കോഴിക്കോട്: ‘കമ്യൂണിസ്റ്റ് പാര്‍ട്ടി എല്ലാവരെയും തഴയുകയാണ്. അവര്‍ എന്നെയും തഴഞ്ഞു. കര്‍ഷക പ്രസ്ഥാനത്തിലൂടെയും തൊഴിലാളി സംഘടനകളിലൂടെയും കടന്നുവന്ന നേതൃത്വത്തെ എതിര്‍ത്തുകൊണ്ട് പുതിയ ഗ്രൂപ്പുകള്‍ പാര്‍ട്ടിയെ പിടിച്ചടക്കുകയാണ്. വള്ളിക്കുന്ന് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കാന്‍ ആലോചിച്ചിട്ടുണ്ട്. ഇന്ന് അന്തിമ തീരുമാനമെടുക്കും. സിപിഎമ്മിലെ ഉന്നത നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. നയപരമായ തീരുമാനമെടുക്കുന്ന നേതൃത്വത്തോടാണ് സംസാരിച്ചത്. ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ചിന്താസ്വാതന്ത്ര്യമില്ല. പി. ഗോവിന്ദപ്പിള്ള ചിന്താവാരികയുടെ ചുമതല നോക്കിയ സമയത്ത് ഞാനെഴുതിയ ലേഖനം തിരുത്താതെ അവര്‍ പ്രസിദ്ധീകരിച്ചു. ഭൂപരിഷ്‌കരണ നിയമം നടപ്പിലായത് ഇന്ദിരാഗാന്ധിയുടെ നിര്‍ബന്ധം കൊണ്ട് കൂടിയായിരുന്നുവെന്നാണ് അന്ന് ഞാന്‍ എഴുതിയത്. എന്നാല്‍ ഇന്ന് പാര്‍ട്ടിയില്‍ ചിന്താസ്വാതന്ത്ര്യമില്ല.’ കമ്യൂണിസ്റ്റ് ചരിത്രകാരനും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ കെ.കെ.എന്‍. കുറുപ്പ് ജന്മഭൂമിയോട് പറഞ്ഞു.
‘കയ്യൂര്‍ സമരമടക്കമുള്ള കര്‍ഷക സമരങ്ങള്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്നതാണെന്ന് ഗവേഷണം ചെയ്ത ചരിത്രകാരനാണ് ഞാന്‍. എസ്എഫ്‌ഐയിലൂടെയാണ് സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചത്. എസ്എഫ്‌ഐയുടെ അഖിലേന്ത്യാ സമ്മേളനം കോഴിക്കോട് നടന്നപ്പോള്‍ അവരെനിക്ക് വേദി പോലും തരാന്‍ തയാറായില്ല. വിദേശ സര്‍വകലാശാലകളുടെ കടന്നുകയറ്റത്തിനെതിരെ നിലപാടെടുത്ത ആളാണ് ഞാന്‍. സാമൂഹ്യ ശാസ്ത്രമെന്ന ഗവേഷണ രംഗം ഭാരതത്തില്‍ നിര്‍ജീവമായിക്കൊണ്ടിരിക്കുന്നു. ചരിത്രമില്ലാത്ത രാഷ്‌ട്രങ്ങള്‍ ചരിത്രം സൃഷ്ടിക്കുവാന്‍ വെമ്പല്‍ കൊള്ളുന്നു. നമ്മുടെ സംസ്‌കൃതത്തിലെ 25 ശതമാനം കൈയഴുത്ത് പ്രതികള്‍ പോലും അച്ചടിക്കാന്‍ കഴിഞ്ഞില്ലെന്ന് കേന്ദ്ര മാനുസ്‌ക്രിപ്റ്റ് മിഷന്‍ വിലപിക്കുന്നു. മിഷന്‍ ഉപദേശക സമിതിയിലെ അംഗമാണ് ഞാന്‍. ഇതെല്ലാം കാണുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ നാല്‍ക്കവലയില്‍ ഏകാന്തനായി നില്‍ക്കുന്നു.’
എന്റെ പ്രചോദനം പാവങ്ങളുടെ പടത്തലവന്മാരായ പി. കൃഷ്ണപിള്ള, ഇഎംഎസ് പോലുള്ള ദേശീയവാദികളായ കോണ്‍ഗ്രസുകാരില്‍ നിന്നായിരുന്നു. എന്റെ ചരിത്രപഠനം എന്നെ ഗാന്ധിസത്തോടും മാര്‍ക്‌സിസത്തോടും അത്യന്തം വിനീതനായ ഭക്തനാക്കി മാറ്റി. കയ്യൂരിന്റെ ചരിത്രമെഴുതുമ്പോള്‍ തൂക്കുമരത്തിലേറിയ ധീരരെപ്പറ്റിയോര്‍ത്ത് അര്‍ദ്ധരാത്രിയില്‍ ഞാന്‍ കണ്ണീരൊഴുക്കി. പക്ഷേ അവരുടെ ത്യാഗം ഇന്ന് പണസമ്പാദനത്തിന്റെ അടിത്തറയായി കാണുമ്പോള്‍ ഞാന്‍ വീണ്ടും വിലപിക്കുകയാണ്. വസന്തത്തിലെ നിശാഗന്ധിയായ പൂങ്കാറ്റേ, എനിക്ക് നിന്റെ സുഗന്ധം വേണ്ട. ശവംനാറിപ്പൂക്കളുടെ ദുര്‍ഗന്ധം, അത് വിയര്‍പ്പിന്റെ പരിമളമായി ഞാന്‍ ആസ്വദിക്കും. ചരിത്രത്തിന്റെ തിരുത്തലുകള്‍ ബൂര്‍ഷ്വാസിക്ക് പ്രിയങ്കരമായിരിക്കാം. അത് തിരുത്തേണ്ട തൊഴിലാളിവര്‍ഗം ഉറങ്ങുകയാണ്. അവരുടെ ദത്തുപുത്രന്മാര്‍ കൂലിപ്പട്ടാളമാവുകയാണ്, അദ്ദേഹം പറഞ്ഞു.
സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനം. എസ്ഡിപിഐ പിന്തുണയ്‌ക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അവരുടെ സ്ഥാനാര്‍ത്ഥിയായിട്ടല്ല മത്സരിക്കുന്നത്. എല്ലാവരുടെയും വോട്ടുകള്‍ സ്വീകരിക്കും. മത്സരിക്കണമോയെന്ന് ഇന്ന് തീരുമാനിക്കും, അദ്ദേഹം പറഞ്ഞു.













