ന്യൂദൽഹി: രാജ്യത്തെ എൽപിജി പ്രതിസന്ധിക്കിടയിൽ പുതിയൊരു ആശ്വാസ വാർത്ത. ഷിപ്പിംഗ് വൃത്തങ്ങൾ പറയുന്നതനുസരിച്ച് വരും ദിവസങ്ങളിൽ രണ്ട് ഇന്ത്യൻ എൽപിജി ഗ്യാസ് ടാങ്കറുകൾ ഹോർമു കടലിടുക്ക് താണ്ടി രാജ്യത്തെത്തുമെന്നാണ്. അൽ ജസീറ റിപ്പോർട്ട് അനുസരിച്ച് ഈ രണ്ട് ടാങ്കറുകളും നിലവിൽ ഇറാൻ ഉൾക്കടലിൽ കുടുങ്ങിക്കിടക്കുകയാണ്. ഈ തടസം ഉടൻ തന്നെ നീക്കം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഇന്ത്യൻ നാവികസേന സുരക്ഷിതമായ വഴിയൊരുക്കുകയും ചെയ്യും.
അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതിനുശേഷം, ഹോർമുസ് കടലിടുക്കിൽ പിരിമുറുക്കം വർദ്ധിച്ചിരുന്നു. ഒരു സാഹചര്യത്തിലും ശത്രുരാജ്യങ്ങളെ ഈ പ്രദേശത്തുകൂടി കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഇറാൻ ഇപ്പോൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ, ഇന്ത്യ തങ്ങളുടെ ഊർജ്ജ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഒരു വലിയ ചുവടുവെപ്പ് നടത്തിയിട്ടുണ്ട്. ഇറാനുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ട്. ഇതിനെ തുടർന്ന് ഇന്ത്യൻ കപ്പലുകൾക്ക് കടലിടുക്ക് താണ്ടാനുള്ള അവസരം ഇറാൻ അനുവദിച്ച് നൽകുകയും ചെയ്തു.
കൂടാതെ എൽപിജിയും അസംസ്കൃത എണ്ണയും നിറച്ച ഇന്ത്യൻ കപ്പലുകളെ സംരക്ഷിക്കുന്നതിനായി ഇന്ത്യൻ നാവികസേന ഇപ്പോൾ അധിക യുദ്ധക്കപ്പലുകളെ വിന്യസിച്ചിട്ടുണ്ട്.
അതേ സമയം തന്നെ ഹോർമുസ് കടലിടുക്കിന്റെ പടിഞ്ഞാറൻ ഭാഗത്ത് ഇന്ത്യൻ പതാകയേന്തിയ 22 കപ്പലുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സർക്കാരും ഇന്ത്യൻ നാവികസേനയും ഇറാനിയൻ സർക്കാരുമായി ബന്ധപ്പെട്ട് ഈ കപ്പലുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. കുടുങ്ങിക്കിടക്കുന്ന ശേഷിക്കുന്ന കപ്പലുകൾക്ക് ഉടൻ തന്നെ ഹോർമുസ് കടലിടുക്ക് കടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ യുഎഇയിലെ ഫുജൈറ തുറമുഖത്ത് നിന്ന് പുറപ്പെട്ട ഒരു ക്രൂഡ് ഓയിൽ ടാങ്കറിനെ ഒരു ഇന്ത്യൻ യുദ്ധക്കപ്പൽ സുരക്ഷിതമായി ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തേക്ക് എത്തിച്ചിരുന്നു.
കൂടാതെ ഏതാനും ദിവസങ്ങൾക്ക് മുമ്പ്, “ശിവാലിക്”, “നന്ദാ ദേവി” എന്നീ രണ്ട് എൽപിജി കപ്പലുകൾ ഏകദേശം 92,712 മെട്രിക് ടൺ വാതകം വഹിച്ചുകൊണ്ട് ഇന്ത്യയിലെത്തിയിരുന്നു.
















