തൃശൂര്‍: പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിന്റെയും ബില്‍ അപ്ഡേഷന്റെയും പേരില്‍ സൈബര്‍ തട്ടിപ്പുസംഘങ്ങള്‍ സജീവമാകുന്നെന്നു പോലീസ്. സിലിണ്ടറുകളുടെ ലഭ്യതകുറവ് മുതലെടുത്താണ് തട്ടിപ്പുകാര്‍ ഉപഭോക്താക്കളെ വലയിലാക്കുന്നത്.
ആദ്യം മൊബൈല്‍ ഫോണിലേക്ക് ഒരു ടെക്സ്റ്റ് സന്ദേശം വരുന്നു. തുടര്‍ന്ന് വാട്‌സാപ്പ് വഴി ബന്ധപ്പെടുന്ന തട്ടിപ്പുകാര്‍ ഒരു എപികെ ഫയല്‍ അയച്ചു നല്‍കി ഗ്യാസ് ബുക്കിംഗ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനോ കുടിശ്ശിക തീര്‍ക്കാനോ അത് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ആവശ്യപ്പെടും. ഈ എപികെ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിന്റെ പൂര്‍ണ്ണ നിയന്ത്രണം തട്ടിപ്പുകാരുടെ കൈവശമാകും. ഇതിലൂടെ ഫോണിലുള്ള ബാങ്ക് വിവരങ്ങളും യുപിഐ പിന്‍ നമ്പറുകളും ചോര്‍ത്തുകയും ഉപഭോക്താവ് അറിയാതെ തന്നെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാവുകയും ചെയ്യും.
സന്ദേശങ്ങള്‍ ലഭിച്ചാല്‍ പരിഭ്രാന്തരാകാതെ സത്യാവസ്ഥ ഏജന്‍സിയുമായി നേരിട്ട് ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്ന് പോലീസ് പറയുന്നു.
ജാഗ്രത നിര്‍ദ്ദേശങ്ങള്‍
അപരിചിത ലിങ്കുകള്‍ ഒഴിവാക്കുക. വാട്‌സാപ്പ് വഴിയോ എസ്. എം.എസ് വഴിയോ ലഭിക്കുന്ന എപികെ ഫയലുകള്‍ യാതൊരു കാരണവശാലും ഇന്‍സ്റ്റാള്‍ ചെയ്യരുത്.
സിലിണ്ടര്‍ ബുക്കിംഗിനും പേയ്‌മെന്റിനുമായി ഗ്യാസ് ഏജന്‍സികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളോ മൊബൈല്‍ ആപ്പുകളോ മാത്രം ഉപയോഗിക്കുക.
അടിയന്തര സന്ദേശങ്ങള്‍ ലഭിക്കുമ്പോള്‍ പരിഭ്രാന്തരാകാതെ അതിന്റെ സത്യാവസ്ഥ നേരിട്ട് ഏജന്‍സിയുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുക.
ബാങ്ക് വിവരങ്ങളോ പാസ്വേഡുകളോ അപരിചിതമായ വെബ്‌സൈറ്റുകളിലോ ആപ്പുകളിലോ നല്‍കരുത്. സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ ഉടന്‍തന്നെ 1930 എന്ന ഹെൽപ് ലൈൻ നമ്പറിലോ www.cyberrime. gov.in എന്ന പോര്‍ട്ടല്‍ വഴിയോ പരാതി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
















