തിരുവനന്തപുരം: സിപിഎമ്മിന്റെ മനോനില തെറ്റിത്തുടങ്ങിയെന്നും അതിന്റെ തെളിവാണ് ബിജെപിയിൽ ചേർന്ന നേതാക്കളെ ജാതീയമായി സിപിഎം ആക്ഷേപിക്കുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ആരെയും എന്തും പറയാമെന്ന സിപിഎമ്മിന്റെ ധാര്‍ഷ്ട്യത്തെ വെറുതെവിടാന്‍ ബിജെപി ഒരുക്കമല്ല. ഇരുപത്തിനാല് മണിക്കൂറിനകം സിപിഎം നേതാവ് സുരേഷ്‌കുമാര്‍ തന്റെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ ബിജെപി ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കാലഘട്ടത്തിന്റെ ആവശ്യം ബിജെപി, എന്‍ഡിഎ ആണെന്ന് തിരിച്ചറിഞ്ഞ നിരവധിപേര്‍ മറ്റുപാര്‍ട്ടികളില്‍ നിന്ന് രാജി വച്ച് ബിജെപിയില്‍ ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ വിഭ്രാന്തി പൂണ്ട ചില സിപിഎം നേതാക്കള്‍ ബിജെപിയിലേക്ക് വരുന്ന നേതാക്കള്‍ക്കെതിരെ വളരെ മ്ലേച്ഛമായ, അപഹാസ്യമായ രീതിയിലാണ് പ്രതികരിക്കുന്നതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.സുരേഷും പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ ജില്ല പഞ്ചായത്ത് മുന്‍ അധ്യക്ഷനും സിപിഎം നേതാവുമായ സുരേഷ്‌കുമാര്‍ വൈക്കത്തെ മുന്‍ എംഎല്‍എ കെ.അജിത്ത്, ദേവികുളത്തെ എസ്.രാജേന്ദ്രന്‍, നാട്ടികയിലെ സി.സി മുകുന്ദന്‍ എന്നിവര്‍ സിപിഎം വിട്ട് ബിജെപിലേക്ക് വന്നതിനെക്കുറിച്ച് പറഞ്ഞത് അട്ടയെപിടിച്ച് മെത്തയില്‍ കിടത്തിയാല്‍ കിടക്കില്ല എന്ന അധിക്ഷേപമാണ്. സിപിഎം നേതാക്കള്‍ പൊതുവേദികളില്‍ ചാനല്‍ ചര്‍ച്ചകളില്‍ നടത്തി കേരളത്തിലെ പട്ടികജാതി പട്ടിക വര്‍ഗ പിന്നാക്ക ദളിത് വിഭാഗങ്ങളെ അധിക്ഷേപിച്ചിരിക്കുകയാണ്. ഇതിനെതിരെ കേരളത്തിലെ ബിജെപിയും എന്‍ഡിഎയും നിയമനടപടികളുമായി മുന്നോട്ട് പോകും. ജാതി അധിക്ഷേപം നടത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയനും എം.വി ഗോവിന്ദനും മാപ്പു പറയണമെന്നും എസ്.സുരേഷ് ആവശ്യപ്പെട്ടു.
















