അടിസ്ഥാന ജനതയുടെ ചോരകുടിച്ച് തെഴുത്തപ്പോള്‍ ഇടത് മാടമ്പിമാര്‍ക്ക് പിന്നാക്കക്കാരോട് പുച്ഛം. എകെജി സെന്ററില്‍ നിന്ന് ചാനല്‍ ഫ്ളോറിലേക്ക് ചര്‍ച്ചയ്‌ക്കെന്ന പേരില്‍ കെട്ടിയിറക്കിയ വാ പോയ കോടാലികളിലൊന്നിന്റെ വാമൊഴി വഴക്കത്തിലാണ് പട്ടികജാതിക്കാരായ കമ്മ്യൂണിസ്റ്റ് മുന്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതിന്റെ ചൊരുക്കത്രയും ജാതിപുച്ഛമായി പുറത്തുചാടിയത്. കൊടിപിടിക്കാനും അടികൊള്ളാനും പട്ടിണി കിടക്കാനുമല്ലാതെ മാര്‍ക്സിസ്റ്റുകള്‍ക്കെന്തിനാണ് അല്ലെങ്കിലും പിന്നാക്കക്കാരന്‍? അധികാരത്തിന്റെ തണലില്‍ പാര്‍ട്ടി ഒരുക്കുന്ന പതുപതുത്ത മെത്തയില്‍ മദിച്ച് പുളയ്‌ക്കുന്ന കുളയട്ടകള്‍ക്ക് വയലേലകളില്‍, പണിശാലകളില്‍ വിയര്‍പ്പൊഴുക്കുന്നവന്റെ ജീവിതത്തോട് തന്നെ പരിഹാസം തോന്നുന്നത് സ്വാഭാവികമാണ്.
ദേവികുളത്ത് എസ്. രാജേന്ദ്രനും വൈക്കത്ത് കെ. അജിത്തും നാട്ടികയില്‍ സി.സി. മുകുന്ദനും ബിജെപിയില്‍ ചേര്‍ന്നത് ചൂണ്ടിക്കാട്ടിയപ്പോഴാണ് സിപിഎം നേതാവിന്റെ ഉള്ളില്‍ കുമിഞ്ഞുകിടന്ന ജാതിവെറി അധിക്ഷേപമായി പുറത്തുചാടിയത്. ഒരു സമൂഹത്തിന്റെയാകെ ചുമലില്‍ കയറി നിന്ന് വര്‍ഗസംഘര്‍ഷത്തിന്റെ രാഷ്‌ട്രീയം വിളമ്പി ആളായ നേതാക്കളാണ് അവരെ അധിക്ഷേപിക്കുന്നത്. സിപിഎമ്മിനുള്ളില്‍ പട്ടികജാതി, വര്‍ഗ വിഭാഗത്തിലെ നേതാക്കള്‍ക്ക് മുന്നോട്ടുപോകാന്‍ വഴിമുട്ടിയപ്പോഴാണ് പാര്‍ട്ടി അവര്‍ക്കായി പട്ടികജാതിക്ഷേമ സമിതിയെന്ന ഒന്ന് തുടങ്ങിയത്. പാര്‍ട്ടി സെക്രട്ടറിയും പിബി അംഗവുമൊക്കെയാകണമെന്ന മോഹങ്ങള്‍ എ.കെ. ബാലന്‍ മുതല്‍ സോമപ്രസാദ് വരെയുള്ള നേതാക്കന്മാര്‍ അട്ടത്ത് വച്ച് കെട്ടിയാല്‍ മതിയെന്ന തിട്ടൂരമാണ് പട്ടികജാതി ക്ഷേമ സമിതിയിലൂടെ അവര്‍ പറയാതെ പറഞ്ഞത്. പരമാവധി പോയാല്‍ പികെഎസ് നേതാവാകാമെന്നല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കണ്ട. അതായത് പാര്‍ട്ടി സെക്രട്ടറിയുടെ മെത്ത കണ്ട് പനിക്കണ്ട എന്ന് സാരം.
ജീവിതകാലം മുഴുവന്‍ ജാതിവാല്‍ പേറുകയും അതിന്റെ ആനുകൂല്യം ആസ്വദിക്കുകയും ചെയ്ത പാരമ്പര്യമാണ് സിപിഎമ്മിന്റെ മുന്‍നിര നേതാക്കളുടേത്. കെ.ആര്‍. ഗൗരിയമ്മയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച ആചാര്യസഖാവിന്റെ മകന്‍ മുതല്‍ എഐഎസ്എഫ് പ്രവര്‍ത്തകയെ ജാതി പറഞ്ഞ് പുലഭ്യം പറഞ്ഞ്, കാലുയര്‍ത്തി ചവിട്ടാന്‍ ഓങ്ങിയ പുത്തന്‍കൂറ്റ് ആര്‍പ്പുവിളിക്കാര്‍ വരെ അതിന്റെ തുടര്‍ച്ചയാണ്.
പാര്‍ട്ടിവിട്ടുപോയവരെ പിന്നാലെ നടന്ന് വര്‍ഗവഞ്ചകനെന്നും ചെറ്റയെന്നും വിളിക്കുകയാണ് പിണറായി വിജയനടക്കമുള്ള നേതാക്കള്‍. പരനാറിയന്‍ പ്രയോഗത്തിന്റെ ഇഫക്ടില്‍ നിന്ന് പാഠമൊന്നും ഇനിയും പഠിക്കാതെയാണ് പിന്നെയും കുഴിതോണ്ടാന്‍ നേതാവ് സ്വയം ഇറങ്ങിയിരിക്കുന്നത്. അടിസ്ഥാനവര്‍ഗം ചോരചൊരിഞ്ഞ് നേടിക്കൊടുത്തതാണ് അധികാരമടക്കമുള്ള സൗഭാഗ്യങ്ങളെന്ന് അവരോര്‍ക്കേണ്ടതാണ്. വര്‍ഗവഞ്ചകരെന്ന് തികച്ച് വിളിക്കേണ്ട മുതലുകളാണ് മറ്റുള്ളവര്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നത്. തൊഴിലാളി വര്‍ഗം അധികാരമേറ്റാല്‍ അവരായി പിന്നെ അധികാരി വര്‍ഗം എന്നത് കവിത മാത്രമല്ല.
















