തിരുവനനപുരം : കുട്ടികളുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ച് ആഡംബര ജീവിതം നയിച്ചിരുന്ന രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. പുല്ലുവിള ഇരമ്മിയൻ തുറ സ്വദേശി ജിബിൻരാജ് (19), ഇയാളുടെ സുഹൃത്തായ പതിനേഴുകാരൻ എന്നിവരെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്.
പതിനേഴുകാരന്റെ അച്ഛന്റെ സഹോദരപുത്രിയുടെ ഒന്നര വയസ്സുള്ള കുഞ്ഞിന്റെ നാല് ഗ്രാം തൂക്കം വരുന്ന മാലയാണ് ഇവർ കവർന്നത്. കഴിഞ്ഞ ഒൻപതാം തീയതി ഉച്ചയോടെ കുഞ്ഞിന്റെ അമ്മ പള്ളിയിൽ പോയ സമയം നോക്കിയാണ് പതിനേഴുകാരൻ വീട്ടിലെത്തി മാല കൈക്കലാക്കിയത്. തുടർന്ന് സുഹൃത്തായ ജിബിൻരാജിനെ കൂട്ടി മുക്കോലയിലുള്ള സ്വർണപ്പണയ സ്ഥാപനത്തിൽ 35,000 രൂപയ്‌ക്ക് ഇത് പണയം വെച്ചു.
ലഭിച്ച പണത്തിൽ ജിബിൻരാജ് 25,000 രൂപയും പതിനേഴുകാരൻ 10,000 രൂപയും വീതം പങ്കിട്ടെടുത്തു. ജിബിൻരാജിന്റെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിഴിഞ്ഞം പോലീസ് പ്രതികളെ കുടുക്കിയത്.
ജിബിൻരാജ് മുൻപും ഇതേ പണയ സ്ഥാപനത്തിൽ ഏഴിലധികം സ്വർണാഭരണങ്ങൾ പണയം വെച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ജിബിൻരാജിനെ റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പതിനേഴുകാരനെ നിലവിൽ വിട്ടയച്ചെങ്കിലും, കേസ് നടപടികൾ പൂർത്തിയാക്കി ജുവനൈൽ കോടതിയിലേക്ക് കൈമാറും. എസ്.എച്ച്.ഒ വി.ഡി. രെജി രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
















