തിരുവനന്തപുരം: സ്ത്രീ പീഡനക്കേസിൽ പ്രതിയായ കോൺഗ്രസ് സിറ്റിങ് എംഎൽഎ എൽ ദോസ് കുന്നപ്പിള്ളിക്ക് സീറ്റു നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും പ്രകടനം. കുന്നപ്പിള്ളിക്ക് സീറ്റ് കൊടുത്തിട്ടില്ല. തനിക്കെതിരേ ഉയർന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന തെളിവു സഹിതം കോൺഗ്രസ് ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്തിയെന്നും പാർട്ടി സീറ്റ് നിഷേധിക്കില്ലെന്നും എൽദോസ് പ്രതീക്ഷ പറഞ്ഞിരുന്നു. എന്നാൽ സീറ്റില്ല.
ഇതേത്തുടർന്ന് പെരുമ്പാവൂരിൽ ഏഴ് പഞ്ചായത്ത് പാർട്ടി ഭാരവാഹികളും പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാനും നയിക്കുന്ന വൻ പ്രകടനം പെരുമ്പാവൂരിൽ നടന്നു. കുന്നപ്പള്ളിയെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി മത്സരിപ്പിക്കണമെന്നും കോൺഗ്രസ് പിന്തുണക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രകടനം.
സ്ത്രീ പീഡനക്കേസിൽ പ്രതിയായ, സിപിഎമ്മിൽനിന്ന് കോൺഗ്രസ്സിലെത്തിയ പി.കെ. ശശിക്ക് മത്സരിക്കാൻ സീറ്റുകൊടുത്തുവെന്നും ഒറ്റപ്പാലത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയാണെന്നും അവർ ന്യായം നിരത്തുന്നു. പെരുമ്പാവൂരിലെ കുറുപ്പംപടിയിലാണ് കൂറ്റൻ പ്രകടനം നടന്നത്.
ഈ സാഹചര്യത്തിൽ, ബലാൽസംഗ കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളിയ സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിനെ എന്തിന് മാറ്റിനിർത്തണമെന്നാണ് ചിലർ പാർട്ടിയിൽ ഉയർത്തുന്ന ചോദ്യം.
















