കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ഫ്‌ലാറ്റിനുള്ളിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിങ്കളാഴ്ച കൊടുങ്ങല്ലൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച നിലയിൽ ഭ്രൂണം കണ്ടെത്തിയത്. ചാത്തേടത്തുപറമ്പിൽ ദമ്പതികളായ അഭിഷേക് (23), അപർണ കൃഷ്ണദാസ് (28) എന്നിവർ താമസിച്ചിരുന്ന ഫ്‌ലാറ്റിലെ ഫ്രിഡ്ജിനുള്ളിലാണ് മൃതദേഹം ഉണ്ടായിരുന്നത്.
മൂന്ന് മാസത്തോളം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു.യുവതി മൂന്ന് മാസം ഗർഭിണിയായിരുന്നു. കഴിഞ്ഞ ഇരുപതാം തീയതി വയറുവേദന അനുഭവപ്പെട്ടതിന് പിന്നാലെ മാസം തികയാതെ പ്രസവിക്കുകയായിരുന്നു. ഫ്ലാറ്റിലെ ശൗചാലയത്തിൽവെച്ചാണ് കുഞ്ഞ് പുറത്ത് വന്നത്. നഴ്സിങ് പഠിച്ചിട്ടുള്ളതിനാൽ സ്വയം ഭ്രൂണം വേർപ്പെടുത്തി. കളയാനുള്ള ബുദ്ധിമുട്ട് കാരണം ഫ്രിഡ്ജിൽ സൂക്ഷിച്ചുവെന്നുമാണ് അപർണയുടെ മൊഴി.
സംഭവത്തിൽ കൊടുങ്ങല്ലൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇരുവരുടെയും വിശദമായ മൊഴി രേഖപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുകയാണ്. കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ സംഭവത്തിൽ വ്യക്തത വരികയുള്ളൂവെന്നും പോലീസ് അധികൃതർ അറിയിച്ചു.
















