുന്ന അടൂര്‍ സഹകരണ സര്‍വീസ് ബാങ്കിലെ വന്‍ അഴിമതികള്‍ പുറത്തുവന്നത് ഇടതുപക്ഷത്തിനെ വെട്ടിലാക്കിയിട്ടുണ്ട്. സിപിഎം നേതാക്കള്‍ പ്രതികളായ കരുവന്നൂര്‍ മുതലുള്ള സഹകരണ ബാങ്ക് കൊള്ളകള്‍ വീണ്ടും ജനശ്രദ്ധയിലേക്ക് എത്തിച്ചിരിക്കുകയാണ് ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് പൊന്‍താമര പിള്ള നടത്തിയ വാര്‍ത്താസമ്മേളനം. സംഭവം കൂടുതല്‍ ചര്‍ച്ചയാകാതിരിക്കാന്‍ ക്രമേക്കേടുകള്‍ പുറത്തുകൊണ്ടുവന്ന പൊന്‍താമര പിള്ളക്കെതിരെയൊ, അഴിമതി ആരോപണ വിധേയനായ ബാങ്ക് മുന്‍ പ്രസിഡന്റ് പി. രവീന്ദ്രനെതിരെയൊ നടപടി തത്ക്കാലം നടപടി വേണ്ടെന്ന നിലപാടിലാണ് സിപിഎം. അഴിമതി സംബന്ധിച്ച് പാര്‍ട്ടി തലത്തിലും തല്‍ക്കാലം അന്വേഷണം ഉണ്ടാവില്ലെന്നാണ് സൂചന. സിപിഎം അടൂര്‍ ഏരിയാ കമ്മിറ്റി അംഗമാണ് ആരോപണ വിധേയനായ മുന്‍ ബങ്ക് പ്രസിഡന്റ് പി. രവീന്ദ്രന്‍. തെരഞ്ഞെടുപ്പുകാലത്ത് അഴിമതി പുറത്തുകൊണ്ടുവന്ന് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാനല്ല, മറിച്ച് ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയ തന്നെ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്ന് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കുമെന്ന് ഉറപ്പായതിനാലാണ് യഥാര്‍ത്ഥ കാര്യങ്ങള്‍ പുറത്തുവിട്ടതെന്ന് പൊന്‍താമരപിള്ള പറഞ്ഞു.
ഭരണ സ്വാധീനം ഉപയോഗിച്ച് മുന്‍ പ്രസിഡന്റ് രവീന്ദ്രന്‍ സ്വന്തക്കാരെ ബാങ്കില്‍ തിരുകിക്കയറ്റി. ബാങ്ക് ഭരണ സമിതി ക്യാഷ്യറായി നിയമിച്ച യുവതിയെ ജോലിയില്‍ നിന്നും ഒഴിവാക്കി. ബികോം, ജെഡിസി യോഗ്യതയുള്ള യുവതിയോടാണ് ഈ വഞ്ചന കാട്ടിയത്. താന്‍ പ്രസിഡന്റായിരിക്കെ മുന്‍ പ്രസിഡന്റ് രവീന്ദ്രന്‍ ബാങ്ക് ഭരണത്തില്‍ ഇടപെട്ടിരുന്നു എന്നും രണ്ടു ബോര്‍ഡ് മെമ്പര്‍മാരെ പുറത്താക്കാനും മുന്‍ പ്രസിഡന്റ് സ്വാധീനം ചെലുത്തിയതായും പൊന്‍താമര പി
ള്ള പറഞ്ഞു.












