ന്യൂദൽഹി: ഇസ്രയേൽ-ഇറാൻ സംഘർഷം പശ്ചിമേഷ്യയിൽ ആളിപ്പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ പെട്രോളിയം, പ്രകൃതിവാതകം, വൈദ്യുതി, വളം എന്നീ മേഖലകളുടെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
ഞായറാഴ്ച വൈകുന്നേരം ചേര്‍ന്ന മന്ത്രിതല യോഗത്തിൽ ഫെബ്രുവരി 28-ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ആരംഭിച്ച സംഘർഷം ആഗോള ഇന്ധന വിപണിയില്‍ ഉണ്ടാക്കിയ വൻ പ്രതിസന്ധി ചര്‍ച്ചചെയ്തു. ഇറാൻ തിരിച്ചടി തുടങ്ങിയതോടെ കടൽ മാർഗമുള്ള ചരക്ക് നീക്കം ദുഷ്കരമായതാണ് ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളെ ആശങ്കയിലാക്കുന്നത്. രാജ്യത്ത് തടസ്സമില്ലാത്ത ഇന്ധന വിതരണം, കാര്യക്ഷമമായ ലോജിസ്റ്റിക്സ് സംവിധാനം എന്നിവ ഉറപ്പാക്കുകയാണ് ഞായറാഴ്ചത്തെ യോഗത്തിന്റെ പ്രധാന ലക്ഷ്യം.
യുദ്ധം ദീർഘകാലം നീണ്ടുനിൽക്കുകയാണെങ്കിൽ എണ്ണ ഇറക്കുമതിയിൽ ബദൽ മാർഗ്ഗങ്ങൾ തേടുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. നിലവിൽ ഇന്ത്യയുടെ പക്കലുള്ള തന്ത്രപ്രധാനമായ എണ്ണ ശേഖരം (Strategic Petroleum Reserves) എത്രകാലം തികയുമെന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് റിപ്പോർട്ട് നൽകും. സമാധാനവും ക്ഷമയും പാലിച്ച് ഈ പ്രതിസന്ധിയെ നേരിടണമെന്നാണ് പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുന്നത്. യുഎസ് ബേസുകൾക്ക് നേരെയുള്ള ഇറാന്റെ ആക്രമണം തുടരുന്നത് ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇന്ധന വിതരണത്തിൽ തടസ്സമില്ലെന്ന് ഉറപ്പാക്കാൻ പെട്രോളിയം മന്ത്രാലയത്തിന് കീഴിൽ പ്രത്യേക കൺട്രോൾ റൂമും സജ്ജമാക്കിയേക്കും.
ഇന്ത്യയിൽ ഇന്ധന ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും ഏതറ്റം വരെയും പോകാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അവശ്യ വിഭവങ്ങളുടെ തടസമില്ലാത്ത വിതരണവും സുസ്ഥിരമായ ചരക്കുനീക്കവും ഉറപ്പാക്കുന്നതിനാണ് യോഗം മുൻഗണന നൽകി.
പാചകവാതകത്തിന്റെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്ന പരിശോധനകൾ തുടരാനാണ് തീരുമാനം. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, ധനമന്ത്രി നിർമല സീതാരാമൻ എന്നിവർ പങ്കെടുത്തു.
ആഗോള സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഉപഭോക്താക്കളുടെയും വ്യവസായ മേഖലയുടെയും താത്പര്യങ്ങൾ സംരക്ഷിക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് സർക്കാർ യോഗത്തിന് ശേഷം മാധ്യമങ്ങളെ അറിയിച്ചു. അടിയന്തര നടപടിയെന്ന നിലയിൽ വാണിജ്യ എൽപിജി വിഹിതം വർധിപ്പിക്കാനും സർക്കാർ തീരുമാനിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആശുപത്രികൾക്കുമാണ് മുൻഗണന നൽകുക. ഗാർഹിക-വാണിജ്യ ഉപഭോക്താക്കൾക്ക് പുതിയ പിഎൻജി കണക്ഷനുകൾ വേഗത്തിൽ നൽകാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
















