ഇസ്ലാമബാദ് :പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മയുടെ കഥയാണ് ധുരന്ധര്‍ എന്ന സിനിമയെന്ന് മേജര്‍ രവി. ആ മോഹിത് ശര്‍മ്മയുടെ റോളാണ് നായകനായ രണ്‍വീര്‍ സിംഗ് അവതരിപ്പിക്കുന്നത്.
ഈ മോഹിത് ശര്‍മ്മയെ നേരില്‍ക്കണ്ട കാര്യവും മേജര്‍ രവി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി- “ധുരന്ധര്‍ സിനിമയ്‌ക്ക് പ്രചോദനമായ സൈനികനെ താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും പരിചയപ്പെട്ടിട്ടുണ്ട്. മരണാനന്തരം രാജ്യം അശോക ചക്ര നല്‍കി ആദരിച്ച മേജറാണ് മോഹിത് ശര്‍മ്മ. ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുണ്ട്. ഞങ്ങള്‍ ഒരു മണിക്കൂര്‍ ഇരുന്ന് സംസാരിച്ചിട്ടുണ്ട്.യഥാര്‍ഥ ഹീറോസ് ഇവരൊക്കെ ആണ്. പക്ഷെ അദ്ദേഹത്തെക്കുറിച്ച് നമ്മള്‍ ആരും അറിയില്ല. കാരണം അന്ന് ടിവിയും മീഡിയയും ഒന്നും ഇല്ല. ”
മേജര്‍ മോഹിത് ശര്‍മ്മയുമായി കണ്ടുമുട്ടിയ കഥയും മേജര്‍ രവി പറയുന്നു:”കുരുക്ഷേത്ര എന്ന സിനിമയുടെ ലൊക്കേഷന്‍ തേടി മടങ്ങുമ്പോള്‍ കശ്മീരിലെ ശ്രീനഗറില്‍ വെച്ചാണ് മേജര്‍ മോഹിത് ശര്‍മ്മയെ കണ്ടുമുട്ടിയത്. അദ്ദേഹം എന്നെ കാണാന്‍ വന്നതാണ്. മോഹിത്തിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ എന്ന് പറയുന്നത് ഇപ്പോള്‍ ജനറല്‍ ആയിരിക്കുന്ന കണ്ണൂര്‍ക്കാരന്‍ വേണു ആയിരുന്നു. വേണു അന്ന് കേണല്‍ ആയിരുന്നു. കുരുക്ഷേത്രയുടെ ലൊക്കേഷന്‍ ഹണ്ട് കഴിഞ്ഞ് കാറില്‍ വരുമ്പോള്‍ ശ്രീനഗറില്‍ വേണുവിന്റെ യൂണിറ്റില്‍ ആണ് താമസിച്ചിരുന്നത്. രാത്രി 11 മണിക്ക് വാതിലില്‍ ഒരു മുട്ട്. വലിയ താടിയും എകെ 47 ഉും ഒക്കെയായി ഒരാള്‍. സര്‍, ഐ ആം മോഹിത് ശര്‍മ്മ എന്ന് പരിചയപ്പെടുത്തി. എനിക്ക് സംസാരിക്കണം എന്നും എന്നോട് പറഞ്ഞു. സംസാരത്തിനിടെ പാകിസ്താനില്‍ പോയ കാര്യമോ ഒന്നും പറഞ്ഞില്ല. പിന്നീടാണ് ഞാന്‍ അറിഞ്ഞത് ഇദ്ദേഹം പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന പട്ടാളമേധാവിയാണെന്ന്.”
മോഹിത് ശര്‍മ്മയുടെ മരണത്തെക്കുറിച്ചും ഈ അഭിമുഖത്തില്‍ മേജര്‍ രവി പറയുന്നതിങ്ങിനെ:”പിന്നീടൊരിക്കല്‍ ഒരു ഓഫീസര്‍ വിളിച്ച് പറയുമ്പോഴാണ് അറിയുന്നത് എന്‍കൗണ്ടറില്‍ മേജര്‍ മോഹിത് ശര്‍മ്മ മരിച്ചു എന്ന്. പന്ത്രണ്ട് മൃതദേഹങ്ങളായിരുന്നു ചുറ്റും”.
എന്നാല്‍ ധുരന്ധര്‍ സിനിമയുടെ സംവിധായകനായ ആദിത്യ ധര്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. മേജര്‍ മോഹിത് ശര്‍മ്മയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയല്ല ധുരന്ധര്‍ എന്ന് സംവിധായകന്‍ ആദിത്യ ധര്‍ പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍ മേജര്‍ രവി ഇതിനെ ഖണ്ഡിക്കുന്നു:”സിനിമയ്‌ക്ക് ആസ്പദമായത് മേജര്‍ മോഹിത് ശര്‍മ്മയാണെന്ന കാര്യം ആദിത്യ ധര്‍ തന്നെ തന്നോട് പറഞ്ഞിട്ടുണ്ട്”. പ്രിയദര്‍ശന്റെ അസിസ്റ്റന്‍റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ആദിത്യ ധര്‍. അവിടെ വച്ചാണ് ആദിത്യയെ പരിചയമെന്നും മേജര്‍ രവി പറയുന്നു.
