ടെഹ്റാൻ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതയായ ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചിടുമെന്ന ഉറച്ച നിലപാടുമായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി). ഇറാനിലെ വൈദ്യുതി ഊർജ നിലയങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും താക്കീത്.
ഇതോടെ ലോകമാകെ ആശങ്ക പരക്കുകയാണ്. ലോകത്ത് ഉത്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണത്തെ ഇത് നേരിട്ട് ബാധിക്കും.
ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടാല്‍ ഇറാന്റെ വൈദ്യുതി നിലയങ്ങളോ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കയ്ക്ക് ഐആർജിസി താക്കീത് നല്‍കിയിരിക്കുന്നത്. ആദ്യപടി എന്ന നിലയില്‍ ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കം പൂർണമായും തടസപ്പെടുത്തുമെന്ന് ഐആർജിസി പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതോടെ ലോകമാകെ ആശങ്കയിലാണ്. 100 ഡോളറും കടന്ന് ഉയര്‍ന്ന എണ്ണ വില വൈകാതെ 200 ഡോളറും കടന്ന് ഉയര്‍ന്നേയ്ക്കുമെന്ന് കരുതുന്നു. യുദ്ധം 23ാം ദിവസത്തില്‍ എത്തിനില്‍ക്കുമ്പോഴും നേതാക്കളെല്ലാം കൊല്ലപ്പെട്ടിട്ടും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) കരുത്തോടെ ഒറ്റക്കെട്ടായി നിലകൊള്ളുകയാണ്.
കഴിഞ്ഞ ദിവസം ഇറാന്റെ നതാന്‍സ് ആണവനിലയം അമേരിക്ക ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വര്‍ഷിച്ച് തകര്‍ത്തിരുന്നു. ഇതിന് ബദലായി ഇസ്രയേലിന്റെ ആണവകേന്ദ്രമായ ഡിമോ, അറാദ് എന്നീ സ്ഥലങ്ങളില്‍ വന്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. ഇതില്‍ 180 ഇസ്രയേലികള്‍ക്ക് പരിക്കേറ്റു. 10 പേരുടെ നില ഗുരുതരമാണ്. ഈ ആക്രമണത്തിന് വലിയ തോതില്‍ തിരിച്ചടി നല്‍കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് ഇസ്രയേല്‍.
















