കൊല്ലം: ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ സീറ്റ് ഉറപ്പിച്ച് മുൻ ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്‍ണൻ. കുണ്ടറയില്‍ നിന്നാണ് റോബിൻ മത്സരിക്കുന്നത്. പക്ഷെ കടുത്ത പോര് തന്നെയാണ് കുണ്ടറയില്‍ റോബിന്‍ രാധാകൃഷ്ണനെ കാത്തിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പി.സി. വിഷ്ണുനാഥ് ആണ്.ഇക്കുറി സിപിഎമ്മിനായി എസ്.എല്‍. സജികുമാറാണ് മത്സരിക്കുന്നത്.
മേഴ്സുക്കുട്ടിയമ്മ തോറ്റ മണ്ഡലം
2021ല്‍ സിപിഎം കോട്ടയായ കുണ്ടറ പൊളിച്ചാണ് വിഷ്ണുനാഥ് നിയമസഭയിലേക്ക് കയറിയത്. അന്ന് ജെ.മേഴ്സിക്കുട്ടിയമ്മയെയാണ് വിഷ്ണുനാഥ് 4500ല്‍പരം വോട്ടിനാണ് തോല്‍പിച്ചത്. പക്ഷെ ഇവിടെ ബിഡിജെഎസ് ആണ് അന്ന് മത്സരിച്ചത്. വിഷ്ണുനാഥിന് 76,405 വോട്ട് കിട്ടിയപ്പോള്‍ മേഴ്സിക്കുട്ടിയമ്മയ്‌ക്ക് 71882 വോട്ടുകള്‍ കിട്ടി. പക്ഷെ മൂന്നാം സ്ഥാനത്തുള്ള വനജ വിദ്യാധരന് ലഭിച്ചത് 6100 വോട്ടുകള്‍ മാത്രമാണ്. അവിടേയ്‌ക്കാണ് റോബിന്‍ രാധാകൃഷ്ണന്‍ എത്തുന്നത്. ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സര്‍ കൂടിയായ റോബിന്‍ രാധാകൃഷ്ണന് ഇവിടെ അടിയൊഴുക്കുകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് കരുതുന്നു.
പവർഫുൾ ആയിട്ടുള്ള ഒരു ലീഡറാണ് മോദി
വലിയൊരു മോദി ഫാന്‍ ആണ് റോബിന്‍ രാധാകൃഷ്ണന്‍. “എംബിബിഎസ് പഠിക്കുന്ന കാലം തൊട്ടേ എനിക്ക് രാഷ്‌ട്രീയത്തില്‍ താല്‍പര്യമുണ്ടായിരുന്നു. അമ്മയുടെ അച്ഛനൊക്കെ രാഷ്‌ട്രീയക്കാരനായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ പണ്ടുതൊട്ടേ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇന്ത്യ ഇപ്പോൾ ലോകത്തില്‍ ഏതൊരു പൊസിഷനിലാണ് നിൽക്കുന്നതെന്ന് നോക്കിയാല്‍ അറിയാം എന്തുമാത്രം പവർഫുൾ ആയിട്ടുള്ള ഒരു ലീഡറാണ് മോദി എന്നുള്ളത്.” -റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
“മോദിജിയാണ് എന്റെ പ്രചോദനം. അദ്ദേഹം കാരണം തന്നെയാണ് ബിജെപിയില്‍ ചേര്‍ന്നതും. ഞാന്‍ ഒരു ഡോക്ടറായിട്ട് വർക്ക് ചെയ്യുമ്പോൾ എന്റെ സേവനം കുറച്ചുപേർക്ക് മാത്രമേ എത്തിക്കാൻ പറ്റൂ. പക്ഷേ ഇനി എനിക്ക് ഒരുപാട് പേരെ സഹായിക്കാന്‍ കഴിയും.” -റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
ജയിക്കാൻ വേണ്ടി 200% കഠിനാധ്വാനം ചെയ്തിരിക്കും
” ബിജെപി പോലുള്ള ഒരു വലിയൊരു മുന്നണിയിൽ ഒരു സ്ഥാനാർത്ഥിയാവുക എന്ന് പറയുന്നത് വലിയൊരു കാര്യമാണ്. കാരണം ഞാൻ ഒറ്റയ്‌ക്ക് കഷ്ടപ്പെട്ടാണ് ഇത് നേടിയെടുത്തത്. എന്നെ റെക്കമെൻഡ് ചെയ്യാനോ എനിക്ക് വേണ്ടി സംസാരിക്കാനോ ഒന്നും ആരുമുണ്ടായിരുന്നില്ല. ഞാൻ എന്താണെന്നുള്ളത്, എനിക്ക് എന്തൊക്കെ ചെയ്യാൻ പറ്റുമെന്നുള്ളത് അവര്‍ക്ക് ബോധ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിലാണ് എനിക്ക് ഇങ്ങനെയൊരു അവസരം അവര്‍ നല്‍കിയത്. ജയിക്കാൻ വേണ്ടി ഞാന്‍ 200% കഠിനാധ്വാനം ചെയ്തിരിക്കും”.- റോബിന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
