എന്നാല്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ കഥയാണ് പറയുന്നതെങ്കിലും കുറെ അതിശയോക്തി നിറച്ച കഥകള്‍ ധുരന്ധറില്‍ ഉണ്ടെന്നും മേജര്‍ രവി പറയുന്നു. “പക്ഷേ സിനിമയിലേതുപോലെ പാകിസ്ഥാനില്‍ നിന്നിട്ട് അവിടെ നിന്ന് കല്യാണം കഴിച്ച ആളൊന്നുമല്ല യഥാര്‍ത്ഥ ജീവിതത്തിലെ മോഹിത് ശര്‍മ്മ. പക്ഷേ മോഹിത് ശര്‍മ്മയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ധുരന്ധര്‍ എടുത്തത്. ”
മോഹിത് ശര്‍മ്മയുടെ മാതാപിതാക്കള്‍ ധുരന്ധറിനെതിരെ കേസിന് പോയി
മോഹിത് ശര്‍മ്മയുടെ മാതാപിതാക്കള്‍ തന്നെ ധുരന്ധര്‍ എന്ന സിനിമയ്‌ക്കെതിരെ കോടതിയെ സമീപിച്ചതോടെയാണ് ആദിത്യ ധര്‍ ഇതേക്കുറിച്ച് കൂടുതല്‍ നിശ്ശബ്ദനായര്. വീരമൃത്യു വരിച്ച ജവാന്മാരുടെ കഥകള്‍ ലാഭം കൊയ്യാനുള്ള ഉല്‍പന്നമാക്കിക്കൂടെന്നായിരുന്നു മാതാപിതാക്കള്‍ കോടതിയില്‍ ഉയര്‍ത്തിയ വാദം. രഹസ്യ സൈനിക ഓപ്പറേഷനില്‍ വിദഗ്ധനായിരുന്നു മോഹിത് ശര്‍മ്മ. അയാളുടെ ജീവിതത്തിലെ ഏടുകള്‍ അതുപോലെ ഈ സിനിമയില്‍ പകര്‍ത്തിയിട്ടുണ്ടെന്ന് മാതാപിതാക്കള്‍ തന്നെ കോടതിയില്‍ വാദിച്ചിരുന്നു. വളരെ നിര്‍ണ്ണായകമായ സൈനികദൗത്യങ്ങള്‍, ശത്രുരാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ഉപയോഗിക്കുന്ന തന്ത്രങ്ങള്‍, അവിടെ ഒരു തെളിവുപോലും ബാക്കിവെയ്‌ക്കാതെ സൈനികദൗത്യങ്ങള്‍ നടത്തുന്നിന്റെ വിശദാംശങ്ങള്‍ എന്നിവയെല്ലാം അതേ പോലെ സിനിമയില്‍ പകര്‍ത്തുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും മോഹിത് ശര്‍മ്മയുടെ മാതാപിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പക്ഷെ ഈ സൈനികരഹസ്യങ്ങള്‍ തന്നെയാണ് സിനിമയ്‌ക്ക് മാറ്റുകൂട്ടുന്നതും.
മോഹിത് ശര്‍മ്മ വീരമൃത്യു വരിച്ചത്. 2009ല്‍ കശ്മീരില്‍ വെച്ച്
2009 മാർച്ച് 21 ന് ജമ്മു കശ്മീരിലെ കുപ് വാര സെക്ടറിലെ ഹഫ്രൂഡ വനത്തിൽ തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിലാണ് മോഹിത് ശര്‍മ്മ വീരമൃത്യു വരിയ്‌ക്കുന്നത്. അന്ന് നാല് തീവ്രവാദികളെ കൊന്നൊടുക്കുകയും രണ്ട് സഹപ്രവർത്തകരെ രക്ഷിക്കുകയും ചെയ്തു, എന്നാൽ ഒന്നിലധികം വെടിയേറ്റ മുറിവുകളാണ് അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിട്ടത്. ഈ സാഹസികകൃത്യത്തിന് അദ്ദേഹത്തിന് മരണാനന്തരം അശോക ചക്രം ലഭിച്ചു.
ധീരത എന്നത് ഭയമില്ലാത്ത അവസ്ഥയല്ല. ഭയത്തിന് മീതെ വിജയം വരിക്കലാണ് എന്ന മോഹിത് ശര്‍മ്മയുടെ വാചകം പ്രസിദ്ധമാണ്. ഈ സ്പിരിറ്റാണ് മോഹിത് ശര്‍മ്മ പാകിസ്ഥാനെതിരെ ചാരപ്രവര്‍ത്തനവും രഹസ്യആക്രമണവും നടത്തുമ്പോള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നത്. മാതൃരാജ്യത്തെ സേവിക്കാന്‍ സമാനതകളില്ലാത്ത ധീരതയ്‌ക്കും ത്യാഗത്തിനും തന്റെ ജീവന്‍ ബലിയായി നല്‍കാന്‍ മോഹിത് ശര്‍മ്മ മടികാട്ടിയില്ല.
















