തിരുവനന്തപുരം: കൊച്ചി വടുതലയിലെ വാടകവീട്ടില്‍ അഞ്ചംഗ കുടുംബം ജീവനൊടുക്കിയ സംഭവത്തില്‍ പുറത്തുവരുന്നത് സർവ്വത്ര ദുരൂഹതകൾ. മൂത്ത മകന്റെ ചികിത്സയ്‌ക്കായി എത്തിയതാണെന്നാണ് കൊച്ചിയിൽ ഉള്ളവരോട് അശ്വതി പറഞ്ഞത്. എന്നാൽ, ഇവരെ കാണാനില്ലെന്ന് അമ്മായി ‘അമ്മ [പരാതി നൽകിയിരുന്നു. തിരുവനന്തപുരം പൂവച്ചലിലെ വീട്ടില്‍ നിന്നും ആരോടും പറയാതെ മക്കളുമായി ഇറങ്ങിപ്പോയ അശ്വതിയെയും സംഘത്തെയും കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ബന്ധുക്കളുമായുള്ള തര്‍ക്കങ്ങളെത്തുടര്‍ന്ന് അശ്വതിയും കുടുംബവും കൊച്ചിയില്‍ ഒളിവില്‍ കഴിയുകയായിരുന്നുവോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.
അശ്വതിയുടെ ഭർത്താവ് ആത്മഹത്യ ചെയ്തതിന്റെ എട്ടാം മാസത്തിൽ ആണ് അശ്വതിയും മക്കളും വീട് വിട്ടിറങ്ങിയത്. അക്ഷതിന്റെ മരണശേഷം വീട്ടില്‍ അശ്വതിയും അമ്മായിയമ്മയും തമ്മില്‍ സ്വത്തുക്കളെച്ചൊല്ലി വലിയ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി പറയപ്പെടുന്നു. പൂവച്ചലിലെ വീട്ടില്‍ നിന്ന് മാറിയ ശേഷം അശ്വതി എവിടെയാണെന്നോ ആരുടെ കൂടെയാണെന്നോ ഉള്ള വിവരങ്ങള്‍ ഉഷയ്‌ക്ക് നല്‍കിയിരുന്നില്ല. മക്കളെ വിട്ടുനല്‍കാന്‍ അശ്വതി തയ്യാറാകാതിരുന്നതും നിയമപരമായ പ്രശ്‌നങ്ങളിലേക്ക് നീങ്ങുമെന്ന് ഉറപ്പായതും ഇവരെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടാകാം. മരണത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്.
പോലീസ് അന്വേഷണം പുരോഗമിക്കവെ അശ്വതി അതീവ രഹസ്യമായി പൂവച്ചലിലെ വീട്ടിലെത്തി മടങ്ങിയിരുന്നു. അമ്മായിയമ്മ ഉഷ വീട്ടിലില്ലാതിരുന്ന സമയം നോക്കി വീട് കുത്തിത്തുറന്നാണ് അശ്വതി അകത്തു കയറിയത്. തന്റെ സാധനങ്ങളെല്ലാം എടുത്തു മടങ്ങിയ അശ്വതി, ഉഷ താമസിക്കുന്ന മുറി ഒഴികെ വീട്ടിലെ ബാക്കിയെല്ലാ മുറികളും പൂട്ടിയിടുകയും ചെയ്തു.വിളപ്പില്‍ശാലയിലുള്ള അശ്വതിയുടെ സ്വന്തം വീട് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ വാടകയ്‌ക്ക് നല്‍കിയിരിക്കുകയാണ്. യുപിഐ വഴിയാണ് വാടക വാങ്ങിയിരുന്നത്. ഇടയ്‌ക്ക് ഫോണില്‍ വിളിക്കാറുണ്ടായിരുന്നെങ്കിലും അടുത്ത കാലത്തായി അശ്വതി ആരെയും വിളിച്ചിരുന്നില്ലെന്ന് വാടകക്കാര്‍ പറയുന്നു.
സ്വത്തുതര്‍ക്കങ്ങളും ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷങ്ങളുമാണ് അശ്വതിയെയും മാതാവ് ശ്രീകുമാരിയെയും ഇത്തരമൊരു കടുംകൈയ്‌ക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അശ്വതിയും ഭര്‍ത്താവും ഒരു വര്‍ഷമായി പിരിഞ്ഞു കഴിയുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുടുംബപ്രശ്‌നങ്ങള്‍ കാരണം അക്ഷത് ആത്മഹത്യ ചെയ്തത് അശ്വതിയെ കൂടുതല്‍ ഒറ്റപ്പെടുത്തി. ഇതാവാം മരണത്തിലേക്ക് നയിച്ചതെന്ന് കരുതുമ്പോഴും ഇവർ കൊച്ചിയിൽ എത്തിയത് ആരുടെ സഹായത്തോടെ ആണെന്ന ചോദ്യം ഉയരുന്നുണ്ട്.
















