Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍ അവര്‍ കിടക്കില്ല പൊട്ട കുളത്തിലേക്കെ പോകു എന്ന പ്രസ്താവന സാക്ഷര കേരളത്തെ ഞെട്ടിക്കുന്നതാണ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം : പട്ടികജാതി വിഭാഗങ്ങളെ ചാനല്‍ ചര്‍ച്ചയില്‍ അപമാനിച്ച സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഡി സുരേഷ് കുമാര്‍ പരസ്യമായി മാപ്പ് പറയണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു. കേരളത്തിലെ മൂന്ന് ഇടതു പക്ഷ മുന്‍ എം എല്‍ എമാര്‍ ബിജെപി യില്‍ ചേര്‍ന്നതിനെ വളരെ മോശമായ ഭാഷയില്‍ സിപിഎം നേതാവ് ഡി സുരേഷ് കുമാര്‍ പ്രമുഖ ചാനലിന്റെ ചര്‍ച്ചയില്‍ അധിക്ഷേപിക്കുകയായിരുന്നു.

അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍ അവര്‍ കിടക്കില്ല പൊട്ട കുളത്തിലേക്കെ പോകു എന്ന പ്രസ്താവന സാക്ഷര കേരളത്തെ ഞെട്ടിക്കുന്നതാണ്.സിപിഎം പട്ടികജാതി വിഭാഗക്കാരെ ഇപ്പോഴും ഇങ്ങനെ തന്നെയാണോ കാണുന്നതെന്നു സിപിഎം നേതൃത്വം വ്യക്തമാക്കണം സിപിഎം ഇപ്പോഴും പ്രാകൃത ശിലാ യുഗത്തിലൂടെ യാണ് കടന്ന് പോയ്‌കൊണ്ടിരിക്കുന്നത് പട്ടികജാതിക്കാര്‍ എന്നും സിപിഎം ന്റെ അടിമകളായി ജീവിക്കണം എന്നാണ് കരുതുന്നതെങ്കില്‍ സിപിഎമ്മിന് തെറ്റ് പറ്റി. കമ്മ്യൂണിസ്റ്റ് എം എല്‍ എമാര്‍ ഇനിയും ബിജെപി യിലേക്കെത്തും.

ഇടതു മുന്നണിയിലെ പട്ടികവിഭാഗ വിരുദ്ധ നടപടിയില്‍ മനം നൊന്തിട്ടാണ് ഇവര്‍ ബിജെപിയില്‍ ചേര്‍ന്നത്. സിപിഎമ്മിന്റെ പട്ടികജാതി വിഭാഗത്തോടുള്ള അവഗണനയും അസ്പൃശ്യതയും കണ്ടു മടുത്തിട്ടാണ് എംഎല്‍എ മാര്‍ കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തോട് വിടപറയാന്‍ തയാറായത്. പട്ടികജാതി വിഭാഗത്തെ ചാനല്‍ ചര്‍ച്ചയില്‍ അപമാനിച്ച സിപിഎം നേതാവ് കേരളത്തിലെ പട്ടികജാതി സമൂഹത്തോട് പരസ്യമായി മാപ്പ് പറയാന്‍ തയാറാകണം. അല്ലാത്ത പക്ഷം പട്ടികജാതി വിഭാഗത്തെ മ്ലേച്ഛമായ ഭാഷയില്‍ അപമാനിച്ച സിപിഎം നേതാവിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് പറഞ്ഞു.