ന്യൂദൽഹി: 3,000 ത്തോളം ഉക്രേനിയക്കാർ ഇന്ത്യയിൽ പ്രവേശിച്ച് വിമത ഗ്രൂപ്പുകളെ പരിശീലിപ്പിക്കുന്നതിനായി വടക്കുകിഴക്കൻ മേഖലയിൽ ഒളിച്ചിരിക്കുന്നുവെന്ന വൈറലായ സോഷ്യൽ മീഡിയ അവകാശവാദങ്ങൾ സർക്കാർ വെള്ളിയാഴ്ച തള്ളിക്കളഞ്ഞു. ഈ പോസ്റ്റുകൾ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമായി പറഞ്ഞു.
പ്രസ്താവന പ്രകാരം ഈ വ്യക്തികൾ യുഎസ് കൂലിപ്പടയാളികളുടെ പിന്തുണയുള്ളവരാണെന്നും തീവ്രവാദികൾക്ക് വിലകുറഞ്ഞ ഡ്രോണുകൾ വിതരണം ചെയ്യുന്നുണ്ടെന്നും ചില പോസ്റ്റുകൾ അവകാശപ്പെട്ടു. സർക്കാർ അത്തരം എല്ലാ അവകാശവാദങ്ങളും നിരസിക്കുകയും അവയെ വ്യാജം എന്ന് മുദ്രകുത്തുകയും ചെയ്തു.
ഏഴ് വിദേശ പൗരന്മാർ അറസ്റ്റിൽ
കേസുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴ് വിദേശ പൗരന്മാരെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂവെന്ന് സർക്കാർ വ്യക്തമാക്കി. ഇതിൽ ആറ് ഉക്രേനിയക്കാരും ഒരു അമേരിക്കൻ പൗരനും ഉൾപ്പെടുന്നു. മിസോറാം വഴി അനധികൃതമായി മ്യാൻമറിലേക്ക് കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് ദേശീയ അന്വേഷണ ഏജൻസി നടത്തിയ അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്.
പ്രതികൾ ആരാണ് ?
അറസ്റ്റിലായവരിൽ അമേരിക്കൻ പൗരനായ മാത്യു ആരോൺ വാൻഡൈക്കും ഉൾപ്പെടുന്നു. അന്താരാഷ്‌ട്ര സുരക്ഷാ വിശകലന വിദഗ്ധനായി അറിയപ്പെടുന്ന അദ്ദേഹം “സൺസ് ഓഫ് ലിബർട്ടി ഇന്റർനാഷണൽ” എന്ന സംഘടനയുടെ സ്ഥാപകനുമാണ്.
അതേ സമയം എഫ്‌ഐആർ പ്രകാരം വ്യത്യസ്ത തീയതികളിലായി ടൂറിസ്റ്റ് വിസയിൽ 14 ഉക്രേനിയക്കാർ ഇന്ത്യയിൽ പ്രവേശിച്ചുവെന്നാണ്. പിന്നീട് ആവശ്യമായ പെർമിറ്റുകൾ ഇല്ലാതെ അവർ അസമിലേക്കും മിസോറാമിലേക്കും യാത്ര ചെയ്തു. അവിടെ നിന്ന് അവർ നിയമവിരുദ്ധമായി മ്യാൻമറിലേക്ക് കടന്നുവെന്നാണ് ആരോപണം. ഡ്രോൺ യുദ്ധത്തിലും ജാമിംഗ് സാങ്കേതികവിദ്യയിലും സായുധ സംഘങ്ങളെ പരിശീലിപ്പിക്കാൻ അവർ പദ്ധതിയിട്ടിരുന്നുവെന്ന് അന്വേഷകർ കരുതുന്നു.
ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്ന വിമത സംഘടനകളുമായി ഈ ഗ്രൂപ്പുകൾക്ക് ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. ഇത് ഗുരുതരമായ സുരക്ഷാ ആശങ്കകൾ ഉയർത്തുന്നുണ്ട്. മാർച്ച് 16 ന് ഏഴ് പ്രതികളെയും കോടതിയിൽ ഹാജരാക്കി 11 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു. തുടർന്ന് അന്വേഷണം ഇപ്പോഴും തുടരുകയാണ്.
















