ന്യൂദൽഹി: വെള്ളിയാഴ്ച പുലർച്ചെ മാലിദ്വീപിൽ വെച്ച് സ്പീഡ് ബോട്ട് മറിഞ്ഞ് റെയ്‌മണ്ട് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം ഹരി സിംഘാനിയയ്‌ക്ക് നിസ്സാര പരിക്കേറ്റു. പ്രമുഖ റാലി ഡ്രൈവർ ഹരി സിംഗ് ഉൾപ്പെടെ രണ്ട് ഇന്ത്യക്കാരെ കാണാതായതായി സംശയിക്കുന്നു. നിലവിൽ തിരച്ചിൽ പുരോഗമിക്കുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
വി ഫെലിധൂവിന് സമീപം മറിഞ്ഞ ബോട്ടിലുണ്ടായിരുന്ന ഏഴ് പേരിൽ സിംഘാനിയയും ഉൾപ്പെടുന്നുണ്ട്. സംഭവത്തിന് ശേഷം അദ്ദേഹത്തെ രക്ഷപ്പെടുത്തി മുംബൈയിലേക്ക് തിരികെ കൊണ്ടുവന്നു, അവിടെ അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.
മാലിദ്വീപിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം സ്പീഡ് ബോട്ടിൽ യുകെയിൽ നിന്നും റഷ്യയിൽ നിന്നുമുള്ള രണ്ട് സ്ത്രീകളും അഞ്ച് ഇന്ത്യൻ പുരുഷന്മാരും ഉണ്ടായിരുന്നു. ബോട്ട് മറിഞ്ഞതിനെ തുടർന്ന് ഒരു റഷ്യൻ സ്ത്രീയും നാല് ഇന്ത്യൻ പുരുഷന്മാരും ഉൾപ്പെടെ അഞ്ച് പേർ കടലിലേക്ക് ഒഴുകിപ്പോയതായി പോലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടരുന്നതിനിടെ പ്രദേശത്ത് അധികൃതർ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
















